വത്തിക്കാനിലെ പൂന്തോട്ടത്തിലെ കുരിശിന്‍ ചുവട്ടില്‍ ഏറെ നേരം ധ്യാന നിമഗ്‌നനായി നിന്ന മഹാത്മാഗാന്ധി തന്റെ ഡയറിയില്‍ ഇങ്ങനെ എഴുതി: സ്വന്തം കുരിശിനു സദൃശമായ പീഡാനുഭവത്തിലൂടെ കടന്നുപോകുമ്പോഴാണ് മനുഷ്യഹൃദയം ശുദ്ധീകരിക്കപ്പെടുന്നതും മാനവ സമൂഹത്തിന് സമ്പൂര്‍ണ മോചനം കൈവരുന്നതും'. സഹനമെന്ന സമസ്യയുടെ മുമ്പില്‍ എക്കാലവും മനുഷ്യന്‍ അന്ധാളിച്ചു നിന്നിട്ടേയുള്ളൂ. പഴയനിയമത്തിലെ ജോബും പ്രവാചകന്മാരായ ജറമിയായും (ജറ 12: 12) ഹബക്കുക്കും (ഹബ 2: 1217) നീതിമാന്റെ സഹനമെന്ന പ്രശ്‌നം പരിഹരിക്കാനാവാതെ ദൈവത്തോട് ചോദ്യങ്ങള്‍ ചോദിക്കുന്നു. കാല്‍വരിയില്‍ ഉയര്‍ത്തപ്പെട്ട കുരിശിനു മാത്രമേ സഹനത്തിന്റെ അര്‍ഥവും രക്ഷാകര മൂല്യവും യുക്തിഭദ്രമായി നമുക്കു വെളിപ്പെടുത്തിത്തരാനാവൂ. 

ഗദ്‌സമന്‍ തോട്ടം മുതല്‍ കാല്‍വരി വരെയുള്ള യേശുവിന്റെ കഠോരമായ പീഡകള്‍ ദൃക്‌സാക്ഷി വിവരണമെന്നോണം സുവിശേഷകന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഗദ്‌സമന്‍ തോട്ടത്തില്‍ രക്തം വിയര്‍ക്കത്തക്കവണ്ണമുള്ള ആത്മപീഡ, അവഹേളനാപരമായ അറസ്റ്റ്, യഹൂദ കോടതിയിലും റോമന്‍ കോടതിയിലും സഹിച്ച നിന്ദനങ്ങള്‍, ചമ്മട്ടിയടിയും മുള്‍മുടി ധാരണവും മൂലമുണ്ടായ ശാരീരിക പീഡ, കുരിശുയാത്രയിലനുഭവപ്പെട്ട യാതന, മൂന്നു മണിക്കൂറിലേറെ കുരിശില്‍ കിടന്ന് സഹിച്ച മരണവേദന മുതലായവ സങ്കടങ്ങളുടെ മനുഷ്യനായി യേശുവിനെ നമ്മുടെ മുമ്പില്‍ അവതരിപ്പിക്കുന്നു. നൂറ്റാണ്ടുകളായി സഹിക്കുന്ന എല്ലാ മനുഷ്യരുടെയും പ്രതിനിധിയും പ്രതീകവുമാണ് ക്രിസ്തു. ശാസ്ത്രീയ നേട്ടങ്ങളുടെ കൊടുമുടിയില്‍ നില്‍ക്കുന്ന ആധുനിക കാലഘട്ടത്തിലും മനുഷ്യസഹനത്തിന് ഒട്ടും കുറവു വന്നിട്ടില്ല. സഹനത്തിന്റെ തീച്ചൂളയില്‍നിന്ന് മനുഷ്യരെ രക്ഷിക്കുന്ന കാരുണ്യത്തിന്റെ കൈത്താങ്ങായിത്തീരാന്‍ ക്രൂശിതനായ ക്രിസ്തു നമ്മെ ആഹ്വാനം ചെയ്യുന്നു. അതോടൊപ്പം മനുഷ്യജീവിതത്തില്‍ അനിവാര്യമായുണ്ടാകുന്ന സഹനങ്ങള്‍ രക്ഷാകരമാക്കിത്തീര്‍ക്കേണ്ടതെങ്ങനെയെന്നും അവിടുന്ന് നമ്മെ പഠിപ്പിക്കുന്നു. 

സഹനത്തിന് സൗഖ്യദായക ശക്തിയും രക്ഷാകരമൂല്യവുമുണ്ട്. ക്രിസ്തുവിന്റെ തിരുമുറിവുകളോട് നമ്മുടെ മുറിവുകള്‍ ചേര്‍ത്തുവയ്ക്കുന്‌പോള്‍ അവ സഹിക്കുക എളുപ്പമായിത്തീരും. ക്രിസ്തുവിന്റെ മുറിവുകള്‍ നമ്മുടെ മുറിവുകളെ സുഖപ്പെടുത്തും. സഹനത്തിന്റെ ഭാവാത്മക ദര്‍ശനം ലോകത്തിന് വെളിപ്പെടുത്തുന്ന തിരുമൊഴിയാണ്, 'പിതാവേ അങ്ങയുടെ കരങ്ങളില്‍ എന്റെ ആത്മാവിനെ ഞാന്‍ സമര്‍പ്പിക്കുന്നു' എന്ന അന്ത്യവചനം (ലൂക്ക 23:46). ഈ സങ്കീര്‍ത്തനവാക്യം (31:5) ഉച്ചരിച്ചുകൊണ്ട് യേശു മരിക്കു്‌മ്പോള്‍, സഹനം ദൈവതൃക്കരങ്ങളില്‍ നിന്ന് സന്തോഷത്തോടെ സ്വീകരിച്ച്, ദൈവിക പദ്ധതിയുടെ പൂര്‍ത്തീകരണത്തിന് തന്നെത്തന്നെ വിട്ടുകൊടുക്കുന്ന ഭക്തനും നീതിമാനുമായ സഹനദാസനെയാണ് നാം കുരിശില്‍ കാണുന്നത്. സഹനത്തിന്റെ ഭാവാത്മകവശം നമ്മെ പഠിപ്പിക്കുന്ന അനേക വചനങ്ങള്‍ പുതിയ നിയമത്തിലുണ്ട്. അവയില്‍ ചിലതു മാത്രം നമുക്ക് ചിന്താവിഷയമാക്കാം: 

1. ക്രിസ്തുവിന്റെ പീഡകളില്‍ പങ്കുചേരുന്നതാണ് സഹനം (1 പത്രോ: 4:12-14). വിശ്വാസികള്‍ക്ക് അഗ്‌നിപരീക്ഷകള്‍ ഉണ്ടാകുമ്പോള്‍, ക്രിസ്തുവിന്റെ പീഡകളില്‍ പങ്കുചേരാന്‍ സാധിക്കുന്നതിനെയോര്‍ത്ത് സന്തോഷിക്കണം. 

2. കര്‍ത്താവ് നല്‍കുന്ന ശിക്ഷണമാണ് സഹനം (ഹെബ്രാ 12:67). പിതാവിന്റെ മക്കള്‍ക്ക് അവകാശപ്പെട്ടതാണ് സഹനം. സഹനം കൂടാതെ ദൈവമക്കളെന്ന നിലയില്‍ നാം വളരുകയില്ല. സഹനത്തെ നിഷേധിക്കുന്നവര്‍ ജാരസന്തതികളായി അധഃപതിക്കും. 

3. സഹനം നമ്മെ പരിപൂര്‍ണരാക്കിത്തീര്‍ക്കുന്നു. സഹനത്തിലൂടെ നിങ്ങള്‍ പൂര്‍ണരും എല്ലാം തികഞ്ഞവരും ഒന്നിലും കുറവില്ലാത്തവരുമാകും. 

4. ദൈവപിതാവിന്റെ വെട്ടിയൊരുക്കലാണ് സഹനം. വെട്ടിയൊരുക്കുന്നത് നാം കൂടുതല്‍ ഫലം പുറപ്പെടുവിക്കുന്നതിനു വേണ്ടിയാണ് (യോഹ 15:2). 

5. സഹനത്തിലൂടെ നാം ക്രിസ്തുവുമായി ഐക്യപ്പെടുന്നു. 'യേശുക്രിസ്തുവിനോട് ഐക്യപ്പെട്ട് വിശുദ്ധ ജീവിതം നയിക്കാന്‍ ആഗ്രഹിക്കുന്നവരെല്ലാം പീഡിപ്പിക്കപ്പെടും' (2 തിമോ 3:12). 

6. സഹനത്തിലൂടെ ലോകത്തെ രക്ഷിക്കുന്ന ക്രിസ്തുവിന്റെ രക്ഷാകരപ്രവര്‍ത്തനങ്ങളില്‍ നാം പങ്കുചേരുന്നു. 'സഭയാകുന്ന തന്റെ ശരീരത്തെപ്രതി ക്രിസ്തുവിന് സഹിക്കേണ്ടിവന്ന പീഡകളുടെ കുറവ് എന്റെ ശരീരത്തില്‍ ഞാന്‍ നികത്തുന്നു' (കൊളോ 1: 24). ആകയാല്‍ സഹനദാസര്‍ ക്രിസ്തുവിന്റെ രക്ഷാകരപ്രവര്‍ത്തനം ചരിത്രത്തിലൂടെ തുടരുന്ന സഹരക്ഷകരാണ്. 

7. യേശുക്രിസ്തുവിന്റെ നല്ല പടയാളിയാക്കി നമ്മെ മാറ്റുന്ന വരദാനമാണ് സഹനം (2 തിമോ 2:3). 

8. സഹനം അനുഗ്രഹമാണ്. 'ക്രിസ്തുവില്‍ വിശ്വസിക്കാന്‍ മാത്രമല്ല, അവനുവേണ്ടി സഹിക്കാന്‍ കൂടിയുള്ള അനുഗ്രഹം അവനെപ്രതി നിങ്ങള്‍ക്ക് ലഭിച്ചിരിക്കുന്നു' (ഫിലി 1:29). 

9 സഹനം മഹത്വത്തിലേക്ക് നയിക്കുന്നു. 'അവനോടൊപ്പം ഒരിക്കല്‍ മഹത്വപ്പെടേണ്ടതിന് ഇപ്പോള്‍ നാം അവനോടുകൂടെ പീഡയനുഭവിക്കുന്നു' (റോമ 8:17).

10. സഹനം ആത്മധൈര്യവും പ്രത്യാശയും നമ്മില്‍ ഉളവാക്കി, ക്രിസ്തീയ പക്വതയില്‍ നമ്മെ വളര്‍ത്തുന്നു (റോമ 5: 34). 

ഗോതമ്പുമണി പോലെ നിലത്തഴുകുന്ന പ്രക്രിയയാണ് സഹനം. അഴുകലിലൂടെ ഗോതമ്പുമണി ഫലം പുറപ്പെടുവിക്കുന്നതുപോലെ സഹനത്തിലൂടെ ശിഷ്യന്‍ ഫലം പുറപ്പെടുവിക്കും (യോഹ 12:24). അനിവാര്യമായുണ്ടാകുന്ന സഹനങ്ങള്‍ കുരിശിനോട് ചേര്‍ന്ന് ധീരമായി സഹിച്ച് സഹരക്ഷകരായിത്തീരാനും മറ്റുള്ളവരുടെ കഷ്ടതയില്‍ പങ്കുചേര്‍ന്ന് അവരോട് കരുണ കാണിക്കാനും നമ്മെ ഉദ്‌ബോധിപ്പിക്കുന്ന രക്ഷയുടെ അടയാളമാണ് കുരിശ്.  

കടപ്പാട് : Rev. Fr Thomas Valliyanippuram, Deepika.com