സ്‌നേഹപിതാവായ ദൈവമേ, നിരന്തരമായ പ്രാര്‍ത്ഥനയിലൂടെയും തപോനിഷ്ഠമായ ജീവിതത്തിലൂടെയും ദൈവൈക്യം പ്രാപിച്ച വി.എവുപ്രാസ്യയെ മാതൃകയും മദ്ധ്യസ്ഥയുമായി ഞങ്ങള്‍ക്കു നല്‍കിയ അങ്ങയുടെ കാരുണ്യത്തിന് ഞങ്ങള്‍ നന്ദി പറയുന്നു.  പരിശുദ്ധ അമ്മക്ക് എത്രയും പ്രിയ മകളായിരുന്ന എവുപ്രാസ്യമ്മേ, തിരുസഭയേയും ലോകം മുഴുനേയും പ്രത്യേകമായി ഞങ്ങളേയും സ്‌നേഹപൂര്‍വ്വം ഭരമേല്‍പിക്കുന്നു. ഞങ്ങളുടെ ജീവിത ദു:ഖങ്ങള്‍ ഈശോയുടെ കുരിശില്‍ സമര്‍പ്പിച്ച്  ദൈവപരിപാലനയില്‍ ആശ്രയിച്ച് മുന്നേറാന്‍ ഞങ്ങളെ  പഠിപ്പിക്കണമെ. ദൈവത്തിന്റെ രാജ്യവും അവിടുത്തെ  നീതിയും  അന്വേഷിച്ച് പ്രാര്‍ത്ഥനയും പരിത്യാഗവും വഴി ദൈവസ്‌നേഹത്തിലും പരസ്‌നേഹത്തിലും വളരുവാന്‍ ഞങ്ങളെ പ്രാപ്തരാക്കണമേ.

അനുദിന ജീവിതത്തില്‍ ഞങ്ങള്‍ അഭിമുഖീകരിക്കുന്ന എല്ലാ പ്രതിസന്ധികളിലും ഞങ്ങളുടെ ഈ പ്രത്യേക ആവശ്യത്തിലും വി.എവുപ്രാസ്യാമ്മേ ഞങ്ങള്‍ക്ക് വേണ്ടി മദ്ധ്യസ്ഥം വഹിക്കണമേ ആമ്മേന്‍. 3 ത്രിത്വ.

എവുപ്രാസ്യാമ്മയുടെ മൊഴിമുത്തുകള്‍
1. പണത്തില്‍ കുറഞ്ഞാലും പുണ്യത്തില്‍ കുറയരുത്.
2. സത്യസന്ധമായി ജീവിച്ചോളോ, കളവും ചതിയുമൊന്നും പാടില്ല. ദൈവം നിങ്ങളെ അനുഗ്രഹിക്കും. നന്നായി പ്രാര്‍ത്ഥിക്കണം. തമ്പുരാന് അസാധ്യമായി ഒന്നുമില്ല.
3. ദൈവം കഴിഞ്ഞാല്‍  എന്റെ ശരണവും ആശ്വാസവും പരിശുദ്ധ അമ്മയാകുന്നു.