യേശുക്രിസ്തുവിനെ സംസ്‌കരിച്ച കല്ലറയുടെ ഉപരിഘടന നൂറ്റാണ്ടുകള്‍ക്ക് ശേഷം വീണ്ടും തുറന്നു; ഇത് മൃതശരീരം ഇല്ലാത്ത ലോകത്തിലെ ഏക കല്ലറ
ജറുസലേം: യേശുക്രിസ്തുവിനെ സംസ്‌കരിച്ച കല്ലറയുടെ ഉപരിഘടന നൂറ്റാണ്ടുകള്‍ക്ക് ശേഷം വീണ്ടും തുറന്നു. ഒരു സംഘം ഗവേഷകരാണ് പുനരുത്ഥാരണ പ്രവര്‍ത്തനത്തിനും പഠനങ്ങള്‍ക്കുമായി മൃതശരീരം ഇല്ലാത്ത ലോകത്തിലെ ഏക കല്ലറയുടെ ഉപരിഘടന വീണ്ടും തുറന്നത്. ക്രിസ്തുവിന്റെ തിരുശരീരം അടക്കം ചെയ്ത കല്ലറയുടെ ശരിയായ ഉപരിഘടനയാണ് ഇപ്പോള്‍ തുറക്കപ്പെട്ടിരിക്കുന്നത്. 'ദ ചര്‍ച്ച് ഓഫ് ഹോളി സെപ്പല്‍ച്ചര്‍' എന്ന പേരില്‍ കല്ലറയേ ഉള്ളിലാക്കി പണിത ഒരു ദേവാലയം നൂറ്റാണ്ടുകളായി ഇവിടെ നിലകൊള്ളുന്നുണ്ട്. ക്രിസ്താബ്ദം 1555നു ശേഷം ആദ്യമായിട്ടാണ് കല്ലറയുടെ ഉപരിഘടന തുറക്കപ്പെടുന്നത്. 

ക്രൂശില്‍ മരിച്ച രക്ഷകന്റെ തിരുശരീരം ക്രൂശില്‍ നിന്നും ഇറക്കിയ ശേഷം കല്ലറയില്‍ സംസ്‌കരിച്ചതായി തിരുവചനം വ്യക്തമാക്കുന്നു. മൂന്നാം നാള്‍ ഈ കല്ലറയില്‍ നിന്നുമാണ് ക്രിസ്തു മരണത്തെ ജയിച്ച് മാനവകുലത്തിന് പ്രത്യാശ നല്‍കി ഉയര്‍ത്തെഴുന്നേറ്റത്. തിരുശരീരം സംസ്‌കരിച്ച കല്ലറയുടെ മുകളിലായി മാര്‍ബിളില്‍ പണിത 'എഡിക്യൂള്‍' എന്ന പ്രത്യേക നിര്‍മ്മിതിയില്‍ സ്പര്‍ശിച്ചാണ് വിശ്വാസികള്‍ ഇവിടെയെത്തുമ്പോള്‍ പ്രാര്‍ത്ഥനകള്‍ നടത്തുന്നത്. ക്രിസ്തുവിന്റെ തിരുശരീരം വച്ചിരുന്ന കല്ലറ ഇതിന്റെ ഉള്ളിലായിട്ടാണ് സ്ഥിതി ചെയ്യുന്നത്.

എഡിക്യൂളിന്റെ മാര്‍ബിളുകള്‍ മാറ്റിയ ശേഷമാണ്, ഇതിനു താഴയായി സ്ഥിതി ചെയ്യുന്ന യഥാര്‍ത്ഥ കല്ലറ ഗവേഷക സംഘം നേരില്‍ കണ്ടത്. 1808 മുതല്‍ 1810 വരെയുള്ള കാലഘട്ടത്തിലാണ് എഡിക്യൂള്‍ അവസാനമായി പുനര്‍നിര്‍മ്മിച്ചത്. ചെറിയ വീട് എന്നതാണ് എഡിക്യൂളിന്റെ അര്‍ത്ഥം. ക്രിസ്തുവിന്റെ തിരുശരീരം സൂക്ഷിച്ചിരുന്ന യഥാര്‍ത്ഥ കല്ലറയെ കണ്ണുകള്‍ കൊണ്ട് കാണുവാന്‍ സാധിച്ചതിന്റെ അത്ഭുതത്തിലാണ് ഗവേഷകരും അവരുടെ തലവനായ അന്റോണിയ മൊറോപൗളോയും. 

മെഴുകുതിരികള്‍ കത്തിച്ചിരുന്നതിന്റെ ഫലമായി രൂപപ്പെട്ട ചില പാടുകള്‍ എഡിക്യൂള്‍ നീക്കം ചെയ്തപ്പോള്‍ കണ്ടതായി ഗവേഷക സംഘം തലവന്‍ അന്റോണിയ പറഞ്ഞു. തങ്ങള്‍ ഇവിടെ നടത്തുന്ന പഠനം ലോകത്തിന് പുതിയ സത്യവെളിച്ചങ്ങള്‍ വിശുന്നതായിരിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു. ക്രിസ്താബ്ദം 326ല്‍ കൊണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയുടെ അമ്മയായ ഹെലീനയാണ് ക്രിസ്തുവിന്റെ കല്ലറ കണ്ടെത്തിയത്. ചരിത്രഗവേഷകര്‍ പറയുന്നതനുസരിച്ച് എഡി 30നും 33നും മധ്യേയാണ് ക്രിസ്തു ക്രൂശിക്കപ്പെട്ടത്. 

ഗ്രീക്ക് ഓര്‍ത്തഡോക്‌സ്, റോമന്‍ കത്തോലിക്ക, അര്‍മേനിയന്‍ ഓര്‍ത്തഡോക്‌സ്, കോപ്റ്റിക്, എത്യോപ്യന്‍, സിറിയന്‍ ഓര്‍ത്തഡോക്‌സ് എന്നീ ആറു സഭകളുടെ കൂട്ടായ്മയിലാണ് 'ദ ചര്‍ച്ച് ഓഫ് ഹോളി സെപ്പല്‍ച്ചറി'ന്റെ ഭരണം നടത്തപ്പെടുന്നത്. വിശുദ്ധ നാട് സന്ദര്‍ശിക്കുവാനെത്തുന്നവരുടെ പ്രധാന തീര്‍ത്ഥാടന കേന്ദ്രം കൂടിയാണ് ഇവിടം.

കടപ്പാട് : pravachakasabdam.com