ജോബ് കഷ്ടത അനുഭവിച്ചപ്പോള്‍ ദൈവത്തോട് പല ചോദ്യങ്ങള്‍ ചോദിച്ചു. ഞാന്‍ എന്തിനു ജനിച്ചു? ഞാന്‍ എന്തിനു ദുരിതം അനുഭവിക്കുന്നു?. ദൈവം അവനു പ്രത്യക്ഷപ്പെട്ടപ്പോള്‍ ജോബിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്നതിനു പകരം പ്രപഞ്ചത്തെപ്പറ്റിയുള്ള ചോദ്യങ്ങള്‍ അവനോടു ദൈവം ചോദിച്ചു. സൃഷ്ടാവ് സൃഷ്ടിയുടെ തലയിലേക്ക് ചോദ്യങ്ങള്‍ ഒഴുക്കുന്നതു നിര്‍!ത്തിയപ്പോള്‍ ദൈവത്തിന്റെ ചോദ്യങ്ങള്‍ മനുഷ്യരുടെ ഉത്തരങ്ങളെക്കാള്‍ ന്യായയുക്തമാണെന്നു ജോബിനു ബോധ്യപ്പെട്ടു. 

ദൈവത്തിന്റെ പദ്ധതിയും നമ്മുടെ പദ്ധതിയും വ്യത്യസ്തമായതുകൊണ്ടും ഒരാത്മാവിന്റെ രക്ഷ മറ്റെല്ലാ ഭൗതികമൂല്യങ്ങളെക്കാള്‍ പ്രാധാന്യമര്‍ഹിക്കുന്നതുകൊണ്ടും ദൈവിക ജ്ഞാനത്തിനു തിന്മയില്‍ നിന്നും നന്മ കൊണ്ടുവരാന്‍ സാധിക്കുന്നതുകൊണ്ടും മനുഷ്യമനസ്സ് ദുഖങ്ങളെ സന്തോഷത്തോടെ സ്വീകരിക്കാനുള്ള മനോഭാവം ഉണ്ടാക്കികൊടുക്കണം; അതെത്ര വേദനാജനകമായാലും. സിനിമയിലെ ഒന്നാമത്തെ രംഗത്തില്‍ത്തന്നെ പ്രധാന കഥാപാത്രത്തിനു വെടിയേറ്റതു കൊണ്ട് നാം തിയേറ്ററിന്റെ പുറത്തേക്ക് ഓടുകയില്ലല്ലോ. കഥാകൃത്തിന്റെ മനസ്സില്‍ പൂര്‍ണ്ണമായ കഥയുള്ളതു കൊണ്ട് അദ്ദേഹത്തിന് നാം ബഹുമതി കൊടുക്കുന്നു. അതുപോലെതന്നെ ദൈവത്തിന്റെ രക്ഷാനാടകത്തിന്റെ ഒന്നാമത്തെ രംഗത്തില്‍ത്തന്നെ ആത്മാവ് പുറത്തേക്ക് ഓടുന്നില്ല. നാടകത്തിനു മനോഹാരിത നല്‍കുന്നത് അവസാനത്തെ രംഗമാണ്. 

നമുക്ക് സംഭവിക്കുന്ന എല്ലാ കാര്യങ്ങളും നമ്മുടെ ബുദ്ധി കൊണ്ട് ഗ്രഹിക്കാവുന്നതോ, ഇച്ഛാശക്തികൊണ്ട് കീഴ്ടക്കാവുന്നതോ അല്ല. അവ നമ്മുടെ വിശ്വാസത്തിനു സ്വീകരിക്കാവുന്നതും ഇച്ഛകൊണ്ടു കീഴടക്കാവുന്നതുമാണ്. ദൈവം ഒരിക്കലും 'എന്തുകൊണ്ട്' എന്ന ചോദ്യം ചോദിക്കാറില്ല. 'സംശയം, കാപട്യം, സാത്താന്‍'  ഇവ മൂന്നുമാണ് ഈ ചോദ്യം ചോദിക്കുന്നത്. ദൈവത്തില്‍ ശരണം കണ്ടെത്തിയ പറുദീസയിലെ സന്തോഷം സാത്താന്റെ ചോദ്യത്തോടെ തകരുകയാണ്. 'എന്തുകൊണ്ട് ദൈവം നിന്നോടു കല്‍പിച്ചു?'. ആത്മാര്‍ത്ഥമായി സ്‌നേഹിക്കുന്നവന് സ്‌നേഹിക്കപ്പെടുന്ന ആളിന്റെ ഓരോ ആഗ്രഹവും ഒരു കല്‍പന പോലെയാണ്. സ്‌നേഹത്തിന്റെ അഭ്യര്‍ത്ഥനകള്‍ പെരുകണമെന്ന് സ്‌നേഹിക്കുന്നവന്‍ ആഗ്രഹിക്കുന്നു. ദൈവം എന്തു ചോദിച്ചാലും ദൈവത്തെ സ്‌നേഹിക്കുന്നവര്‍ അതിനെ എതിര്‍ക്കാറില്ല. കഷ്ടപ്പാടുകള്‍ അവിടുന്ന്! അയയ്ക്കുമ്പോള്‍ അവിടുത്തെ സ്‌നേഹം സംശയിക്കാറില്ല. 

മരുന്നിന്റെ കയ്പ് എന്തുകൊണ്ടെന്ന് വൈദ്യനോടു ചോദിക്കാതെ രോഗി മരുന്നു കഴിക്കുന്നു. കാരണം ഡോക്ടരുടെ അറിവില്‍ രോഗി വിശ്വസിക്കുന്നു. അതുപോലെ പരിശുധാത്മാവ് നിറഞ്ഞ വ്യക്തി 'ദൈവത്തിനു ഏറ്റവും നന്നായി അറിയാം' എന്ന ഉറപ്പോടുകൂടി ജീവിതത്തിലെ എല്ലാ സംഭവങ്ങളും ദൈവദാനമായി സ്വീകരിക്കുന്നു. നമുക്കു ശേഖരിക്കാവുന്നതിലേറെ നിധികള്‍ ഓരോ നിമിഷവും ദൈവം നമുക്കു നല്‍കുന്നുണ്ട്. 'ഓരോ നിമിഷത്തിന്റെയും' മൂല്യം വലുതാണ്. ഈ നിമിഷം നമുക്കോരോരുത്തര്‍ക്കും വ്യക്തിപരമായി ഒരു സന്ദേശം ദൈവം തരുന്നുണ്ട്. പുസ്തകങ്ങള്‍, മതപ്രസംഗങ്ങള്‍, പ്രക്ഷേപണങ്ങള്‍  എന്നിവയെല്ലമാകാം. അവ എല്ലാവര്‍ക്കും വേണ്ടിയുള്ളതാണ്. ചിലപ്പോള്‍ അത്തരത്തിലുള്ള പൊതുവായ ആഹ്വാനങ്ങള്‍ ചില വ്യക്തികളെ സ്പര്‍ശിക്കുമ്പോള്‍ അവര്‍ അസ്വസ്ഥരാകുന്നു. ദൈവിക നിയമത്തെ അവഗണിക്കുന്നതിനു എപ്പോഴും മുടന്തന്‍ ന്യായങ്ങള്‍ കണ്ടെത്താം. ദൈവത്തിന്റെ ധാര്‍മ്മികമോ ആത്മീയമോ ആയ ആഹ്വാനങ്ങള്‍ ശ്രോതാക്കള്‍ക്കെല്ലാം കൊടുക്കുന്നുവെങ്കിലും 'ഈ നിമിഷം നല്‍കുന്ന' സന്ദേശം എല്ലാവര്‍ക്കും ഒന്നുംതന്നെയല്ല. 

എന്റെ ഇതേ സാഹചര്യങ്ങളില്‍ ഞാന്‍ മാത്രമേ ഉള്ളൂ. ഇതേ ഭാരം വഹിക്കുന്ന മറ്റാരും ഇല്ല. അത് രോഗമോ പ്രിയപ്പെട്ടവരുടെ മരണമോ മറ്റെന്തെങ്കിലും പ്രതികൂല സാഹചര്യമോ ആയേക്കാം. നമ്മുടെ ആത്മീയ ആവശ്യങ്ങള്‍ക്ക് ഏറ്റവും യോജിച്ചത് ഈ നിമിഷമാണ്. ഓരോ നിമിഷത്തില്‍ നിന്നും നമ്മുടെ കര്‍ത്താവുപോലും പാഠങ്ങള്‍ പഠിച്ചു. അവിടുന്ന്! ദൈവമായതുകൊണ്ട് എല്ലാം അറിയാമായിരുന്നു. എന്നിരുന്നാലും ഒരു മനുഷ്യനെന്ന നിലയ്ക്കുള്ള അറിവുകൂടി അവിടുന്ന്! അനുഭവിച്ചറിയുന്നുണ്ടായിരുന്നു. 

വിശുദ്ധ പൗലോസ് ശ്ലീഹ അതിങ്ങനെ വിവരിക്കുന്നു. 'പുത്രനായിരുന്നിട്ടും തന്റെ സഹനത്തിലൂടെ അവന്‍ അനുസരണം അഭ്യസിച്ചു' (ഹെബ്രാ :5:8). ഈ നിമിഷം എന്തിനു വേണ്ടിയുള്ളതെന്നു നമ്മെ പഠിപ്പിക്കാന്‍ വേണ്ടി ദൈവം രൂപകല്പന ചെയ്തിരിക്കുന്ന സര്‍വകലാശാല നാമോരോരുത്തര്‍ക്കും വേണ്ടി അതുല്യമായ രീതിയിലാണ് നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്. ആ സര്‍വ്വകലാശാലയില്‍ ദൈവം ഓരോരുത്തര്‍ക്കും കൊടുക്കുന്ന വെളിപ്പെടുത്തലുമായി താരതമ്യം ചെയ്യുമ്പോള്‍ മറ്റു പഠനരീതികള്‍ ആഴം കുറഞ്ഞവയും സാവകാശമുള്ളവയുമാണ്. 

വളരെ അഗാധമായ അനുഭവത്തില്‍ നിന്നും ലഭിക്കുന്ന ഈ ജ്ഞാനം ഒരിക്കലും മറക്കില്ല. അത് നമ്മുടെ സ്വഭാവത്തിന്റെയും വ്യക്തിത്വത്തിന്റെയും ഭാഗമായിത്തീരുന്നു. ഈ നിമിഷത്തെ വിശുദ്ധീകരിച്ച്, ദൈവതിരുമനസ്സുമായി ഐക്യപ്പെടുത്തി സമര്‍പ്പിക്കുന്നവര്‍ ഒരിക്കലും നിരാശരാവുകയില്ല. അവര്‍ ഒരിക്കലും പരാതി പറയുകയോ പിറുപിറുക്കുകയോ ഇല്ല. അവര്‍ എല്ലാ തടസ്സങ്ങളെയും ശക്തമായ പ്രാര്‍ത്ഥനയുടെ നീര്‍ച്ചാലുകളുമാക്കി മാറ്റി അവയെ അതിജീവിക്കുന്നു. കൂടാതെ അവന്‍ ഞെരുക്കങ്ങളെയെല്ലാം വളര്‍ച്ചയ്ക്കുള്ള അവസരങ്ങളാക്കി മാറ്റുന്നു. 

അവിശ്വാസിയാണ് സാഹചര്യത്തെ അതിജീവിക്കാതെ അതിന്റെ ഇരയായിത്തീരുന്നത്. അത്തരത്തിലുള്ള ഒരു വ്യക്തി ദൈവത്തെപ്പറ്റി യാതൊരു ജ്ഞാനവുമില്ലാതെ, അവിടുത്തെ പരിപാലനയില്‍ ശരണപ്പെടാതെ തിന്മന്മയുടെ സ്വാധീനത്തില്‍ ജീവിക്കുന്നു. അത്‌കൊണ്ട് തന്നെ അവിടുത്തെ 'കവചം' ഇല്ലാത്തതുകൊണ്ട് കഷ്ടതയുടെ ദിനങ്ങള്‍ വരുമ്പോള്‍ തകര്‍ന്നുപോകുന്നു. അത്തരത്തിലുള്ള വ്യക്തിയുടെ മനസ്സ് ഖേദിക്കുന്ന ഭൂതകാലത്തിന്റെയും നിയന്ത്രിക്കാന്‍ സാധിക്കാത്ത ഭാവിയുടെയും പിടിയില്‍ അകപ്പെടുന്നു. അങ്ങനെ ഞെരുക്കപ്പെടുന്ന ആള്‍ പരിപൂര്‍ണമായി തിന്മയുടെ സ്വാധീനത്തില്‍ അടിമപെടുന്നു. 

എല്ലാ കാര്യങ്ങളിലും ദൈവതിരുമനസ്സിനു കീഴ്‌പെടുന്നവര്‍ നിരാശയില്‍ നിന്ന്! രക്ഷപെടുന്നു. കാരണം,ദുഃഖങ്ങള്‍ വരുമ്പോള്‍ അവയെല്ലാം സ്‌നേഹിക്കുന്ന ദൈവത്തിന്റെ ഒരു സമ്മാനമാണ് ഇപ്പോള്‍ ലഭിക്കുന്നതെന്ന് അവര്‍ മനസിലാക്കുന്നു. ദൈവിക പദ്ധതി മനസ്സിലാക്കി കൊണ്ട് ഈ രീതിയില്‍ ഓരോ നിമിഷത്തെയും, രോഗം, അപകടങ്ങള്‍ , ദുരന്തങ്ങള്‍ എന്നിവയോടു പൊരുത്തപ്പെടുവാന്‍ നമുക്ക് കഴിയും.

കടപ്പാട് : pravachakasabdam.com