ഈശോയുടെ തിരുഹൃദയത്തിന്റെ വണക്കമാസം: ജൂണ്‍ 23


ഈശോമിശിഹായുടെ ദിവ്യഹൃദയത്തില്‍ കാണപ്പെടുന്ന കുരിശിന്റെ സാരം 
ദിവ്യരക്ഷിതാവായ ഈശോമിശിഹാ ഒരിക്കല്‍ വാഴ്ത്തപ്പെട്ട മര്‍ഗ്ഗരീത്താ എന്ന പുണ്യവതിക്കു പ്രത്യക്ഷപ്പെട്ട് 'മനുഷ്യപുത്രരേ സ്‌നേഹിക്കുന്ന ഹൃദയം ഇതാ' എന്ന്! അരുളിച്ചെയ്തു. ഇങ്ങനെ തുറന്നു കാണിച്ച ദിവ്യഹൃദയത്തില്‍ ഒരു കുരിശും ഒരു മുള്‍മുടിയും ഹൃദയമദ്ധ്യത്തില്‍ ഒരു മുറിവും ഹൃദയത്തിനു ചുറ്റും പ്രകാശവും ഉണ്ടായിരുന്നു. ഇവയായിരുന്നു ഈ ദിവ്യഹൃദയത്തിന്റെ ആഭരണങ്ങള്‍. ഇന്നേദിനം ഈശോയുടെ പരിശുദ്ധ ഹൃദയത്തില്‍ കാണപ്പെടുന്ന കുരിശിന്റെ സാരം എന്തെന്ന് അല്‍പം വിചിന്തനം ചെയ്യാം. ജീവിതകാലം മുഴുവനും മിശിഹായ്ക്ക് കുരിശുകളല്ലാതെ ലൗകികമായ യാതൊരു സന്തോഷവും ഉണ്ടായിരുന്നില്ല. സ്വജനം ഈ ദിവ്യരക്ഷകനെ കൈക്കൊള്ളുന്നില്ലായെന്നു മാത്രമല്ല, സകലവിധ പീഡകളും അപമാനങ്ങളും നല്‍കുന്നത് തുടര്‍ന്നു കൊണ്ടിരിന്നു. 


ഈശോ പലപ്രാവശ്യം വ്യാകുലപ്പെട്ടതായും ദുഃഖസാഗരത്തില്‍ മുഴുകിയതായും സുവിശേഷത്തില്‍ പലഭാഗങ്ങളിലും സൂചിപ്പിക്കുന്നു. ദിവ്യരക്ഷിതാവിന്റെ ഹൃദയത്തിലെ ഇളക്കങ്ങളും നാഡികളുടെ അടികളും മനുഷ്യവര്‍ഗ്ഗത്തെപ്രതി സ്ലീവാമേല്‍ മരിക്കുവാന്‍ ഇടവരുന്നതിനെക്കുറിച്ചായിരുന്നു. അവിടുന്ന്! നമ്മോടുള്ള സ്‌നേഹത്തെപ്രതി ഇത്രയധികമായ പീഡകളും കുരിശുമരണം അനുഭവിച്ചത് പോലെ, തന്റെ ഈ കഠിന പീഢകളെയും അനന്തമായ സ്‌നേഹത്തെയും ഓര്‍ക്കുന്നവര്‍ക്കു വേണ്ടി ഇനിയും സാധ്യമായിരുന്നാല്‍ ഇതിലധികമായ പീഡകള്‍ അനുഭവിപ്പാന്‍ തയ്യാറായിരിക്കുന്നുവെന്ന് ഈ ദിവ്യഹൃദയത്തില്‍ കാണപ്പെടുന്ന കുരിശ് നമ്മെ പഠിപ്പിക്കുന്നു. അതിനാല്‍ കര്‍ത്താവിന്റെ ദിവ്യഹൃദയത്തെ സ്‌നേഹിക്കാനഗ്രഹിക്കുന്ന ആത്മാക്കളേ! നിങ്ങള്‍ ഈ ദിവ്യഹൃദയത്തിലെ ആശകളേയും വേദനകളെയും ധ്യാനിച്ചു അവിടുത്തെ കുരിശുകള്‍ക്കു കാരണമായിരിക്കുന്ന സകല ദുഷ് പ്രവര്‍ത്തികളെയും ത്യജിച്ച്, നിങ്ങളെ അലട്ടുന്ന ബുദ്ധിമുട്ടുകളും ഞെരുക്കങ്ങളും ഈ ഉത്തമപിതാവിന്റെ ഹൃദയത്തിനു തൃപ്തി വരുത്തുന്നതിനായി സന്മനസ്സോടെ സഹിക്കുകയും ചെയ്തുകൊണ്ട് ഈശോയുടെ പിന്നാലെ ചെല്ലുവാന്‍ പ്രയത്‌നിക്കുവിന്‍. 


ജപം 
സ്ലീവാമരത്തിന്മേല്‍ തൂങ്ങിക്കിടക്കയില്‍ കുന്തത്താല്‍ കുത്തിത്തുറക്കപ്പെട്ടു അവസാന തുള്ളി കൂടെ എനിക്കായി ചിന്തിയ കൃപ നിറഞ്ഞ ഈശോയുടെ ദിവ്യഹൃദയമേ! അങ്ങേ പരിശുദ്ധ ഹൃദയത്തില്‍ കാണപ്പെടുന്ന ആ കുരിശ് എന്റെ കഠിന പാപങ്ങളാല്‍ ഉണ്ടായതാണെന്നു ഞാന്‍ അനുസരിച്ചു പറയുന്നു. എന്റെ നന്ദിഹീനതയാലും പാപത്താലും വ്രണപ്പെട്ട ഈശോയുടെ തിരുഹൃദയമേ! ഞാന്‍ മരിക്കുന്നതിനു മുമ്പ് എന്റെമേല്‍ ദയയായിരിക്കേണമേ. കര്‍ത്താവേ! ഞാന്‍ മരിക്കുന്നതിനു മുമ്പ് എന്റെ പാപങ്ങളെ ഓര്‍ത്ത് മനസ്താപപ്പെടുന്നതിനും അവയ്ക്കു തക്കതായ പരിഹാരം ചെയ്ത് അങ്ങില്‍ നിദ്ര പ്രാപിക്കുന്നതിനും അങ്ങേ എത്രയും ദുഃഖകരമായ കുരിശുമരണത്തെക്കുറിച്ച് എന്നെ ദയാപൂര്‍വ്വം തൃക്കണ്‍പാര്‍ത്തരുളണമേ. 
 

 

പ്രാര്‍ത്ഥന 
കര്‍ത്താവേ, അങ്ങേ മണവാട്ടിയായ തിരുസ്സഭയ്ക്കു പൂര്‍ണ്ണസ്വാതന്ത്ര്യം കൊടുത്തരുളേണമേ. ഞങ്ങളുടെ പിതാവായ പരിശുദ്ധ പാപ്പായെ സംരക്ഷിക്കണമേ. എല്ലാവരും അങ്ങേ ഏക സത്യസഭയെ അറിഞ്ഞ് ഏക ഇടയന്റെ കീഴാകുന്നതിന് വേഗത്തില്‍ ഇടവരുത്തണമേ! നിര്‍ഭാഗ്യ പാപികളുടെമേല്‍ കൃപയായിരിക്കേണമേ. അനുഗ്രഹത്തിന്റെ അമ്മയായ മറിയമേ, ദിവ്യഹൃദയത്തിന്‍ നാഥേ! ഞാന്‍ അപേക്ഷിക്കുന്നതും ആഗ്രഹിക്കുന്നതുമായ സകല വരങ്ങളും അങ്ങേ ശക്തമായ മദ്ധ്യസ്ഥതയില്‍ ശരണപ്പെട്ട് അങ്ങു വഴിയായി ലഭിക്കുമെന്ന് പൂര്‍ണ്ണമായി ഉറച്ചിരിക്കുന്നു. ആമ്മേന്‍. (3 സ്വര്‍ഗ്ഗ. 3 നന്മ. 3 ത്രി.) 
സാധുശീലനും ഹൃദയ എളിമയുള്ളവനുമായ ഈശോയെ! ഞങ്ങളുടെ ഹൃദയവും അങ്ങേ ഹൃദയം പോലെ ആക്കണമേ. 


ഈശോമിശിഹായുടെ തിരുഹൃദയ ലുത്തിനിയ 
കര്‍ത്താവേ! അനുഗ്രഹിക്കണമേ. 
മിശിഹായേ! അനുഗ്രഹിക്കണമേ. 
കര്‍ത്താവേ! അനുഗ്രഹിക്കണമേ. 
മിശിഹായേ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ. 
മിശിഹായേ! ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ. 


"ഞങ്ങളെ അനുഗ്രഹിക്കണമേ" എന്ന് ഏറ്റു ചൊല്ലുക
ആകാശങ്ങളിലിരിക്കുന്ന ബാവാതമ്പുരാനേ, 
ഭൂലോകരക്ഷിതാവായ പുത്രന്‍ തമ്പുരാനേ, 
റൂഹാദക്കുദശാ തമ്പുരാനേ, 
ഏകസ്വരൂപമായിരിക്കുന്ന ശുദ്ധ ത്രിത്വമേ, 
നിത്യപിതാവിന്‍ കുമാരനായ ഈശോയുടെ തിരുഹൃദയമേ, 
കന്യാസ്ത്രീ മാതാവിന്റെ തിരുവുദരത്തില്‍ പരിശുദ്ധാരൂപിയാല്‍ ഉരുവാക്കപ്പെട്ട ഈശോയുടെ തിരുഹൃദയമേ, 
ദൈവവചനത്തോടു കാതലായ വിധത്തില്‍ ഒന്നിച്ചിരിക്കുന്ന ഈശോയുടെ തിരുഹൃദയമേ, 
അനന്തമഹിമയുള്ള ഈശോയുടെ തിരുഹൃദയമേ, 
ദൈവത്തിന്റെ പരിശുദ്ധ ആലയമായ ഈശോയുടെ തിരുഹൃദയമേ, 
അത്യുന്നതന്റെ കൂടാരമായ ഈശോയുടെ തിരുഹൃദയമേ, 
ദൈവഭവനവും മോക്ഷവാതിലുമായ ഈശോയുടെ തിരുഹൃദയമേ, 
ജ്വലിച്ചെരിയുന്ന സ്‌നേഹാഗ്‌നിച്ചൂളയായ ഈശോയുടെ തിരുഹൃദയമേ, 
നീതിയുടെയും സ്‌നേഹത്തിന്റെയും നിധിയായ ഈശോയുടെ തിരുഹൃദയമേ, 
നന്മയും, സ്‌നേഹവും നിറഞ്ഞ ഈശോയുടെ തിരുഹൃദയമേ, 
സകല പുണ്യങ്ങളുടെയും ആഴമായ ഈശോയുടെ തിരുഹൃദയമേ, 
സകല! പുകഴ്ചയ്ക്കും എത്രയും യോഗ്യമായ ഈശോയുടെ തിരുഹൃദയമേ, 
സകല പുണ്യവാന്‍മാരുടെയും ആനന്ദമായ ഈശോയുടെ തിരുഹൃദയമേ, 
ഭൂലോക പാപങ്ങളെ നീക്കിക്കളയുന്ന ദിവ്യചെമ്മരിയാട്ടിന്‍ കുട്ടി, 
കര്‍ത്താവേ! ഞങ്ങളുടെ പാപങ്ങള്‍ പൊറുക്കണമേ. 
ഭൂലോക പാപങ്ങളെ നീക്കിക്കളയുന്ന ദിവ്യചെമ്മരിയാട്ടിന്‍ കുട്ടി, 
കര്‍ത്താവേ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ. 
ഭൂലോക പാപങ്ങളെ നീക്കിക്കളയുന്ന ദിവ്യചെമ്മരിയാട്ടിന്‍ കുട്ടി, 
കര്‍ത്താവേ! ഞങ്ങളെ അനുഗ്രഹിക്കണമേ. 


പ്രാര്‍ത്ഥിക്കാം 
സര്‍വശക്തനുമായ നിത്യനുമായ സര്‍വ്വേശ്വരാ! അങ്ങേ എത്രയും പ്രിയമുള്ള പുത്രന്റെ തിരുഹൃദയത്തേയും പാപികളുടെ പേര്‍ക്കായി അദ്ദേഹം അങ്ങേയ്ക്കു കാഴ്ച വെച്ച സ്തുതികളെയും പാപപരിഹാരങ്ങളെയും ഓര്‍ത്തു അങ്ങേ കൃപയെ യാചിക്കുന്നവര്‍ക്കു ദൈവമായ റൂഹാദക്കൂദശായുടെ ഐക്യത്തില്‍ നിത്യമായി നിന്നോടുകൂടെ ജീവിച്ചു വാഴുന്ന അങ്ങേ പുത്രനായ ഈശോമിശിഹായുടെ നാമത്തില്‍ കൃപയുള്ളവനായി പൊറുതി നല്‍കിയരുളണമേ. ആമ്മേന്‍. 

 

സുകൃതജപം 
എന്റെ രക്ഷയുടെ അടിസ്ഥാനമായ ദിവ്യഹൃദയത്തിന്‍ കുരിശേ! ഞാന്‍ നിന്നെ ആരാധിക്കുന്നു. 


സല്‍ക്രിയ 
നിനക്ക് ഇന്നു നേരിടുന്ന കുരിശുകളെ നല്ല ക്ഷമയോടുകൂടെ സഹിക്കുന്നുണ്ടെന്നു പ്രതിജ്ഞ ചെയ്തു കൊള്‍ക. 

+++