മൂന്നാം നൂറ്റാണ്ടില്‍ റോമില്‍ രക്തസാക്ഷിത്വം വരിച്ച ഒരു ബാലനാണ് തര്‍സീഷ്യസ്. ആദിമസഭയുടെ കാലത്തെ ഒരു അള്‍ത്താരബാലനായിരുന്നു തര്‍സീഷ്യസ് എന്നുവേണമെങ്കില്‍ പറയാം. സഭ വളര്‍ന്നുതുടങ്ങിയ കാലമായിരുന്നു അത്. വലേറിയന്‍ ചക്രവര്‍ത്തി റോം ഭരിക്കുന്നു. ക്രിസ്ത്യാനികളായുള്ളവര്‍ക്കെല്ലാം  പീഢനകാലം . ക്രിസ്തുവില്‍ വിശ്വസിക്കുന്നവര്‍ എന്ന തോന്നുന്നവരെയെല്ലാം തടവിലാക്കുകയും യേശുവിലുള്ള വിശ്വാസം തള്ളിപ്പറയാത്തവരെ കൊന്നൊടുക്കുകയും ചെയ്തിരുന്ന സമയത്ത് രഹസ്യമായാണ് ക്രൈസ്തവര്‍ ഒത്തുചേരുകയും  പ്രാര്‍ത്ഥിക്കുകയും ചെയ്തിരുന്നത്. നാലാം നൂറ്റാണ്ടില്‍ പോപ് ഡമാസസ് എഴുതിയ ഒരു കവിതയിലാണ് തര്‍സീഷ്യസിന്റെ കഥ പറയുന്നത്.

ക്രൈസ്തവ കൂട്ടായ്മയില്‍ സജീവമായി പങ്കെടുക്കുകയും  ഭക്തിപൂര്‍വ്വം പ്രാര്‍ത്ഥിക്കുകയും വിശ്വാസപൂര്‍വ്വം വി. കുര്‍ബാന കൈക്കാള്ളുകയും ചെയ്തിരുന്ന ബാലനായിരുന്നു തര്‍സീഷ്യസ്. സഭാ പിതാക്കന്മാര്‍ ഈ മിടുക്കന്റെ സാമര്‍ത്ഥ്യം മനസ്സിലാക്കിയിരുന്നു. റോമിലെ ചില അക്രൈസ്തവ മതങ്ങളുടെ വിശ്വാസികള്‍ ഒരു വലിയ വിഭാഗം ക്രൈസ്തവരെ  തടവിലാക്കിയിരുന്നു. ഇവര്‍ക്ക് രഹസ്യമായി വി.കര്‍ബാന നല്‍കുവാന്‍ തര്‍സീഷ്‌യസ് വഴികണ്ടെത്തി. എന്നും തിരുവോസ്തിയുമായി രഹസ്യവഴിയിലൂടെ തടവറയ്ക്കു സമീപമെത്തി അവര്‍ക്ക് അത് കൈമാറി പോന്നു. എന്നാല്‍ അധികദിവസം അങ്ങനെ പോകാന്‍ തര്‍സീഷ്യസിനു കഴിഞ്ഞില്ല. അവന്‍ പിടിക്കപ്പെട്ടു. പടയാളികള്‍ വി. കുര്‍ബാന അവരുടെ കൈയ്യില്‍ കൊടുക്കുവാന്‍ ആവശ്യപ്പെട്ടു, പവിഴമുത്തുകള്‍ പന്നിക്കൂട്ടങ്ങള്‍ക്കു കൊടുക്കാനുളളതല്ല എന്നായി അദ്ദേഹം.

തിരുവോസ്തിക്കുവേണ്ടി  അവര്‍ തര്‍സീഷ്യസിനെ മര്‍ദ്ദിച്ചു. അവസാനം ശ്വാസം വിട്ടുപോകുന്നതുവരെയും അവന്‍ അതു കൊടുത്തില്ല. തര്‍സീഷ്യസ് മരിച്ചു കഴിഞ്ഞുവെന്നു മനസ്സിലായപ്പോള്‍ അവര്‍ അവന്റെ കൈകളിലും വസ്ത്രങ്ങളിലുമെല്ലാം തിരുവോസതി കണ്ടെത്താനായി തിരച്ചില്‍ നടത്തി.എന്നാല്‍ അത് അപ്രത്യക്ഷമായിരുന്നു.അള്‍ത്താര ബാലന്‍മാരുടെ മധ്യസ്ഥനായാണ് തര്‍സീഷ്യസ് അറിയപ്പെടുന്നത്.

വിശുദ്ധ തര്‍സീഷ്യസ്, ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ…