മാറിക്കൊണ്ടിരിക്കുന്ന കാലത്തില്‍ ക്രൈസ്തവരും സ്വാതന്ത്ര്യത്തോടുകൂടി വിശ്വാസസത്യത്തില്‍ നിരന്തര പരിവര്‍ത്തനത്തിന് വിധേയരാകണമെന്ന് മാര്‍പാപ്പ ഉദ്‌ബോധിപ്പിക്കുന്നു.
വത്തിക്കാനില്‍, വിശുദ്ധ മാര്‍ത്തയുടെ നാമത്തിലുള്ള ദോമൂസ് സാംക്തെ മാര്‍ത്തെ മന്ദിരത്തിലെ കപ്പേളയില്‍ താന്‍ വെള്ളിയാഴ്ച (23/10/15) രാവിലെ അര്‍പ്പിച്ച ദിവ്യപൂജാവേളയില്‍ വായിക്കപ്പെട്ട യേശു കാലത്തിന്റെ അടയാളങ്ങള്‍ വിവേചിച്ചറിയാന്‍ ജനക്കുട്ടത്തെ ഉപദേശിക്കുന്ന സുവിശേഷഭാഗം, ലൂക്കായുടെ സുവിശേഷം അദ്ധ്യായം 12, 54 മുതല്‍ 59 വരെയുള്ള വാക്യങ്ങള്‍, തദ്ദവസരത്തില്‍ വിശകലനം ചെയ്യുകയായിരുന്നു ഫ്രാന്‍സിസ് പാപ്പ.         
കാലങ്ങള്‍ അവ ചെയ്യേണ്ടത് ചെയ്യുന്നു. അതായത് കാലം മാറുന്നു അപ്പോള്‍ ക്രൈസ്തവനാകട്ടെ ക്രിസ്തുവിന്റെ ഹിതം നിറവേറ്റുകയെന്ന അവന്റെ കടമ നിര്‍വ്വഹിക്കണമെന്നും പാപ്പാ ഉദ്‌ബോധിപ്പിച്ചു.
പുറത്തു നടക്കുന്ന കാര്യങ്ങളെ വിധിക്കാനുള്ള സ്വാതന്ത്ര്യം നമുക്കുണ്ട് എന്നാല്‍ ആ വിധി നടത്തണമെങ്കില്‍ പുറത്തു നടക്കുന്നത് എന്താണ് എന്ന് നാം ശരിയായി മനസ്സിലാക്കണമെന്നും ഈ അറിയലിനെയാണ് സഭ കാലത്തിന്റെ അടയാളങ്ങള്‍ വിവേചിച്ചറിയുക എന്നു പറയുന്നതെന്നും പാപ്പാ വിശദീകരിച്ചു.
കാലത്തിന്റെ അടയാളങ്ങള്‍ തിരിച്ചറിയുകയെന്നത് നിരവധിയായ ബാഹ്യകാരണങ്ങളാല്‍ ആയാസകരമായ ഒരു കാര്യമാണെന്നും തന്‍മൂലം അതു ചെയ്യാതെ നാം ഒഴിഞ്ഞുമാറുന്ന പ്രവണതയുണ്ടെന്നുള്ള വസ്തുതകളെക്കുറിച്ചും പാപ്പാ സൂചിപ്പിച്ചു.,