തിരുക്കുടുംബത്തിന്റെ തിരുനാള്‍ ദിവസം, കുടുംബത്തില്‍ ക്ഷമയുടെ പ്രാധാന്യത്തെപറ്റിയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ സംസാരിച്ചത്. കുടുംബത്തിന്റെ ജീവിതയാത്ര പ്രാര്‍ത്ഥനയുടെയും സ്‌നേഹത്തിന്റെയും ഒരു തീര്‍ത്ഥയാത്രയാണ്, അദ്ദേഹം പറഞ്ഞു. കുടുംബങ്ങള്‍ ഒരുമിച്ച് ഒരേ ലക്ഷ്യത്തിലേക്ക് സഞ്ചരിക്കണം. ആ വഴികളില്‍ പ്രതിബന്ധങ്ങള്‍ ഉണ്ടാകാം.പക്ഷേ, ഒപ്പം തന്നെ നമുക്ക് ഒരുമയുടെ സന്തോഷവും സാന്ത്വനവും അനുഭവവേദ്യമാകും, സെന്റ് പീറ്റേര്‍സ് ബസലിക്കയില്‍ 27ാം തിയതി ദിവ്യബലി സമയത്തെ പ്രഭാഷണത്തില്‍ അദ്ദേഹം പറഞ്ഞു. 

കുടുംബത്തിലെ വിശ്വാസം നമുക്ക് നഷ്ടപ്പെടാതെ സൂക്ഷിക്കാം. നമ്മുടെ ഹൃദയം മറ്റൊരാളോട് തുറക്കാനാവുന്നത് എത്ര മനോഹരമാണ്. സ്‌നേഹമുള്ളിടത്ത് ക്ഷമയും വിശ്വാസവും ഉണ്ടാകും. പിന്നീടദ്ദേഹം തിരുക്കുടുംബ തിരുനാളും തിരുസഭയുടെ കാരുണ്യ വര്‍ഷവും ബന്ധപ്പെടുത്തി സംസാരിച്ചു. ഈ കാരുണ്യവര്‍ഷത്തില്‍ ഓരോ ക്രൈസ്തവ കുടുംബവും ക്ഷമയുടെ ഓരോ തീര്‍ത്ഥാടന കേന്ദ്രമായി മാറണം. സ്‌നേഹത്തിന്റെ അടിസ്ഥാനം ക്ഷമയാണ്. ദൈവം നമ്മോട് ക്ഷമിക്കുന്നില്ലെങ്കില്‍ നാം എത്ര നികൃഷ്ടരായി തീരുമായിരുന്നു. തെറ്റുകള്‍ പലതും ചെയ്തിട്ടും നമുക്ക് സ്വസ്ഥമായി ജീവിക്കുവാന്‍ കഴിയുന്നത് കുടുംബം നമ്മോട് ക്ഷമിക്കുന്നതുകൊണ്ടാണ്. പിന്നീട് പിതാവ് കുടുംബ പ്രാര്‍ത്ഥനയുടെ പ്രാധാന്യത്തെ പറ്റി വിശ്വാസികളോട് സംസാരിച്ചു. 

ഓരോ ദിവസം തുടങ്ങുമ്പോഴും അവസാനിക്കുമ്പോഴും മാതാപിതാക്കള്‍ തങ്ങളുടെ കുഞ്ഞുങ്ങളുടെ നെറ്റിയില്‍ ജ്ഞാനസ്‌നാന സമയത്ത് ചെയ്തതുപോലെ, കുരിശു വരച്ച് അനുഗ്രഹിക്കുന്നത് എത്ര മനോഹരമായിരിക്കും എന്ന് നിങ്ങള്‍ ചിന്തിക്കുക. ഇതിലും ലളിതമായ ഒരു പ്രാര്‍ത്ഥന കുഞ്ഞുങ്ങള്‍ക്കു വേണ്ടി നിങ്ങള്‍ക്ക് കൊടുക്കാനാവുമോ?. ഭക്ഷണത്തിനു മുമ്പ് ഒരു ചെറു പ്രാര്‍ത്ഥന പ്രധാനപ്പെട്ടതാണ്. ദൈവം തന്ന അനുഗ്രഹങ്ങള്‍ക്ക് നന്ദി പറയാനും തങ്ങള്‍ക്ക് ലഭിച്ച അനുഗ്രഹങ്ങള്‍ മറ്റുള്ളവരുമായി പങ്കുവെയ്ക്കാനും നാം കുട്ടികളെയും പഠിപ്പിക്കണം. 

ഇതെല്ലാം നന്മയുടെ ചെറു പ്രവര്‍ത്തികളാണ്. പക്ഷേ, ഓരോ ജീവിതയാത്രയും ശുഭകരമാക്കാന്‍ അത്യാവശ്യം വേണ്ടത് പ്രാര്‍ത്ഥനകളാണ് എന്ന് നാം മറക്കാതിരിക്കുക. മേരിയും യൗസേപ്പും യേശുവിനെ പ്രാര്‍ത്ഥിക്കാന്‍ പഠിപ്പിച്ചു. അവരുടെ ദിനങ്ങള്‍ പ്രാര്‍ത്ഥനാനിര്‍ഭരമായിരുന്നു. എല്ലാ സാബത്ത് ദിനങ്ങളിലും അവര്‍ സിനഗോഗില്‍ പോകുകയും പ്രാര്‍ത്ഥനകളില്‍ പങ്കെടുക്കുകയും ചെയ്യുമായിരുന്നു. കുടുംബ ജീവിതം ചെറുതും വലുതുമായ പല തീര്‍ത്ഥാടനങ്ങളുടെയും ഒരു വേദിയാണ്. യേശുവിനെ കാണാതായി, അത്യന്തം പരവശരായ മേരിയും യൗസേപ്പും, മൂന്നാം നാള്‍ ദേവാലയത്തില്‍ അദ്ദേഹത്തെ കണ്ടെത്തിയ സംഭവം വിശുദ്ധ ലൂക്കായുടെ സുവിശേഷത്തില്‍ വിവരിക്കുന്നുണ്ട്. 

സുവിശേഷത്തില്‍ പറയുന്നില്ലെങ്കിലും മറ്റൊരു സംഭവം കൂടി നടന്നിരിക്കാമെന്ന് പിതാവ് അനുമാനിച്ചു. യേശു തീര്‍ച്ചയായും മാതാപിതാക്കളോട് മാപ്പ് പറഞ്ഞിരിക്കണം. മാതാപിതാക്കള്‍ക്ക് സഹജമായ വേദന മുഴുവന്‍ മേരിയുടെ വാക്കുകളിലുണ്ട്. 'നീ എന്തിന് ഞങ്ങളോട് ഇത് ചെയ്തു?'. ബാലനായ യേശു എന്നും തന്റെ മാതാപിതാക്കളുടെ അനുസരണയുള്ള മകനായിരുന്നു. ഓരോ കുടുംബത്തിന്റെയും തീര്‍ത്ഥയാത്രയില്‍ ഇതുപോലുള്ള അനവധി സന്ദര്‍ഭങ്ങളുണ്ടാകും. അതെല്ലാം പരസ്പരം ക്ഷമിക്കാനും വളരുവാനുമുള്ള അവസരങ്ങളാണ്. സ്‌നേഹവും അനുസരണയും പ്രകടമാക്കാനുള്ള നിമിഷങ്ങളാണ്. 

ക്രിസ്തുവില്‍ പ്രിയപ്പെട്ട എല്ലാ കുടുംബങ്ങളേയും ഞാന്‍ ഈ ദൗത്യം ഏല്‍പ്പിക്കുകയാണ്. കുടുംബങ്ങളുടെ ദൈനംദിന ജീവിതത്തിലെ തീര്‍ത്ഥയാത്ര! സഭയ്ക്കും ലോകത്തിനും ഈ തീര്‍ത്ഥയാത്ര അത്യാവശ്യമായി വന്നിരിക്കുന്ന കാലഘട്ടമാണിത്. പിതാവിന്റെ ഈ പ്രഭാഷണത്തിന്റെ തുടര്‍ച്ചയായിരുന്നു പിന്നീട് അദ്ദേഹം സെന്റ് പീറ്റേര്‍സ് സ്‌ക്വയറില്‍ തീര്‍ത്ഥാടകരെ അഭിമുഖീകരിച്ചപ്പോഴും നടത്തിയത്. കുടുംബ ജീവിതത്തിന്റെ ഉത്തമ മാതൃക തിരുക്കുടുംബം തന്നെയാണ് എന്നദ്ദേഹം ഓര്‍മ്മിപ്പിച്ചു. നമ്മുടെ ഓരോ ദിവസത്തെയും ജീവിതയാത്രയില്‍ അനുകരിക്കാവുന്ന സന്ദര്‍ഭങ്ങള്‍ തിരുക്കുടുംബത്തിന്റെ ജീവിതയാത്രയിലുണ്ട്. അതില്‍ നിന്നും നമുക്ക് ശക്തിയും പ്രചോദനവും ലഭിക്കും. 

കുഞ്ഞുങ്ങള്‍ ദൈവത്തിന്റെ വരദാനമാണെന്ന് പരിശുദ്ധ മാതാവും വിശുദ്ധ യൗസേപ്പും നമ്മെ പഠിപ്പിക്കുന്നു. സ്‌നേഹം, ആര്‍ദ്രത, പരസ്പരബഹുമാനം, ക്ഷമ, ആഹ്‌ളാദം എന്നിവയെല്ലാം തിരുക്കുടുംബത്തില്‍ നിന്നും നമ്മുടെയെല്ലാം കുടുംബങ്ങളിലേക്ക് പ്രസരിക്കേണ്ട നന്മകളാണ്. പ്രഭാഷണം അവസാനിപ്പിക്കുന്ന അവസരത്തില്‍, പിതാവ്, നിക്ക്വരാഗ  കോസ്റ്ററിക്ക അതിര്‍ത്തിയില്‍ കുടുങ്ങിക്കിടക്കുന്ന ക്യൂബന്‍ കുടിയേറ്റക്കാര്‍ക്ക് ആ പ്രദേശത്തെ രാജ്യങ്ങള്‍ സഹായമെത്തിക്കണം എന്ന് അഭ്യര്‍ത്ഥിച്ചു. അവരിലേറെയും മനുഷ്യക്കടത്തിന്റെ ഇരകളാണ്. അവിടെയും ഒരു മനുഷ്യദുരന്തം അരങ്ങേറിക്കൊണ്ടിരിക്കുകയാണ്: പിതാവ് പറഞ്ഞു.

കടപ്പാട് : അഗസ്റ്റസ് സേവ്യര്‍, pravachakasabdam.com