സ്വന്തം ഗ്രൂപ്പുകളുണ്ടാക്കി ജനത്തെ വിഭജിക്കുകയും അന്യജനവിഭാഗങ്ങളെ ബഹിഷ്‌ക്കരിക്കുകയും ചെയ്യുന്നത് ഫരിസയരെ അനുകരിക്കലാണെന്ന് വ്യാഴാഴ്ചയിലെ പ്രഭാഷണത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ അഭിപ്രായപ്പെട്ടു. ഇത് വിഭാഗീയതയിലേക്കും സംഘര്‍ഷത്തിലേക്കും നയിക്കുന്നു. 'എന്നാല്‍ യഥാര്‍ത്ഥ ക്രൈസ്തവര്‍ വിവേകത്തോടെ വാതിലുകള്‍ തുറന്നിടുന്നു.'

    നമ്മുടെ ജീവിതത്തില്‍ നിര്‍ണ്ണായകമായ  രണ്ട് വഴികളാണുളളത്. നമ്മളില്‍ പെടാത്തവരെ ബഹിഷ്‌ക്കരിക്കുന്നതാണ് ഒരു വഴി. എല്ലാവരെയും ഉള്‍ക്കൊളളുന്നതാണ് രണ്ടാമത്തേത്. നവംബര്‍ 5-ാം തീയതിയില്‍ സെന്റ് മാര്‍ത്ത ഹൗസില്‍ നടത്തിയ ദിവ്യബലിയര്‍പ്പണവേളയിലെ പ്രഭാഷണത്തില്‍ പിതാവ് പറഞ്ഞു.
    ബഹിഷ്‌കരണത്തിന്റെ പാത വളരെ ചെറുതാണ്. അത് എല്ലാ യുദ്ധങ്ങളുടേയും സംഘര്‍ഷങ്ങളുടേയും മൂലകാരണമാണ്. ചില രാജ്യങ്ങള്‍ താഴ്ന്ന ജനവിഭാഗങ്ങളെ വിലകുറച്ചു കാണുന്നു. അതേസമയം മറ്റു ചിലര്‍ കുടുംബങ്ങളില്‍ നിന്നും സുഹൃത്ത് വലയങ്ങളില്‍ നിന്നും പുറന്തളളപ്പെടുന്നു. ഇതെല്ലാം സംഘര്‍ഷങ്ങളിലേക്ക് നയിക്കുന്നു.
    ഇതില്‍ നിന്നും വളരെ ഭിന്നമാണ് ജനവിഭാഗങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ടുളള വഴി, മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ യേശുവിലേക്ക് അടുപ്പിക്കുന്ന വഴി. അന്യരെ വിധിക്കുകയും അവരെ പുച്ഛത്തോടെ കാണുകയും ചെയ്യുന്ന മനോഭാവത്തെ പിതാവ് നിശിതമായി വിമര്‍ശിച്ചു. മറ്റുളളവരെ അധിക്ഷേപിക്കുകയും അധമരായി കരുതി മാറ്റി നിറുത്തുകയും ചെയ്യുന്നവരെ ശാസിക്കുന്ന വിശുദ്ധ പൗലോസ് ശ്ലീഹായുടെ വചനഭാഗം പരാമര്‍ശിച്ചുകൊണ്ടാണ് പിതാവ് പ്രസംഗിച്ചത്.
    'വിശുദ്ധ ലൂക്കായുടെ സുവിശേഷത്തില്‍ പരാമര്‍ശിക്കുന്ന നിയമജ്ഞരും ഫരിസിയരും മറ്റുളളവരെ വിലകുറച്ചു കാണുന്നവരാണ്. തങ്ങള്‍ നിയമങ്ങള്‍ അനുസരിക്കുന്നതുകൊണ്ട് നന്മയുളളവരെന്ന് അവര്‍ സ്വയം കരുതുന്നു. ചുങ്കക്കാരനെ പോലുളളവര്‍ പാപികളെന്ന് അവര്‍ വിധി എഴുതുന്നു. കുരിശുമരണത്തിലൂടെ കര്‍ത്താവ് എല്ലാവരെയും നിത്യജീവിതത്തിലേക്ക് ക്ഷണിക്കുകയാണ്. അവിടുന്ന് ആരെയും ഒഴിവാക്കുന്നില്ല. അന്യരെ ഉള്‍ക്കൊളളുന്നത് എളുപ്പമുളള ഒരു കാര്യമല്ല.'
     തുടര്‍ന്ന് പിതാവ് ആടിനെ നഷ്ടപ്പെട്ട ആട്ടിടയന്റെയും, നാണയം നഷ്ടപ്പെട്ട സ്ത്രീയുടെയും ഉപമകള്‍ വിവരിച്ചു. നഷ്ടപ്പെട്ടത് തിരിച്ചു കിട്ടിയപ്പോള്‍ അവര്‍ ആഹ്ലാദിക്കുന്നു. പക്ഷേ അവര്‍ സ്വയം ആഹ്ലാദിക്കുകയല്ല ചെയ്തത്. അവര്‍ അയല്‍ക്കാരുടെയടുത്ത് പോയി തങ്ങളുടെ ആഹ്ലാദം പങ്കുവയ്ക്കുകയാണ് ചെയ്തത്. അതാണ് ഉള്‍പ്പെടുത്തല്‍. ദൈവത്തെ ഉള്‍പ്പെടുത്തല്‍.
    ജനങ്ങളെ ആട്ടിയകറ്റുന്ന ബഹിഷ്‌ക്കരണത്തിന്റെ അന്ധകാരമല്ല. ഉള്‍ക്കൊളളലിന്റെ പ്രകാശവും സന്തോഷവുമാണ് ദൈവം ആഗ്രഹിക്കുന്നത്. നാം മറ്റുളളവരെ പുറന്തളളുകയാണെങ്കില്‍ ദൈവത്തിന് മുമ്പില്‍ നമുക്ക് കണക്ക് പറയേണ്ടി വരും എന്ന് ഓര്‍ത്തിരിക്കുക. നമ്മുടെ പ്രാര്‍ത്ഥനകളില്‍ നിന്നും, നമ്മുടെ ഹൃദയത്തില്‍ നിന്നും, നമ്മുടെ ആശംസകളില്‍ നിന്നും ആരെയും ഒഴിവാക്കാതിരിക്കുക. ഈ ഒരു ഓര്‍മ്മപ്പെടുത്തലോടെയാണ് പിതാവ് തന്റെ പ്രസംഗം അവസാനിപ്പിച്ചത്.