വര്‍ഷം 1919.സ്ഥലം പോളണ്ടിലെ ക്രാക്കോവ്.

അവിടെയുളള ഒരു ഹോസ്പിറ്റലിലെ ഗൈനക്കോളജി വിഭാഗം ഡോക്ടറെ കണ്ട് പുറത്തേക്കിറങ്ങുമ്പോള്‍ ആ ദമ്പതികളുടെ മുഖത്ത് വലിയൊരു ആകുലതയായിരുന്നു നിറഞ്ഞുനിന്നിരുന്നത്. എന്തു തീരുമാനമെടുക്കണമെന്ന് അറിഞ്ഞുകൂടാത്ത നിസ്സഹായത അവരെ അത്രമേല്‍ പിടികൂടിയിരുന്നു.

ആസ്‌ട്രോ ഹംഗേറിയന്‍ സാമ്രാജ്യത്തിലെ പട്ടാളത്തിലെ ഭടനായിരുന്നു ഭര്‍ത്താവ് കരോള്‍ ജോസഫ് വോയ്റ്റീവ ഭാര്യ എമിലിയ സാധാരാണക്കാരിയായ വീട്ടമ്മയും. അവള് മൂന്നാമതും ഗര്‍ഭിണിയായിരുന്നു. പക്ഷേ അതല്ല പ്രശ്‌നം ഡോക്ടറുടെ വാക്കുകളാണ് അവരെ തളര്‍ത്തിക്കളഞ്ഞത്. എമിലി ഈ ഗര്‍ഭധാരണം നിന്റെ ആരോഗ്യത്തിന്  മാത്രമല്ല ജീവന് തന്നെ ഹാനികരമാണ്. അതുകൊണ്ട് ഈ കുഞ്ഞിനെ നശിപ്പിച്ചുകളയൂ. നിന്റെ എഡ്മണ്ട് അമ്മയില്ലാതെ വളരുന്നതിലും ഭേദമല്ലേ ഈ കുഞ്ഞിനെ നിങ്ങള്‍ വേണ്ടെന്ന് വയ്ക്കുന്നത്.

ഒരു ഡോക്ടര്‍ക്ക് വളരെ നിസാരമായി അങ്ങനെ പറയാന്‍ കഴിയും. പക്ഷേ ഒരമ്മയ്ക്ക് അങ്ങനെ നിസ്സാരമായി തന്റെ കുഞ്ഞിനെ നശിപ്പിച്ചുകളയാന്‍ കഴിയില്ല. അതും ഒരു കുഞ്ഞിനെ നഷ്ടപ്പെട്ട ഒരമ്മയ്ക്ക്. എമിലി ഇതിന് മുമ്പ് രണ്ട് വട്ടം ഗര്‍ഭിണിയായിരുന്നു. മൂത്തമകന്‍ എഡ്മണ്ട് രണ്ടാമത്തേത് ഓള്‍ഗ. കണ്ട് കൊതിതീരുന്നതിന് മുമ്പ് അവള്‍ സ്വര്‍ഗ്ഗത്തിലേക്ക് തന്നെ മടങ്ങിപ്പോയി. ഹൃദയഭേദകമായിരുന്നു ആ ദമ്പതികളെ സംബന്ധിച്ച് ഓര്‍ഗയുടെ മരണം. ആ മരണത്തിന്റെ മുറിവില്‍ നിന്ന് ഇപ്പോഴും ചോര കിനിയുന്നുണ്ട്. അപ്പോഴാണ് ഏതോ ദൈവികനിയോഗം പോലെ മൂന്നാമതും ഗര്‍ഭിണിയായിരിക്കുന്നത്. പക്ഷേ വൈദ്യശാസ്ത്രം പറയുന്നു. ഈ കുഞ്ഞിനെ വേണ്ടെന്ന് വയ്ക്കാന്‍. എമിലിയെന്തു ചെയ്യും? ഭര്‍ത്താവ് കരോള്‍ ജോസഫ് വൊയ്റ്റീവ എന്തു ചെയ്യും? ഇരുവരുടെയും ഉളളില്‍ ഒരു യുദ്ധം നടക്കുകയായിരുന്നു. ജീവനുവേണ്ടിയുളള യുദ്ധം മരണത്തിന് വേണ്ടിയുളള യുദ്ധം.

ഒടുവില്‍ എമിലി ഭര്‍ത്താവനോട് പറഞ്ഞു..'ഞാന്‍ ഈ കുഞ്ഞിനെ നശിപ്പിക്കില്ല. ദൈവം വേണമെങ്കില്‍ എന്റെ ജീവനെടുത്തോട്ടെ.. ദൈവത്തിന് ഈ കുഞ്ഞിനെക്കുറിച്ച് എന്തോ വലിയ പദ്ധതിയുണ്ടെന്ന് എന്റെ മനസ്സ് പറയുന്നു'. ഇപ്പോള്‍ ജോസഫ് എമിലിയുടെ കണ്ണുകളില്‍ കണ്ടത് ഏതോ ദൈവീകമായ പ്രകാശം പരക്കുന്നതാണ്. പിന്നെ അയാള്‍ക്ക് എതിര്‍ത്തൊന്നും പറയാന്‍ കഴിഞ്ഞില്ല. ഭാര്യയുടെ ജീവന്‍ അയാള്‍ക്ക് വലുതാണ്. അതോടൊപ്പം കുഞ്ഞും അയാള്‍ക്ക് വലുതാണ്. ദൈവഹിതത്തിന് പൂര്‍ണ്ണമായും കീഴടങ്ങാന്‍ അയാള്‍ തീരുമാനിച്ചു. പിന്നെ ആ ദമ്പതികള്‍ കടന്നുപോയത് അതുവരെയും കടന്നുപോയിട്ടില്ലാത്ത പ്രാര്‍ത്ഥനകളിലൂടൈയാണ്. ഒടുവില്‍ കാത്തിരിപ്പിന്റെ ആ ദിനമെത്തി. 1920 മെയ് 18. എമിലിയ പ്രസവിച്ചു. സുന്ദരനായ ഒരാണ്‍കുട്ടി. അവനെ എടുത്ത് ഉമ്മവയ്ക്കുമ്പോള്‍ കരോള്‍ ജോസഫ് വോയ്റ്റീവയുടെയും എമിലിയായുടെയും കണ്ണുകള്‍ നിറഞ്ഞിരുന്നു. ഈ തങ്കക്കുടത്തെയാണല്ലോ വേണ്ടന്ന് വയ്ക്കാന്‍ ഡോക്ടര്‍ പറഞ്ഞത്.

വര്‍ഷം പലതു കടന്നുപോയി. എമിലിയ മരിച്ചു. ജോസഫ് വോയ്റ്റീവ മരിച്ചു. എഡ്മണ്ടും മരിച്ചു. അന്നത്തെ കുഞ്ഞ് വളര്‍ന്നു...വലുതായി...അനാഥത്വത്തിന്റെയും ഏകാന്തതയുടെയും പീഠഭൂമിയില്‍ നിന്നു കൊണ്ട് തന്നെ...ഏതുവഴിയെ വേണമെങ്കിലും ചിതറിക്കപ്പെട്ടുപോകാമായിരുന്ന ജീവിതം. എന്നിട്ടും അത് നേര്‍വഴിയെ മാത്രം സഞ്ചരിച്ചു. ഒടുവില്‍ എത്തിച്ചേര്‍ന്നതാകട്ടെ പത്രോസിന്റെ സിംഹാസനത്തിലും..
അതെ, പറഞ്ഞുവരുന്നത് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയെക്കുറിച്ചാണ്. വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ.. അന്ന് ഡോക്ടര്‍ നശിപ്പിച്ചുകളയാന്‍ നിര്‍ദ്ദേശിച്ച ആ കുഞ്ഞായിരുന്നു ജോണ്‍ പോള്‍.. അന്ന് അദ്ദേഹത്തിന്റെ അമ്മ അങ്ങനെ കൃത്യമായ ഒരു തീരുമാനം എടുത്തില്ലായിരുന്നുവെങ്കില്‍.. എന്താകുമായിരുന്നു ലോകത്തിന്റെ അവസ്ഥ.. മരണസംസ്‌കാരത്തിനെതിരെ നിരന്തരം പോരാടുവാന്‍ ജോണ്‍ പോളിന് കരുത്തായി മാറിയതും താന്‍ പിന്നിട്ടുവന്ന ജീവിതത്തിന്റെ ഈ കനല്‍വഴികള്‍ തന്നെ. ഒരാളുടെ അനുഭവവും അയാളുടെ ജീവിതവും ലോകത്തിന് തന്നെ പ്രകാശമായി മാറുന്നുവെന്ന് ജോണ്‍പോളിന്റെ അനുഭവം സാക്ഷി..

ഇന്നും ലോകത്തിന്റെ ഏതെല്ലാമോ ഇടങ്ങളിലെ ആശുപത്രകളില്‍ നിന്ന് ഗര്‍ഭിണികളോട് ഡോക്‌ടേഴ്‌സ് പറയുന്നുണ്ട് ഈ കുഞ്ഞ് നിങ്ങളുടെ പ്രഫഷന്, ആയുസിന്, സൗന്ദര്യത്തിന് ദോഷം ചെയ്യും. അതുകൊണ്ട് നശിപ്പിച്ചുകളയൂ എന്ന്.. ആത്മാവില്‍ വെളിച്ചം ഇല്ലാത്ത ഗര്‍ഭിണികള്‍ അതനുസരിക്കും. ഫലമോ ലോകത്തിന് ലഭിക്കാമായിരുന്ന നന്മകളുടെ വഴികള്‍ എന്നേക്കുമായി അടഞ്ഞുപോകും.
അന്ന് ജോണ്‍ പോളിന്റെ അമ്മ അങ്ങനെ പറഞ്ഞില്ലായിരുന്നുവെങ്കില്‍ കത്തോലിക്കാസഭയുടെ ചരിത്രം തന്നെ മാറിപ്പോകുമായിരുന്നില്ലേ? ലോകത്തെ മാറ്റിമറിക്കാന്‍ ദൈവം ഇന്നും അനേകം കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്കി ഭൂമിയിലേക്ക് അയയ്ക്കുന്നുണ്ട്. മനുഷ്യന്റെ സ്വാര്‍ത്ഥത അവയ്‌ക്കെല്ലാം കത്തിവെയ്ക്കുന്നുണ്ടെന്ന് മാത്രം.