"ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: വിവാഹമോചനത്തെ ഞാന്‍ വെറുക്കുന്നു" (മലാക്കി 2:16).

"ദൈവമായ കര്‍ത്താവ് അരുളിച്ചെയ്തു മനുഷ്യന്‍ ഏകനായിരിക്കുന്നതു നന്നല്ല; അവനു ചേര്‍ന്ന ഇണയെ ഞാന്‍ നല്‍കും" (ഉല്‍പത്തി 2:18). 

"ഇക്കാരണത്താല്‍ പുരുഷന്‍ പിതാവിനെയും മാതാവിനെയും വിട്ട് ഭാര്യയോടു ചേര്‍ന്നിരിക്കും; അവര്‍ ഇരുവരും ഏകശരീരമായിത്തീരും എന്ന് അവിടുന്ന് അരുളിച്ചെയ്തിട്ടുണ്ടെന്ന്‌ നിങ്ങള്‍ വായിച്ചിട്ടില്ലേ? തന്‍മൂലം, പിന്നീടൊരിക്കലും അവര്‍ രണ്ടല്ല, ഒറ്റ ശരീരമായിരിക്കും. ആകയാല്‍, ദൈവം യോജിപ്പിച്ചതു മനുഷ്യന്‍ വേര്‍പെടുത്താതിരിക്കട്ടെ" (മത്തായി 19:5-6).

"ഉത്തമയായ ഭാര്യ മഹത്തായ അനുഗ്രഹമാണ്; കര്‍ത്താവിനെ ഭയപ്പെടുന്നവര്‍ക്കു ലഭിക്കുന്ന ദാനങ്ങളില്‍ ഒന്നാണ് അവള്‍" (പ്രഭാഷകന്‍ 26:3). "ഭാര്യയാണ് പുരുഷന്റെ ഏറ്റവും വലിയ സമ്പത്ത്; അവന്റെ തുണയും താങ്ങും അവള്‍തന്നെ" (പ്രഭാഷകന്‍ 36:24).

"ഭാര്യമാരേ, നിങ്ങള്‍ കര്‍ത്താവിന് എന്നപോലെ ഭര്‍ത്താക്കന്‍മാര്‍ക്കു വിധേയരായിരിക്കുവിന്‍ എന്തെന്നാല്‍, ക്രിസ്തു തന്റെ ശരീരമായ സഭയുടെ ശിരസ്‌സായിരിക്കുന്നതുപോലെ, ഭര്‍ത്താവ് ഭാര്യയുടെ ശിരസ്‌സാണ്; ക്രിസ്തുതന്നെയാണ് ശരീരത്തിന്റെ രക്ഷകനും. സഭ ക്രിസ്തുവിനു വിധേയ ആയിരിക്കുന്നതുപോലെ ഭാര്യമാര്‍ എല്ലാ കാര്യങ്ങളിലും ഭര്‍ത്താക്കന്‍മാര്‍ക്കു വിധേയരായിരിക്കണം. ഭര്‍ത്താക്കന്‍മാരേ, ക്രിസ്തു സഭയെ സ്‌നേഹിക്കുകയും അവളെ വിശുദ്ധീകരിക്കാന്‍വേണ്ടി തന്നെത്തന്നെ സമര്‍പ്പിക്കുകയും ചെയ്തതുപോലെ നിങ്ങള്‍ ഭാര്യമാരെ സ്‌നേഹിക്കണം" (എഫേസോസ് 5:22-25).

"ദൈവത്തില്‍ പ്രത്യാശവച്ചിരുന്ന വിശുദ്ധ സ്ത്രീകള്‍ മുമ്പ് ഇപ്രകാരം തങ്ങളെത്തന്നെ അലങ്കരിക്കുകയും തങ്ങളുടെ ഭര്‍ത്താക്കന്‍മാര്‍ക്കു വിധേയരായിരിക്കുകയും ചെയ്തിട്ടുണ്ട്" (1 പത്രോസ് 3:5). "ഇങ്ങനെതന്നെ ഭര്‍ത്താക്കന്‍മാരേ, നിങ്ങള്‍ വിവേകത്തോടെ നിങ്ങളുടെ ഭാര്യമാരോടൊത്തു ജീവിക്കുവിന്‍. സ്ത്രീ ബലഹീനപാത്രമാണെങ്കിലും ജീവദായകമായ കൃപയ്ക്കു തുല്യ അവകാശിനിയെന്നനിലയില്‍ അവളോടു ബഹുമാനം കാണിക്കുവിന്‍. ഇതു നിങ്ങളുടെ പ്രാര്‍ഥനയ്ക്കു തടസമുണ്ടാകാതിരിക്കാന്‍ വേണ്ടിയാണ് "(1 പത്രോസ് 3:7).

"എല്ലാവരുടെയിടയിലും വിവാഹം മാന്യമായി കരുതപ്പെടട്ടെ. മണവറ മലിനമാകാതിരിക്കട്ടെ. കാരണം, അസന്‍മാര്‍ഗികളെയും വ്യഭിചാരികളെയും ദൈവം വിധിക്കും" (ഹെബ്രായര്‍ 13:4).