ജനനം: 1506 ഏപ്രില്‍ 7
സ്ഥലം: സ്‌പെയ്‌നിലെ നവാറ
മരണം: 1552 ഡിസംബര്‍ 3
വിശുദ്ധപദവി: 1622
സുകൃതങ്ങളുടെ വിളനിലം
സ്‌പെയിനിലെ 'നവാറ' സംസ്ഥാനം. അവിടുത്തെ ആദ്ധ്യാത്മിക ചൈതന്യം നിറഞ്ഞ ഒരു കുടുംബകൊട്ടാരം. ആ കുടുംബകൊട്ടാരത്തിന്റെ പേരാണ് 'സേവ്യര്‍'. ഈ പ്രശസ്തമായ പ്രഭുകുടുംബത്തിന്റെ അവകാശിനിയായിരുന്നു മരിയ. ദൈവഭക്തിയും സ്‌നേഹവും നിറഞ്ഞ കുടുംബം. അവളുടെ ഭര്‍ത്താവായിരുന്നു ജുവാന്‍. അദ്ദേഹവും ഒരു തികഞ്ഞ ദൈവഭക്തനും നവാറ രാജാവിന്റെ ഭരണസമിതിയംഗവുമായിരുന്നു. ജോലിയുടെ ഭാഗമായി ജുവാന് പലപ്പോഴും രാജധാനിയായ പാംപിലോണയില്‍ താമസിക്കേണ്‍ി വന്നു.
1506 ഏപ്രില്‍ 7-ാം തിയതി ചൊവ്വാഴ്ച ജുവാന്‍മരിയ ദമ്പതികളുടെ ആറുമക്കളില്‍ ഇളയവനായി ഫ്രാന്‍സിസ് സേവ്യര്‍ ജനിച്ചു. തികച്ചും ദൈവിക ചൈതന്യമുള്ള കുടുബത്തില്‍ ജനിക്കുവാന്‍ ഫ്രാന്‍സിസിന് ഭാഗ്യം കിട്ടി. പിതാവ് ജുവാന്‍ കൂടുതല്‍ സമയം രാജസന്നിധിയിലായിരുന്നതിനാല്‍ ഫ്രാന്‍സിസിനെ എഴുത്തിനിരുത്തിയതും പഠിപ്പിച്ചതും മരിയയുടെ അകന്ന സഹോദരനായ 'മിഗുവേല്‍' എന്ന പുരോഹിതനായിരുന്നു. ആദ്ധ്യാത്മികചൈതന്യം നിറഞ്ഞുനിന്നിരുന്ന ഈ പുരോഹിതന്‍ സേവ്യര്‍ കൊട്ടാരത്തിലാണ് താമസിച്ചിരുന്നത്. വീട്ടുകാര്യങ്ങള്‍ എല്ലാം അന്വേഷിച്ചിരുന്നത് മരിയയുടെ സഹോദരനായ മാര്‍ട്ടിനായിരുന്നു. ഇവരുടെ കര്‍ത്തവ്യബോധവും, സ്‌നേഹവും, ഭക്തിയും സേവ്യറിന്റെ വ്യക്തിത്വത്തെ രൂപാന്തരപ്പെടുത്തി. മാതൃഭാഷയ്ക്കു പുറമെ ത്തെീനും അവന്‍ അവിടെവെച്ച് അഭ്യസിച്ചു.
ഒരു രാജ്യത്തിന്റെ അസ്തമയം
1512-ല്‍ സ്‌പെയിന്‍ രാജാവ് നവാറ സംസ്ഥാനത്തെ ആക്രമിച്ചു കീഴ്‌പ്പെടുത്തി.അതോടെ 700-വര്‍ഷത്തെ നവോറയുടെ പാരമ്പര്യവും സ്വതന്ത്രപദവിയും അസ്തമിച്ചു. ജുവാന്റെ വസ്തുവകകള്‍ സ്പാനീഷ് ഗവണ്‍മെന്റ് കണ്ടുകെട്ടി. ഈ വേദനയുടെ നടുവില്‍ കഴിയവെ 1515 ഒക്‌ടോബര്‍ 15-ന് ജുവാന്‍ മരണമടഞ്ഞു. സ്വാതന്ത്ര്യത്തിനുവേണ്ടി ജനങ്ങള്‍ മുറവിളിക്കൂട്ടി. സേവ്യര്‍ കൊട്ടാരം സ്വാതന്ത്ര്യസമരത്തിന് നേതൃത്വം നല്‍കി. എന്നാല്‍ ഇക്കാര്യം മണത്തറിഞ്ഞ സ്‌പെയിനിന്റെ വിദ്വേഷം ഇടിമിന്നല്‍പോലെ സേവ്യര്‍ കൊട്ടാരത്തിന്റെമേല്‍ പതിച്ചു. പട്ടാളം നവാറയ്ക്ക് ചുറ്റും തമ്പടിച്ചു.
ആഭ്യന്തര കലഹം
1520-ല്‍ സ്‌പെയിനില്‍ ആഭ്യന്തരകലാപം പൊട്ടിപുറപ്പെട്ടു. നവാറയില്‍നിന്ന് പട്ടാളം പിന്‍വലിഞ്ഞു. നവാറയ്ക്ക് ഫ്രാന്‍സിന്റെ സഹായം കിട്ടി. സ്വാതന്ത്ര്യസമരം ശക്തമായി. 1521-ല്‍ പാംപിലോണ നവാറ സൈന്യത്തിന്റെ പിടിയിലമര്‍ന്നു. സ്പാനീഷ് സൈനാധിപനായ ഇഗ്നേഷ്യസിന് പീരങ്കി വെടിയേറ്റു. എന്നാല്‍ നാല് ദിവസങ്ങള്‍ക്കുശേഷം ഫ്രഞ്ച് - നവാറ സൈന്യങ്ങള്‍ സ്‌പെയിനിന് അടിയറവുപറഞ്ഞു. ഫ്രാന്‍സിസ് സേവ്യറിന്റെ സഹോദരന്മാര്‍ ഫ്രാന്‍സിലേയ്ക്ക് ഓടി രക്ഷപ്പെട്ടു. സൈന്യം അവര്‍ക്ക് മരണശിക്ഷ വിധിച്ചു. പിന്നീട്, നടന്ന ചര്‍ച്ചകളുടെ ഫലമായി ചക്രവര്‍ത്തി അവര്‍ക്ക് മാപ്പ് നല്‍കി. അവര്‍ സ്പാനിഷ് ഗവണ്‍മെന്റിന് വിധേയത്വം പ്രഖ്യാപിച്ചു. ഫ്രാന്‍സിസിന്റെ സഹോദരന്മാര്‍ നവാറയില്‍ തിരിച്ചെത്തി. അവര്‍ സൈന്യസേവനത്തില്‍നിന്ന് പിന്മാറി.
യൗവ്വന കാലം
ബൊളോഞ്ഞോ സര്‍വ്വകലാശാലയിലെ ബിരുദധാരിയായ പിതാവിന്റെ മാതൃക ഫ്രാന്‍സിസിനെ കൂടുതല്‍ ആകര്‍ഷിച്ചു. എന്നാല്‍ സര്‍വ്വകലാശാലാ വിദ്യാഭ്യാസത്തിനു വേണ്ടി പണം കണ്‍െണ്ടത്തുക ഇപ്പോള്‍ പ്രയാസമാണ്. എങ്കിലും സഹോദരങ്ങള്‍ അവനെ കഷ്ടപ്പെട്ട് പഠിപ്പിക്കാന്‍ തീരുമാനിച്ചു. അങ്ങനെ ഫ്രാന്‍സിസ് സേവ്യര്‍ ഉപരിപഠനത്തിനായി പാരീസില്‍ എത്തി.
സര്‍വ്വകലാശാല വിദ്യാഭ്യാസം
അന്നത്തെ ലോകപ്രസിദ്ധമായ സര്‍വ്വകലാശാലയാണ് പാരീസ് സര്‍വ്വകലാശാല. അവിടുത്തെ പ്രസിദ്ധമായ കോളേജാണ് സെന്റ് ബര്‍ബരാ കോളേജ്. പോര്‍ച്ചുഗള്‍ രാജാവിന്റെ സംരക്ഷണയിലായിരുന്നു ഈ കോളേജ്. പ്രഗത്ഭരായ അദ്ധ്യാപകരായിരുന്നു അവിടെ പഠിപ്പിച്ചിരുന്നത്. യുറോപ്പിലെ സമ്പന്നരുടെ മക്കളായിരുന്നു അവിടെ അധികവും.
ഫ്രാന്‍സിസ് പഠനം ആരംഭിച്ചു. പന്ത്രണ്ട് വര്‍ഷത്തെ നീണ്ട അദ്ധ്യയനം. പ്രഭാതത്തില്‍ നാലുമണിക്ക് ഉണരണം. ഒരുമണിക്കൂര്‍ കഴിയുമ്പോള്‍ പ്രാരംഭപ്രസംഗത്തിന് ഓഡിറ്റോറിയത്തില്‍ എത്തണം. തുടര്‍ന്ന് ദിവ്യബലി. അതിനുശേഷം പ്രഭാതഭക്ഷണം. ഭക്ഷണത്തിനുശേഷം ഒരു മണിക്കൂര്‍ പ്രധാനപ്രസംഗം. തുടര്‍ന്ന് ഒരു മണിക്കൂര്‍ വ്യായാമം. പതിനൊന്ന് മണിക്ക് ഉച്ചഭക്ഷണം. ഭക്ഷണസമയത്ത് വചനം വായിക്കും. മൂന്ന് മണിവരെയുള്ള സമയത്ത് വിശ്രമം, ചോദ്യാത്തരങ്ങള്‍, വിനോദം എന്നിവയ്ക്കുള്ള സമയമാണ്. ഉച്ചകഴിഞ്ഞ് മൂന്നുമുതല്‍ അഞ്ചുവരെ പഠനം, ആറു മണിക്ക് അത്താഴം. തുടര്‍ന്ന് അല്പം പഠനവും രാത്രി പ്രാര്‍ത്ഥനകളും 9-ന് ഉറക്കം. പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പതിനൊന്ന് മണിവരെ ഇരിക്കാം. അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും ഒന്നിച്ചാണ് അവിടെ താമസിച്ചിരുന്നത്. ഫ്രാന്‍സിസ് സേവ്യറിന്റെ റൂമില്‍ മൂന്ന് വിദ്യാര്‍ത്ഥികളും ഒരു അദ്ധ്യാപകനും ഉണ്ടായിരുന്നു. ഫ്രാന്‍സിസ് ആഡംബരജീവിതത്തിലേക്ക് വഴുതി വീണു. അവന് ഒരു വേലക്കാരനും കുതിരയും സ്വന്തമായി ഉണ്ടായിരുന്നു.
സേവ്യറിന്റെ കൂട്ടുകാരനായിരുന്നു പീറ്റര്‍ ഫേബര്‍. ഒരു കര്‍ഷകപുത്രന്‍ പന്ത്രണ്ടാം വയസ്സില്‍ നിത്യ ബ്രഹ്മചര്യം ഏറ്റെടുത്ത സാത്വികനാണവന്‍. സഭാഭരണാധികാരികള്‍ക്ക് രാഷ്ട്രീയാധികാരംകൂടി വന്നുചേര്‍ന്നത്. ഫ്രാന്‍സിസിന്റെ ഉള്ളില്‍ അധികാരത്തിനുള്ള ആഗ്രഹം ഉടലെടുത്തു. ചുവന്ന തൊപ്പിയും പട്ടുവസ്ത്രവും അധികാരവും അവന്‍ സ്വപ്നം കണ്ടു. ഇംഗ്ലണ്‍ിണ്ടിലെ കര്‍ദ്ദിനാളും ഹെന്‍ഡ്രി എട്ടാമന്റെ പ്രധാനമന്ത്രിയുമായ 'വുള്‍സിയെ' അവന്‍ ശ്രദ്ധിച്ചു. സേവ്യര്‍ ചിന്തിച്ചു. വുള്‍സി എത്ര ഭാഗ്യവാനാണ്. അതുപോലെ തനിക്കും ഉയരണം. മാനംമുട്ടെയെത്തണം. സ്വപ്നങ്ങള്‍ ചിറകുവിരിച്ച് പറന്നുയര്‍ന്നു.
ഇഗ്നേഷ്യസ് ലെയോളയെ പരിചയപ്പെടുന്നു
ഈ നാളുകളില്‍ സേവ്യറിന്റെ മുറിയില്‍ ഒരു പുതിയ വിദ്യാര്‍ത്ഥികൂടി വന്നു. ഏകദേശം നാല്പതുവയസ്സ് തോന്നിക്കും. പഠനത്തില്‍ വലിയ സമര്‍ത്ഥന്‍ എന്ന് പറഞ്ഞുകൂടാ. ഈ വിദ്യാര്‍ത്ഥിയെ പഠിപ്പിക്കുവാനുള്ള ഉത്തരവാദിത്തം സേവ്യറിനായിരുന്നു. പാംപിലോണ യുദ്ധത്തില്‍ സ്പാനിഷ് സൈന്യത്തെ നയിച്ച സൈന്യാധിപനായിരുന്നു ഈ വിദ്യാര്‍ത്ഥി. പേര് ഇഗ്ന്യേഷ്യസ് ലെയോള. യുദ്ധത്തില്‍ വെടിയേറ്റ് കാലൊടിഞ്ഞു. ചികിത്സയ്ക്ക് പല ആശുപത്രികളില്‍ താമസിക്കുന്നതിനിടയില്‍ വായിക്കാന്‍ കിട്ടിയ പുസ്തകങ്ങള്‍ ഈ സൈന്യാധിപനില്‍ പരിവര്‍ത്തനമുളവാക്കി.
കുട്ടികളേ, പരി. കന്യകാമറിയത്തെപ്പറ്റിയും വിശുദ്ധരെപ്പറ്റിയുമുള്ള പുസ്തകങ്ങള്‍ നിങ്ങള്‍ വാങ്ങിക്കണം. വായിക്കുകയും ചെയ്യണം. അവര്‍ ദൈവത്തിങ്കലേയ്ക്ക് നടന്ന വഴികളിലൂടെ നടക്കാന്‍ നിങ്ങള്‍ ശ്രദ്ധിക്കണം. അതുവഴി കൂടുതല്‍ വിശുദ്ധിയില്‍ വളരാന്‍ നിങ്ങള്‍ക്ക് സാധിക്കും.
ആശുപത്രി വിട്ടിറങ്ങിയ അദ്ദേഹം ദൈവത്തെ സേവിക്കുവാന്‍ തീരുമാനിച്ചു. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. ഉപരിപഠനത്തിനുവേണ്ടി ആഗ്രഹിച്ചതിനാല്‍ അദ്ദേഹം പാരീസിലെത്തി. അവധികാലത്ത് ഭിക്ഷാടനം ചെയ്തു കിട്ടുന്ന പണംകൊണ്ടാണ് ഇഗ്നേഷ്യസ് വിദ്യാഭ്യാസത്തിനുള്ള പണം ശേഖരിച്ചത്. ഇഗ്നേഷ്യസിന്റെ ലക്ഷ്യം വിദ്യാര്‍ത്ഥികളെ ആദ്ധ്യാത്മികമായി ഉയര്‍ത്തുക എന്നതായിരുന്നു. അനേകര്‍ ദൈവത്തിങ്കലേക്ക് തിരിയാന്‍ ഇടയായി.
ലോകം മുഴുവന്‍ നേടിയാലും ആത്മാവ് നഷ്ടമായാല്‍...
ഒരു പണ്ഡിതനായ പ്രാസംഗികന്‍ എന്ന നിലയില്‍ ഫ്രാന്‍സിസ് സേവ്യര്‍ പാരീസില്‍ പ്രശസ്തനായിക്കഴിഞ്ഞു. ഇനി ഡോക്ടര്‍ ബിരുദവും പൗരോഹിത്യവും ചുവന്ന തൊപ്പിയും നേടണം. അതിനായി ഫ്രാന്‍സിസ് പാംപിലോണ രൂപതയിലെ സെമിനാരിയില്‍ ചേര്‍ന്നു. ഒരു ശെമ്മാശനായി ആദ്യപട്ടം സ്വീകരിച്ചു. ഇഗ്നേഷ്യസ് തനിക്കു കിട്ടിയ അവസരം നന്നായി പ്രയോജനപ്പെടുത്തി. എപ്പോള്‍ കാണുമ്പോഴും ഇഗ്നേഷ്യസ് സേവ്യറോട് ചോദിക്കും:''ഒരുവന്‍ ലോകം മുഴുവന്‍ നേടിയാലും അവന്റെ ആത്മാവ് നശിച്ചാല്‍ അതുകൊണ്ട് അവന് എന്തു പ്രയോജനം''. ആദ്യനാളുകളില്‍ ഈ ചോദ്യം സേവ്യറിന് ഇഷ്ടമായിരുന്നില്ല എന്നുമാത്രമല്ല ഇഗ്നേഷ്യസിനോട് പുച്ഛവുമായിരുന്നു. എന്നാല്‍ ഒരു വലിയ പ്രേക്ഷിതനെ സേവ്യറില്‍ കണ്ട ഇഗ്നേഷ്യസ് ക്ഷമയോടെ പ്രാര്‍ത്ഥിച്ചു. സാവധാനം സേവ്യറിന്റെ മനോഭാവത്തില്‍ മാറ്റമുണ്ടാകുവാന്‍ തുടങ്ങി.
ഒരു പുതിയ വഴിത്തിരിവ്
ഇഗ്നേഷ്യസും, സേവ്യറും ഹൃദയംകൊണ്ട് അടുത്തു. സേവ്യറിന്റെ ഹൃദയം യേശുവിനായി ജ്വലിച്ചു. 1533-ല്‍ പീറ്റര്‍ ഫേബറും, 1534-ല്‍ സേവ്യറും ഇഗ്നേഷ്യസിന്റെ ശിഷ്യന്മാരായി. പാരീസിലെ അദ്ധ്യാപനം അദ്ദേഹത്തിന് മടുപ്പായി. ഈ നാളുകളില്‍ പോര്‍ച്ചുഗീസുകാരനായ റോഡ്‌റിഗ്‌സ്, സ്‌പെയിനില്‍ നിന്നുള്ള ലെയ്‌നസ്, സാല്‍മാന്‍, ബോബഡില്ല എന്നിവരും ഇഗ്നേഷ്യസിന്റെ ശിഷ്യന്മാരായി വന്നു. അവര്‍ 40 ദിവസത്തെ ധ്യാനം നടത്തി. ഇഗ്നേഷ്യസ് ധ്യാനത്തിന് നേതൃത്വം കൊടുത്തു. ആ ധ്യാനത്തില്‍വച്ച് പുതിയ ഒരു സന്യാസസമൂഹത്തിന് രൂപം നല്‍കാന്‍ അവര്‍ തീരുമാനിച്ചു. 1534 ആഗസ്റ്റ് 15 ന് ഏഴ് പേരുംചേര്‍ന്ന് ദാരിദ്ര്യം, ബ്രഹ്മചര്യം, അനുസരണം എന്നീ വ്രതങ്ങള്‍ എടുത്തു. ഈ ധ്യാനത്തില്‍വച്ച് ഫ്രാന്‍സിസ് ഒരു പുതിയ മനുഷ്യനായി രൂപാന്തരപ്പെട്ടു. സഭാപ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി പദ്ധതികള്‍ തയ്യാറാക്കി മാര്‍പാപ്പയെ സന്ദര്‍ശിക്കുവാന്‍ അവര്‍ തീരുമാനിച്ചു.
പുതിയ സഭയുടെ പ്രവര്‍ത്തനങ്ങള്‍
പുതിയ സഭയുടെ പ്രവര്‍ത്തനരംഗം ഏതായിരിക്കണം എന്ന് തീരുമാനിക്കാനും വെനീസില്‍ ഒരുമിച്ച് കൂടി പ്രാര്‍ത്ഥിക്കുവാനും പുണ്യസ്ഥലങ്ങളിലേക്ക് തീര്‍ത്ഥയാത്ര നടത്തുവാനും അവര്‍ പദ്ധതി ഇട്ടു. എന്നാല്‍ ഇഗ്നേഷ്യസിന് യാത്ര ചെയ്യുക ബുദ്ധിമുട്ടായിരുന്നു. അതിനാല്‍ അദ്ദേഹം സ്‌പെയിനില്‍ താമസിച്ചു. പീറ്റര്‍ ഫേബര്‍ സമൂഹത്തിന്റെ നേതൃത്വം ഏറ്റെടുത്തു. ഈ നാളുകളില്‍ രണ്ട് വൈദീകരും, ഒരു അല്‍മായസഹോദരനും കൂടി ഈ സഭയിലേക്ക് ആകര്‍ഷിക്കപ്പെട്ടു. അങ്ങനെ അവര്‍ ഒന്‍പതുപേരുടെ സംഘമായി. ഈ ദിനങ്ങളില്‍ പണ്ട് ആഗ്രഹിച്ചിരുന്ന വൈദികപദവി സേവ്യറിന് കൊടുക്കാന്‍ അനുവദിച്ചുകൊണ്ടുളള കത്ത് ഭദ്രാസനദേവാലയത്തില്‍ നിന്നു വന്നു. എന്നാല്‍ അതെല്ലാം പണ്ടേ മനസ്സുകൊണ്ട് ഉപേക്ഷിച്ചതിനാല്‍ ആ സ്ഥാനം സ്വീകരിച്ചില്ല.
വെനീസിലേക്കുള്ള യാത്ര
വെനീസിലേക്കുള്ള യാത്ര അവര്‍ ആരംഭിച്ചു. കാല്‍നടയായാണ് യാത്ര. ഒരു തുണിസഞ്ചിയില്‍ ബൈബിളും പ്രാര്‍ത്ഥനാപുസ്തകങ്ങളും, കയ്യില്‍ ജപമാലയും. സങ്കീര്‍ത്തനങ്ങള്‍ പാടികൊണ്ടാണ് യാത്ര. രാത്രിയില്‍ വഴിയമ്പലങ്ങളില്‍ താമസം. ചില സമയങ്ങളില്‍ പ്രോട്ടസ്റ്റന്റുകാരുമായി നീണ്ട തര്‍ക്കങ്ങള്‍... 1537 ജനുവരി 8 ന് അവര്‍ വെനീസിലെത്തി.
തീര്‍ത്ഥാടന യാത്രകള്‍
കാല്‍നടയായി വെനീസിലെത്തിയ ശിഷ്യന്മാരെ ഇഗ്നേഷ്യസ് സ്വീകരിച്ചു. എന്നാല്‍ വെനീസില്‍നിന്നുള്ള വാര്‍ത്ത നിരാശാജനകമായിരുന്നു. കാരണം പുണ്യസ്ഥലങ്ങളിലേക്കുള്ള തീര്‍ത്ഥാടക കപ്പലുകള്‍ ജൂണ്‍ മാസത്തിലേ പുറപ്പെടൂ. അതുവരെയുള്ള ദിവസങ്ങള്‍ ആശുപത്രികളില്‍ കഴിയുന്ന രോഗികളെ ശുശ്രൂഷിക്കാന്‍ അവര്‍ തീരുമാനിച്ചു. തീര്‍ത്ഥാടകര്‍ മാര്‍പാപ്പയുടെ ആശീര്‍വ്വാദം അപേക്ഷിക്കുന്ന പതിവുണ്ടായിരുന്നതിനാല്‍ അവര്‍ റോമിലേക്ക് യാത്രയായി. ഇഗ്നേഷ്യസ് വെനീസില്‍ തങ്ങി. മറ്റുള്ളവര്‍ ദിവസവും 30 മൈല്‍ വീതം നടന്നു. ധര്‍മ്മം തേടി ആഹാരം കഴിച്ചു. പോള്‍ മൂന്നാമന്‍ മാര്‍പാപ്പ ഇഗ്നേഷ്യസിന് സന്ദര്‍ശനം അനുവദിച്ചു. മാര്‍പാപ്പ അവരെ ശ്രവിച്ചു. പ്രഗത്ഭരായവരുടെ ഇടയില്‍ ഒരു ചര്‍ച്ചയ്ക്ക് മാര്‍പാപ്പ അവരെ ക്ഷണിച്ചു. അവരുടെ പാണ്ഡിത്യത്തില്‍ മാര്‍പാപ്പയ്ക്ക് സന്തോഷമായി. ഇഷ്ടമുള്ള മെത്രാനില്‍നിന്ന് പത്രമേനി കൂടാതെതന്നെ പട്ടം സ്വീകരിക്കുവാനുള്ള കല്‍പന അവര്‍ക്ക് കിട്ടി. കൂടാതെ തീര്‍ത്ഥയാത്രയ്ക്ക് വഴി ചെലവിന് ഒരു തുകയും!
തിരുപ്പട്ട സ്വീകരണം
റോമില്‍ നിന്ന് സന്തേഷത്തോടെ വെനീസില്‍ തിരിച്ചെത്തി. ഈ സമയം ഒരു തടസ്സം അനുഭവപ്പട്ടു. വെനീസും ടര്‍ക്കിയുമായുളള യുദ്ധം. അതിനാല്‍ ഒരു വര്‍ഷത്തിനുശേഷമേ തീര്‍ത്ഥാടനകപ്പലുകള്‍ പുറപ്പെടുകയുള്ളു. അവര്‍ വീണ്ടും ദുഃഖത്തിലായി. 1537-ജൂണ്‍ 24. ഒരു സാഫല്യദിനം! അന്ന് ഈ സഭയിലെ ഏഴുപേരുടെ പൗരോഹിത്യസ്വീകരണമായിരുന്നു. ആല്‍ബായിലെ മെത്രാന്‍ അവര്‍ക്ക് കൈവയ്പ്പ് നല്‍കി. അങ്ങനെ അവര്‍ പൗരോഹിത്യത്തിലേക്ക് ഉയര്‍ത്തപ്പെട്ടു. 40 ദിവസത്തെ ധ്യാനത്തിനായി അവര്‍ പിരിഞ്ഞു. സെപ്റ്റംബര്‍ അവസാനം അവര്‍ വിസെന്‍സായിലെ ഒരാശ്രമത്തില്‍ നവപൂജാര്‍പ്പണം നടത്തി.
ഈശോ സഭ
സഭാശരീരത്തെ പണിതുയര്‍ത്തിയും സ്വയം വിശദീകരിച്ചും അവന്‍ മുന്നേറി. യേശുവിനെ അനുകരിക്കുവാനുള്ള വാഞ്ഛ അവരില്‍ കൂടികൂടി വന്നു. അതിനായി തങ്ങളുടെ സമൂഹത്തിന് 'ഈശോസഭ' എന്ന് പേര് നല്‍കാന്‍ അവര്‍ തീരുമാനിച്ചു. അതിനുശേഷം ഇവര്‍ പ്രവര്‍ത്തനരംഗം ലക്ഷ്യംവച്ച് വിസെന്‍സയില്‍നിന്ന് യാത്ര ആരംഭിച്ചു. സേവ്യറും, ബോബഡില്ലയും ബൊളോഞ്ഞയിലെത്തി. സെന്റ് ലൂസിയ പള്ളിയുടെ റെക്ടര്‍ അച്ചനോടൊത്ത് അവര്‍ താമസിച്ചു. ഭിക്ഷയാചിച്ച് കിട്ടുന്ന ഭക്ഷണം കഴിക്കണം എന്ന വ്യവസ്ഥയിലായിരുന്നു താമസം. അവിടെവെച്ച് അവര്‍ കുട്ടികളെ പഠിപ്പിച്ചു. പ്രാര്‍ത്ഥനയില്‍ അവരെ ആഴപ്പെടുത്തി. സത്യത്തിന്റെയും സ്‌നേഹത്തിന്റെയും വഴികള്‍ പറഞ്ഞുകൊടുത്തു. 1538-ല്‍ ബോബഡില്ല പാരീസിലേക്ക് പോയി. സേവ്യര്‍ തനിച്ചായി. കഠിനാദ്ധ്വാനവും, താപശ്ചര്യകളും സേവ്യറെ രോഗിയാക്കി. സഭാംഗങ്ങള്‍ റോമില്‍ ഒരുമിച്ച് കൂടണമെന്നുള്ള നിര്‍ദേശം കിട്ടിയതിനാല്‍ അദ്ദേഹം റോമിലേക്ക് യാത്രയായി.
ഇടവകയ്ക്ക് ഒരു പുതിയ ഇടയന്‍
റോമിലെത്തിയ അവര്‍ അനുഭവങ്ങള്‍ പങ്കുവച്ചു. പത്രോസ്, പൗലോസ് അപ്പസ്‌തോലന്‍ന്മാരുടെ ശവകുടീരത്തില്‍ പ്രാര്‍ത്ഥിച്ചു. മാര്‍പാപ്പ സേവ്യറിന് സാന്‍ലൊറേന്‍സോ ദേവാലയത്തിന്റെ ഭരണം നല്‍കി. ജനങ്ങള്‍ പുതിയ ഇടയനെ കേള്‍ക്കാന്‍ പള്ളിയില്‍ തിങ്ങിക്കൂടി. മരണം, വിധി, സ്വര്‍ഗ്ഗം, നരകം എന്നീ വിഷയങ്ങളെപ്പറ്റി ശക്തമായി പ്രസംഗിച്ചു. വലിയ ഹൃദയപരിവര്‍ത്തനങ്ങള്‍ ഉണ്ടായി. ലൂതറന്‍ ആശയങ്ങള്‍ പ്രചരിച്ചുകൊണ്ടിരുന്നതിനാല്‍ തീര്‍ത്ഥയാത്രയേക്കാള്‍ ആവശ്യം ഇറ്റലിയിലെ ക്രിസ്തുസാക്ഷ്യവും, സുവിശേഷപ്രചരണവുമാണെന്ന് മാര്‍പാപ്പ അവരോട് പറഞ്ഞു. അവര്‍ അത് സ്വീകരിച്ചു. ഇഗ്നേഷ്യസും ശിഷ്യരും റോമിലെ വിദ്യാലയങ്ങളില്‍ പഠിപ്പിക്കണമെന്ന് മാര്‍പാപ്പ നിര്‍ദ്ദേശിച്ചു. 1539-ല്‍ റോമില്‍ ഒരു ക്ഷാമം ഉണ്ടായി. ദിവസവും മൂന്നൂറോളം പേര്‍ക്ക് അവര്‍ അഭയവും ഭക്ഷണവും നല്‍കി. ത്യാഗപൂര്‍ണ്ണമായ ഈ സാക്ഷ്യം സ്വീകരിച്ചവര്‍ അവരുടെ ശുശ്രൂഷയ്ക്ക് ഈ വൈദികരെ ലഭിക്കാന്‍ മാര്‍പാപ്പയ്ക്ക് നിവേദനം നല്‍കി. 1539-സെപ്റ്റംബര്‍ 3-ാം തിയതി ഈശോസഭയ്ക്ക് മാര്‍പാപ്പ അംഗീകാരം നല്‍കി. 1540-സെപ്റ്റംബര്‍ 27-ന് അംഗീകാരപത്രത്തില്‍ ഒപ്പുവച്ചു.
ഭാരതത്തിലേക്ക്
പൗരസ്ത്യദേശങ്ങളിലെ അനേകം രാജ്യങ്ങള്‍ പോര്‍ച്ചൂഗീസ് ഭരണത്തിന്‍ കീഴിലായിരുന്നു. ഈ മേഖലയില്‍ ഈശോസഭയുടെ പ്രവര്‍ത്തനം ഊര്‍ജ്ജിതപ്പെടുത്താന്‍ ബര്‍ബരാ കോളേജിന്റെ അദ്ധ്യക്ഷന്‍ ഫാ.ഡിയോഗോ പോര്‍ച്ചുഗല്‍ രാജാവിനെഴുതി. രാജാവ് ഈ അപേക്ഷ മാര്‍പാപ്പായുടെ മുന്നില്‍ വച്ചു. റോഡ്‌റിഗ്‌സ്, ബോബഡില്ല എന്നിവരെ ഭാരതമിഷനുവേണ്ടി നിയോഗിച്ചു. എന്നാല്‍ ബോബഡില്ലയുടെ ആരോഗ്യനില തൃപ്തികരമായിരുന്നില്ല. അതിനാല്‍ പകരക്കാരനായി ഫ്രാന്‍സിസ് സേവ്യര്‍ അയയ്ക്കപ്പെട്ടു. ഭാരതത്തിലെ പ്രേക്ഷിതപ്രവര്‍ത്തനത്തിന് സേവ്യര്‍ ഇറങ്ങി. ഒരു ളോഹ, ഒരു മരക്കുരിശ്, വിശുദ്ധഗ്രന്ഥം, ഈശോസഭയുടെ നിയമഗ്രന്ഥം എന്നിവ മാത്രമെ സ്വന്തമായി ഉണ്ടായിരുന്നുള്ളു. മാര്‍പാപ്പയുടെ ആശീര്‍വ്വാദം വാങ്ങി 1540 മാര്‍ച്ച് 16-ാം തിയതി രാജപ്രതിനിധിയോടുകൂടി ലിസ്ബണിലേക്ക് യാത്രയായി. കുതിരപ്പുറത്തായിരുന്നു യാത്ര. ലൊറോറ്റോവഴി ബൊളോനഞ്ഞയിലെത്തി. അവിടെനിന്ന് യാത്രചെയ്ത് ലെയോളയിലും തുടര്‍ന്ന് സലമാങ്കാവഴി ലിസ്ബണിലും. ലിസ്ബണില്‍ നിന്ന് പുറപ്പെടുന്ന സമയം ഇഗ്നേഷ്യസ് മാന്‍സില്ലാസിനെ സേവ്യറിന്റെ സഹായിയായി നിയമിച്ചു. യാത്രയ്ക്ക് മുമ്പ് മാര്‍പാപ്പയുടെ ഒരു അധികാരപത്രം വന്നെത്തി. അതില്‍ ഇങ്ങനെ എഴുതിയിരുന്നു. ''ഫ്രാന്‍സിസ് സേവ്യറിനെ പേപ്പല്‍ നൂണ്‍ഷിയോ'' ആയി നിയമിച്ചിരിക്കുന്നു. 1541-ല്‍ ഇഗ്നേഷ്യസ് ഈശോസഭയുടെ ശ്രേഷ്ഠനായി തിരഞ്ഞെടുക്കപ്പെട്ടു. ഇഗ്നേഷ്യനോട് വിധേയത്വം പ്രഖ്യാപിച്ച് സേവ്യര്‍യാത്രയായി. 1541 ഏപ്രില്‍ 7-ാം തിയതി ഗോവയിലേക്ക് കപ്പല്‍ കയറി.
ഗോവയിലെത്തുന്നു
ഫ്രാന്‍സിസ് സേവ്യര്‍ യാത്ര ചെയ്ത 'സന്ത്യാഗോ' എന്ന കപ്പല്‍ 1542 മെയ് 6 ന് ഗോവയിലെത്തി. 13 മാസത്തെ യാത്ര. ഗോവയിലെത്തിയ ഉടനെ അദ്ദേഹം ആദ്യമായി മെത്രാപ്പോലിത്തായെ പോയി കണ്ടു. തുടര്‍ന്ന് വൈസ്രോയിയേയും. ഗോവാനഗരം പോര്‍ച്ചുഗീസ് പ്രതാപത്തിലായിരുന്നു. ജീവിതരീതി കുത്തഴിഞ്ഞതായിരുന്നു. വ്യഭിചാരം, അടിമക്കച്ചവടം, വെപ്പാട്ടിസമ്പ്രദായം, ശിശുഹത്യ, അവിഹിതധനസമ്പാദനം, ഈ തിന്മകളെല്ലാം ജനത്തെ ഗ്രസിച്ചിരുന്നു. അനുതാപശുശ്രൂഷയ്ക്ക് സേവ്യര്‍ ആദ്യം ജനത്തെ ഒരുക്കി. ഗോവയില്‍ വലിയ മാറ്റങ്ങള്‍ സംഭവിക്കാന്‍ തുടങ്ങി. അല്പകാലത്തിനുള്ളില്‍ കറുത്ത ളോഹ ധരിച്ച വെളളക്കാരന്‍ വൈദികന്‍ ഗോവക്കാര്‍ക്ക് സുപരിചിതനായി. മണിയടിച്ച് കുട്ടികളെയും ജനത്തെയും വിളിച്ചുകൂട്ടും. അവരെ ദേവാലയത്തില്‍ കൊണ്ടുവരും. പ്രാര്‍ത്ഥനകള്‍ പഠിപ്പിക്കും.
കന്യാകുമാരിയിലേയ്ക്ക്
ഗോവയിലെ ശുശ്രൂഷാസമയത്ത് ്രഫാന്‍സിസിന്റെ ശ്രദ്ധ കന്യാകുമാരിയിലേക്ക് തിരിഞ്ഞു. ആയിരങ്ങള്‍ തിങ്ങി പാര്‍ക്കുന്ന പരവരുടെ ഗ്രാമങ്ങളില്‍ വചനം എത്തിക്കുവാന്‍ കന്യാകുമാരിയിലേക്ക് കപ്പല്‍ വഴി യാത്രയായി. കന്യാകുമാരിയിലെത്തിയ അദ്ദേഹം തൂത്തുക്കുടിവരെയുള്ള എല്ലാ ഗ്രാമങ്ങളിലും നടന്നുചെന്ന് സുവിശേഷം പ്രസംഗിച്ചു. ദേശീയഭാഷയായ തമിഴില്‍ അവിടുത്തെ ജനത്തെ പ്രാര്‍ത്ഥനകള്‍ പഠിപ്പിച്ചു. ഡിസ്ട്രിക് തലത്തില്‍ വൈദികരെ നിയമിച്ചു. അനേകര്‍ ജ്ഞാനസ്‌നാനം സ്വീകരിച്ചു. പരവഗ്രാമങ്ങളില്‍ ദിവസം മുഴുവന്‍ മാമ്മോദിസാ വെള്ളം ഒഴിച്ച് കൈകള്‍ തളര്‍ന്നതും, പ്രാര്‍ത്ഥനകള്‍ ചൊല്ലികൊടുത്ത് ശബ്ദം അടഞ്ഞതും അദ്ദേഹം രേഖപ്പെടുത്തി.
ഒരു ഗ്രാമത്തിന്റെ മാനസാന്തരം
ഒരു വിജാതിയഗ്രാമത്തില്‍ സേവ്യര്‍ചെന്നു. അവിടെ ക്രിസ്ത്യാനികള്‍ ആരും ഉണ്ടായിരുന്നില്ല. ഗ്രാമത്തലവന്‍ മതംമാറ്റം അംഗീകരിച്ചിരുന്നുമില്ല. അവിടെ ഒരു വീട്ടില്‍ ഒരു സത്രീക്ക് പ്രസവവേദന വന്നു. സമയമായിട്ടും അവള്‍ പ്രസവിക്കുന്നില്ല. അവള്‍ മരണത്തോടടുത്തു. ചികിത്സകളും മന്ത്രങ്ങളും പരാജയപ്പെട്ടു. അവര്‍ സേവ്യറിന്റെ അടുത്ത് സഹായത്തിനായി എത്തി. സേവ്യര്‍ ആ വീട്ടിലേയ്ക്ക് ചെന്നു. വേദപുസ്തകം അവളുടെമേല്‍വച്ച് പ്രാര്‍ത്ഥിച്ചു. അല്പസമയം കഴിഞ്ഞപ്പോള്‍ അവള്‍ പ്രസവിച്ചു. ഈ സംഭവത്തോടുകൂടി ആ ഗ്രാമം മുഴുവന്‍ മാമ്മോദീസാ സ്വീകരിച്ച് ക്രിസ്തുവിശ്വാസത്തിലേക്ക് വന്നു.
തിരുവിതാംകൂറിലേക്ക്
അന്നത്തെ തിരുവിതാംകൂര്‍ എന്ന് അറിയപ്പെടുന്നസ്ഥലം പൂവാര്‍ മുതല്‍ രാജക്കുമംഗലംവരെയുള്ള ചെറിയ പ്രദേശമായിരുന്നു. തിരുവിതാംകൂറിലെയും, കന്യാകുമാരിയിലെയും പ്രേഷിത പ്രവര്‍ത്തനം ഇടകലര്‍ന്നാണ് കിടക്കുന്നത്. 1543-ഒക്‌ടോബറില്‍ കന്യാകുമാരിയില്‍നിന്നും ഗോവയിലേക്ക് പോയി. മതാദ്ധ്യാപകര്‍ക്കുള്ള ശമ്പളം കണ്ടത്തുക. സഹപ്രവര്‍ത്തകരായി കുറച്ച് സഹായികളെ കണ്‍െത്തുക, പോര്‍ച്ചുഗീസ് രാജ്ഞിക്കുവേണ്ടണ്‍ി പരവര്‍ ആണ്ടുതോറും നല്‍കുന്ന 400 സ്വര്‍ണ്ണനാണയങ്ങള്‍ മതാദ്ധ്യാപകരുടെ ശമ്പളത്തിനായി ഉപയോഗിക്കുവാന്‍ ഗവര്‍ണ്ണറുടെ അനുവാദം നേടുക എന്നതെല്ലാമായിരുന്നു യാത്രയുടെ ലക്ഷ്യം.
ഒരു നാവികന്റെ മാനസാന്തരം
പതിനെട്ട് വര്‍ഷമായി കുമ്പസാരം ഉപേക്ഷിച്ച ഒരു നാവികനെപ്പറ്റി സേവ്യര്‍ അറിഞ്ഞു. അദ്ദേഹത്തെ മാനസാന്തരപ്പെടുത്താന്‍ ഗോവയില്‍നിന്ന് കപ്പല്‍കയറി. 60 മൈല്‍ അകലെ കപ്പലടുത്ത സ്ഥലത്ത് സേവ്യര്‍ നാവികന്റെ കുമ്പസാരം കേട്ടു. നാവികന്‍ മാനസാന്തരപ്പെട്ടു. അയാള്‍ പ്രായശ്ചിത്തം ഏറ്റെടുത്തു. സേവ്യര്‍ കാല്‍നടയായി ഗോവയിലേക്ക് മടങ്ങി. ഡിസംബറില്‍ സേവ്യര്‍ ഗോവയില്‍നിന്ന് മടങ്ങി അദ്ദേഹം മന്‍സിലാസ്, കോയിലോ, ലീസാന, അര്‍ത്യാഗോ എന്നിവരെയും കൂടെകൂട്ടി. ഇതില്‍ കോയിലോ ലീസാന എന്നിവര്‍ വൈദികരായിരുന്നു. 1544-ല്‍ ഫെബ്രുവരി ആരംഭത്തില്‍ സേവ്യര്‍ കന്യാകുമാരിയില്‍ വീണ്ടണ്‍ും തിരിച്ചെത്തി. മതബോധന പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി. ഗ്രാമങ്ങള്‍തോറും ചുറ്റി സഞ്ചരിച്ച് വചനം പ്രസംഗിച്ചു. വിശ്വസിച്ചവര്‍ക്ക് ജ്ഞാനസ്‌നാനം നല്‍കി. ഒരു മാസത്തെ തിരുവിതാംകൂറിലെ പ്രേഷിതപ്രവര്‍ത്തനത്തിന്റെ ഫലമായി 10000 പേര്‍ക്ക് ജ്ഞാനസ്‌നാനം നല്‍കുവാന്‍ സാധിച്ചു. ഒരു വര്‍ഷത്തിനുള്ളില്‍ 45 പള്ളികളും അദ്ദേഹം സ്ഥാപിച്ചു.
കുരിശുമേന്തി യുദ്ധത്തിന്
മധുരനായ്ക്കരുടെ നേതൃത്വത്തില്‍ വടുകപ്പട തിരുവിതാംകൂറിനെ ആക്രമിച്ചു. തിരുവിതാംകൂര്‍ പോര്‍ച്ചുഗീസ് സഹായം തേടി. സേവ്യറായിരുന്നു ഇതിന്റെ മദ്ധ്യവര്‍ത്തി. എന്നാല്‍ സമയത്ത് പോര്‍ച്ചുഗീസ് സഹായം കിട്ടിയില്ല. ഉദയമാര്‍ത്താണ്ഡവര്‍മ്മ തിരുവിതാംകൂര്‍ സൈന്യത്തെ നയിച്ചു. ധാരാളം ക്രിസ്തീയഭടന്മാര്‍ ഈ സൈന്യത്തില്‍ ഉണ്ടായിരുന്നു. 'അരുവാ' മൊഴിക്ക് സമീപത്തു വെച്ച് തിരുവിതാംകൂര്‍ സൈന്യം വടുകപ്പടയെ നേരിട്ടു. എന്നാല്‍ വടുകപ്പടയെ തോല്‍പ്പിക്കാനുള്ള ശക്തി തിരുവിതാംകൂറിന് ഇല്ലായിരുന്നു. സൈന്യം തോറ്റ് പിന്‍വാങ്ങാന്‍ തുടങ്ങി.
പോര്‍ച്ചുഗീസ് സൈന്യത്തിന്റെ സഹായത്തിന് കാത്തുനില്‍ക്കാതെ സേവ്യര്‍ ഏകനായി യുദ്ധരംഗത്ത് പ്രത്യക്ഷപ്പെട്ടു. കയ്യില്‍ ഒരു കുരിശുരൂപവും ഉയര്‍ത്തിപ്പിടിച്ച് കൊണ്ട് വടുകപ്പടയോട് പറഞ്ഞു. 'മടങ്ങിപ്പോവുക. മടങ്ങിപ്പോവുക.' ശത്രുസൈന്യം പകച്ചുനിന്നു. തങ്ങളുടെ മുമ്പില്‍ തീപ്പൊരികള്‍ ചിതറുന്ന കണ്ണുകള്‍ അവരെ ഭയപ്പെടുത്തി. അവര്‍ പിന്‍തിരിഞ്ഞ് ഓടി. തിരുവിതാംകൂറിനെ രക്ഷിച്ച ഈ മഹാത്മാവിനെ ആദരിക്കണമെന്ന് രാജാവ് കല്‍പന പുറപ്പെടുവിച്ചു സേവ്യറിന് കുറെ പണം സമ്മാനമായി രാജാവ് നല്‍കി. 'വലിയ അച്ചന്‍' എന്ന സ്ഥാനപ്പേര് നല്‍കി രാജാവ് അദ്ദേഹത്തെ ബഹുമാനിച്ചു.
മലാക്കയിലേക്ക്
ഭാരതത്തിലെ കഠിനപ്രേഷിതപ്രവര്‍ത്തനത്തിന് മൂന്ന് വര്‍ഷത്തിനുശേഷം സേവ്യര്‍ മൂന്ന് പ്രേഷിതയാത്രകള്‍ നടത്തി. അതില്‍ ആദ്യത്തേത് മലാക്കയിലേക്കാണ്. പൗരസ്ത്യദേശത്തെ പോര്‍ച്ചുഗീസ് കോളനികളിലെ പ്രമുഖ തുറമുഖപട്ടണമായിരുന്നു മലാക്ക. ഗോവയില്‍നിന്ന് യാത്ര ആരംഭിച്ച് മൈലാപൂര് വരെ എത്തുന്നു. അവിടെ എത്തി മാര്‍തോമാശ്ലീഹായുടെ കബറിടത്തില്‍ പ്രാര്‍ത്ഥിച്ചു. നാലു മാസത്തെ അവിടെയുള്ള പ്രാര്‍ത്ഥനയും, പ്രേഷിതപ്രവര്‍ത്തനവും. അതിനുശേഷം തോമാശ്ലീഹായില്‍ നിന്ന് പ്രേഷിതചൈതന്യം ഉള്‍ക്കൊണ്ട് മലാക്കയില്‍ എത്തുന്നു. അവിടുത്തെ പ്രേഷിതപ്രവര്‍ത്തനത്തിനുശേഷം അമ്പോയീനാ, ടെര്‍നേറ്റ് എന്നീ ദ്വീപുകളില്‍ സുവിശേഷം പ്രസംഗിക്കുന്നു. കഠിനാദ്ധ്വാനത്തിന്റെ രണ്ട് വര്‍ഷത്തിനുശേഷം മലാക്കവഴി ഗോവയില്‍ വീണ്ടണ്‍ും എത്തി.
ഞണ്ട് കൊണ്ടുവന്ന ക്രൂശിതരൂപം
മലാക്കയില്‍ വെച്ച് സേവ്യര്‍ അമ്പോയിന, ബന്ദ തുടങ്ങിയ മൊളൂക്കാദ്വീപുകളെ പ്പറ്റികേട്ടു. അവിടെ ഉള്ളവര്‍ സൂര്യനെ ആരാധിക്കുന്നവരായിരുന്നു. പോര്‍ച്ചുഗീസ് ആധിപത്യത്തിനുശേഷം അവിടെ രാജാക്കന്മാരും, പ്രഭുക്കളും ഉള്‍പ്പെട്ട വളരെപേര്‍ മാമ്മോദീസാ സ്വീകരിച്ചു. എന്നാല്‍ അവരെ നയിക്കാന്‍ വൈദികരുണ്ടായിരുന്നില്ല. ആ ദ്വീപുകളിലെ പ്രേഷിതപ്രവര്‍ത്തനം ഏറ്റെടുക്കാന്‍ സേവ്യര്‍ ദാഹിച്ചു. അമ്പോയിനടുത്തുള്ള സേറാം ദ്വീപില്‍ സുവിശേഷം പ്രസംഗിക്കാന്‍ അദ്ദേഹം വള്ളത്തില്‍ യാത്രയായി. യാത്രയുടെ ഇടയില്‍ വലിയ കടല്‍ക്ഷോഭം ഉണ്ടായി. വള്ളം മുങ്ങാന്‍ തുടങ്ങി. ഫ്രാന്‍സിസ് സേവ്യര്‍ തന്റെ കയ്യില്‍ ഉള്ള കുരിശുരൂപമെടുത്ത് ജലനിരപ്പില്‍ മുക്കി. പെട്ടെന്ന് കടല്‍ ശാന്തമായി. എങ്കിലും നിധിപോലെ സൂക്ഷിച്ചിരുന്ന കുരിശുരൂപം പിടിവിട്ട് കടലിലേയ്ക്ക് വീണു. സേവ്യര്‍ ഏറെ വേദനിച്ചു. അദ്ദേഹം സേറാം ദ്വീപിലിറങ്ങി. കടല്‍ തീരത്തുകൂടെ നടക്കുമ്പോള്‍ ഒരു ഞണ്ട് കടലില്‍ നിന്ന് ഓടി സേവ്യറിന്റെ മുന്നിലെത്തി. തന്റെ കുരിശുരൂപം അത് വഹിച്ചിരുന്നു. ആശ്ചര്യത്തോടെ ആ കുരിശുരൂപം അദ്ദേഹം തിരിച്ചെടുത്തു. ദൈവത്തിന് നന്ദി പറഞ്ഞു.
രാജ്ഞിയുടെ മാനസാന്തരം
സേറാം ദ്വീപില്‍നിന്ന് സേവ്യര്‍ അമ്പോയിനയിലേക്ക് മടങ്ങിവന്നു. 1546 മെയ് അവസാനം ടെര്‍നേറ്റിലേക്ക് പോകാന്‍ അദ്ദേഹം ആഗ്രഹിച്ചു. ഒരാഴ്ച തോണിതുഴഞ്ഞ് ടെര്‍നേറ്റിലിറങ്ങി. ആ ദ്വീപ് മുഹമ്മദീയ സുല്‍ത്താന്റെ ഭരണത്തിലായിരുന്നു. ആ നാട് ധാര്‍മ്മികമായി വളരെയേറെ അധ:പതിച്ചിരുന്നു. സേവ്യര്‍ അവിടെ സുവിശേഷം പ്രസംഗിച്ചു. പലരിലും മന:പരിവര്‍ത്തനം ഉണ്ടായി. ടെര്‍നേറ്റില്‍ അന്ന് ഭരണം നടത്തിയിരുന്നത് 'നിയോഗിലെ' എന്നു പേരുള്ള ഒരു രാജ്ഞിയായിരുന്നു. ഇസ്ലാംമതപണ്ഡിതയായിരുന്ന അവളെ സേവ്യര്‍ സന്ദര്‍ശിക്കുകയും മതപരമായ ചര്‍ച്ചകള്‍ നടത്തുകയും ചെയ്തു. ഏകരക്ഷകനെ തിരിച്ചറിഞ്ഞ രാജ്ഞി മൂന്നു മാസത്തിനുള്ളില്‍ മാമ്മോദീസാ സ്വീകരിച്ചു. സേവ്യര്‍ അവള്‍ക്ക് ഇസബെല്ല എന്ന് പേര് നല്‍കി.
ജപ്പാനിലേയ്ക്ക്
അടുത്ത യാത്ര ജപ്പാനിലേയ്ക്കായിരുന്നു. കൊച്ചി, മലാക്കവഴി ജപ്പാനിലെത്തി. പുതിയ ഭാഷയും, പുതിയ സംസ്‌ക്കാരവും. സുവിശേഷപ്രസംഗം വളരെ ബുദ്ധിമുട്ടായിരുന്നു. രണ്ടരവര്‍ഷത്തെ കഠിനപ്രയത്‌നത്തിനുശേഷം 2000 ആളുകള്‍ മാത്രം ജ്ഞാനസ്‌നാനം സ്വീകരിച്ചു. തുടര്‍ന്ന് സിംഗപ്പൂര്‍ വഴി സേവ്യര്‍ മടങ്ങി.
ചൈനയിലേക്ക്
മൂന്നാമത്തെ പ്രേഷിതയാത്രാലക്ഷ്യം ചൈനയായിരുന്നു. 1552 ഏപ്രില്‍ 17 ന് സാന്താക്രൂസ് എന്ന കപ്പലില്‍ യാത്ര ആരംഭിച്ചു. യൂറോപ്യന്മാരെ ചൈനയില്‍ പ്രവേശിപ്പിക്കാത്ത കാലം ഈ യാത്രയില്‍ നിന്ന് പിന്തിരിയാന്‍ പലരും ഉപദേശിച്ചെങ്കിലും സേവ്യര്‍ പിന്മാറിയില്ല. കൊച്ചി, മലാക്ക, സിംഗപ്പൂര്‍ എന്നീ തുറമുഖപട്ടണങ്ങള്‍ കടന്ന് കപ്പല്‍മാര്‍ഗ്ഗം സാന്‍സിയന്‍ ദ്വീപില്‍ എത്തി. പോര്‍ച്ചുഗീസ് കപ്പലുകള്‍ക്ക് ചൈനയില്‍ പ്രവേശനമില്ലായിരുന്നു. ഇനി അവിടെനിന്ന് ചൈനയിലെ കാന്റണിലേയ്ക്ക് കടക്കണം. ഫാദര്‍ ഗാഗോ, ബ്രദര്‍ അല്‍വാരോ, സെന്റ് പോള്‍ കോളേജിലെ അദ്ധ്യാപകനും ചൈനക്കാരനുമായ ആന്റണി, തെക്കന്‍ തിരുവിതാംകൂറുകാരനായ ക്രിസ്റ്റഫര്‍ എന്നിവര്‍ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. ചൈനാപ്രവേശനത്തിന് സേവ്യര്‍ പല വാതിലുകളും മുട്ടിയെങ്കിലും ഒന്നും തുറന്നില്ല. അവസാനം ചൈനക്കാരന്‍ വ്യാപാരി സഹായിക്കാമെന്ന് പറഞ്ഞ് പ്രതിഫലം വാങ്ങിയെങ്കിലും സമയത്ത് അയാള്‍ വന്നില്ല.
മരണം വന്ന വഴി
ചൈനക്കാരും, പോര്‍ച്ചുഗീസുകാരും തമ്മില്‍ കച്ചവടം നടത്തിയിരുന്നത് സാന്‍സീയനിലായിരുന്നു. അത് ചൈനയുടെ കാന്റണില്‍ നിന്ന് 30 മൈല്‍ അകലെയുള്ള ഒരു ദ്വീപാണ്. അവിടെ ഉണ്ടായിരുന്ന പോര്‍ച്ചുഗീസുകാര്‍ സേവ്യറെ സന്തോഷത്തോടെ സ്വീകരിച്ചു. പഴയസ്‌നേഹിതനായ ജോര്‍ജ് അല്‍വാരസ് തന്റെ ഭവനത്തിലേക്ക് സേവ്യറിന് സ്വാഗതമരുളി. കടല്‍ത്തീരത്ത് ഒരു കുടിലുകെട്ടി സേവ്യര്‍ അത് ദേവാലയമായി ഉപയോഗിച്ചു. അവിടെ കുര്‍ബാന ചൊല്ലി. അവിടെയുള്ള പോര്‍ച്ചുഗീസുകാര്‍ക്ക് ആത്മീയശുശ്രൂഷ നല്കി. അനേകം ആഫ്രിക്കന്‍ അടിമകളെയും, മുഹമ്മദീയരെയും ജ്ഞാനസ്‌നാനപ്പെടുത്തി. ഈ ദിവസങ്ങളില്‍ ബ്രദര്‍ അല്‍വാരോ ഈശോസഭയ്ക്ക് അനുയോജ്യനല്ല എന്നു കണ്ട് മലാക്കയിലേയ്ക്ക് തിരിച്ചയച്ചു. 19-ാം തിയതി സേവ്യറിന് ടൈഫോയിഡ് പനി തുടങ്ങി. 21-ാം തിയതി കുര്‍ബാനയര്‍പ്പിച്ചു. പനി ശക്തമായി ആന്റണിയും, ക്രിസ്റ്റഫറും മാത്രമെ അദ്ദേഹത്തോടുകൂടെയുണ്ടായിരുന്നുള്ളു. 22-ാം തിയതി അവര്‍ അദ്ദേഹത്തെ സാന്താക്രൂസിലേക്ക് കൊണ്ടു പോയി. കടല്‍ക്ഷോഭമായിരുന്നതിനാല്‍ കപ്പല്‍ ഇളകിയാടി. വീണ്‍ും 23-ാം തിയതി കരയിലേക്ക് കൊണ്ടു വന്നു. വാസ്ഡി അരാഗോ എന്ന ഭക്തന്‍ സേവ്യറെ സ്വന്തം ഭവനത്തില്‍ സ്വീകരിച്ച് ശുശ്രൂഷിച്ചു. പനി കൂടിക്കൂടി വന്നു. ബോധം മറഞ്ഞു. ഡിസംബര്‍ 2 വെള്ളിയാഴ്ച സേവ്യറിന് പനികൂടി. കടല്‍പുറത്തെ കുടിലില്‍ ആന്റണിയും, ക്രിസ്റ്റഫറും സേവ്യറെ പരിചരിച്ചു. തണുപ്പുള്ള രാത്രി ഇരുട്ടത്ത് സേവ്യറിന്റെ മുഖം വെട്ടിതിളങ്ങി. അധരങ്ങളില്‍ യേശുനാമവും. പ്രിയപ്പെട്ട കുരിശുരൂപത്തില്‍ സേവ്യര്‍ മുറുകെ പിടിച്ചു. സമയം വെളുപ്പിന് രണ്ടുമണി. 1552 ഡിസംബര്‍ 3-ാം തിയതി ശനിയാഴ്ച ആ പുണ്യാത്മാവ് സ്വര്‍ഗ്ഗത്തിലേക്ക് യാത്രയായി.
കബറടക്കം
പ്രഭാതത്തില്‍ മരണവാര്‍ത്ത സാന്‍സിയാനില്‍ പരന്നു. കുറച്ച് പോര്‍ച്ചുഗീസുകാര്‍ മൃതശരീരം കാണാനെത്തി. തറയില്‍ ഒരു വിരിച്ച പായയില്‍ മൃതശരീരം കിടത്തി. ആഘോഷമായ ശവസംസ്‌ക്കാരം സേവ്യറിന് നല്‍കാന്‍ ആരും മെനക്കെട്ടില്ല. ആള്‍ പാര്‍പ്പില്ലാത്ത ഒരു തീരത്ത് സേവ്യറിന്റെ പരിചാരകനായ ആന്റണി കുഴിവെട്ടി. മൃതശരീരത്തെ വൈദികവസ്ത്രങ്ങള്‍ അണിയിച്ചു. വാസ്ഡി, അരാഗോ എന്നിവര്‍ സഹായത്തിനെത്തി. രണ്ട് പരിചാരകരും, രണ്ട് അടിമകളും ചേര്‍ന്ന് ശവപ്പെട്ടി ഒരു വള്ളത്തില്‍ കയറ്റി. ഉള്‍ക്കടലിന്റെ മറുകരയില്‍ ആന്റണി കുഴിച്ചകുഴിയില്‍ സംസ്‌ക്കരിച്ചു. സേവ്യറിന്റെ അസ്ഥികള്‍ ഇന്ത്യയിലേക്ക് അയയ്ക്കാന്‍ സഹായകമാകുംവിധം പെട്ടിയില്‍ കുമ്മായമിട്ടാണ് ശവപ്പെട്ടി അടച്ചത്. കുഴിയുടെ മുകളില്‍ ഒരു കല്ലുവച്ചു. തലയ്ക്കല്‍ ഒരു കുരിശും നാട്ടി.
രണ്ടു മാസത്തിനുശേഷം സാന്താക്രൂസ് കപ്പല്‍ മലാക്കയിലേക്ക് തിരിച്ചു. സേവ്യറിന്റെ അസ്ഥികള്‍ ഗോവയിലേക്ക് കൊണ്ടുപോകുന്ന കാര്യം ആന്റണി ക്യാപ്റ്റനെ അനുസ്മരിപ്പിച്ചു. അസ്ഥികള്‍ എടുക്കാന്‍ അവര്‍ കുഴിമാന്തി. ശവപ്പെട്ടി ഭദ്രം. അവര്‍ പെട്ടി തുറന്നു. ശരീരം അല്പംപോലും അഴുകിയിട്ടില്ല. ജനം ഓടികൂടി ഫെബ്രുവരി 17-ന് സാന്താക്രൂസ് കപ്പല്‍ മൃതശരീരപേടകവും വഹിച്ചുകൊണ്ട് സാന്‍സിയനില്‍ നിന്ന് പുറപ്പെട്ടു. മാര്‍ച്ച് 23-ന് സാന്താക്രൂസ് മലാക്കയിലെത്തി.
മൃതശരീരം മലാക്കയില്‍
പെരേരാ, സേവ്യറിന്റെ മൃതശരീരത്തിന് മലാക്കയില്‍ ഉജ്ജ്വലവരവേല്‍പ്പ് നല്‍കി. ഒരു വെള്ളപ്പട്ടില്‍പൊതിഞ്ഞ് മൃതശരീരം ആഘോമായി ദേവാലയത്തിലേക്ക് കൊണ്ടണ്‍ുപോയി. മലാക്കനിവാസികള്‍ ഭക്തിപൂര്‍വ്വം പ്രദക്ഷിണത്തില്‍ പങ്കെടുത്തു. അള്‍ത്താരയുടെ പുറകില്‍ പെട്ടികൂടാതെ മൃതശരീരം സംസ്‌ക്കരിച്ചു.
മൃതശരീരം ഗോവയിലേക്ക്
ആഗസ്റ്റ് 15-ാം തിയതി ഫാ. ബെയ്‌റയുടെ നിര്‍ദ്ദേശമനുസരിച്ച് വീണ്ടും കുഴി തുറന്നു. അപ്പോഴും അത് അഴുകിയിരുന്നില്ല. അവര്‍ മൃതശരീരം ഒരു പേടകത്തിലാക്കി. ഇന്ത്യയിലേക്ക് പോകുന്ന ആദ്യത്തെ കപ്പലില്‍ മൃതദേഹം ഗോവയിലെത്തിക്കാന്‍ ഫ. ബെയ്‌ലി നിര്‍ദ്ദേശം നല്‍കി. 1554- മാര്‍ച്ച് 15-ാം തിയതി മൃതശരീരം ഘോഷയാത്രയായി ഗോവയിലേക്ക് കൊണ്ടുപോയി. സെന്റ് പോള്‍സ് കോളേജിലെ പള്ളിയില്‍ മൂന്ന് ദിവസം ശരീരം പൊതുദര്‍ശനത്തിന് വച്ചു. 17-ാം തിയതി രാത്രി ബലിപീഠത്തിനു മുമ്പില്‍ മൃതശരീരം സംസ്‌ക്കരിച്ചു.
എനിക്ക് ആത്മാക്കളെ തരിക
'എനിക്ക് ആത്മാക്കളെ തരിക; മറ്റെല്ലാം എടുത്തുകൊള്ളുക' എന്നതായിരുന്നു ഫ്രാന്‍സിസ് സേവ്യറിന്റെ മുദ്രാവാക്യം. പൗരസ്ത്യദേശത്തെ അനേകം പട്ടണങ്ങളെ അദ്ദേഹം യേശുവിലേയ്ക്ക് ആകര്‍ഷിച്ചു. മലയാളം, തമിഴ്, ഇന്‍ഡോനേഷ്യന്‍, മലായി, ജപ്പാന്‍ എന്നീ ഭാഷകളില്‍ സുവിശേഷപ്രസംഗങ്ങള്‍ നടത്തി. പകല്‍മുഴുവന്‍ കഠിനാദ്ധ്വാനം ചെയ്തശേഷം ഉറങ്ങാന്‍ കിടക്കുന്ന സേവ്യര്‍ സഹപ്രവര്‍ത്തകര്‍ ഉറങ്ങിയെന്ന് ബോധ്യപ്പെട്ടാല്‍ പ്രാര്‍ത്ഥിക്കുവാനായി എഴുന്നേല്‍ക്കും. ജപ്പാനിലെ സുവിശേഷ പ്രവര്‍ത്തനത്തിനിടയില്‍ യാമഗുച്ചിയിലെ പ്രഭുവിന്റെ അടുക്കല്‍ പ്രകൃതിവിരുദ്ധ ലൈംഗികത തെറ്റാണെന്ന് മുഖത്തുനോക്കി പറയാന്‍ ധൈര്യം കാണിക്കുകയും അതിനെതിരെ ശബ്ദിക്കുകയും ചെയ്തു. മാത്രമല്ല, സുവിശേഷം പ്രസംഗിച്ച എല്ലാ സ്ഥലത്തും അനുതാപശുശ്രഷയ്ക്ക് ജനത്തെ ഒരുക്കി. മൂന്നുലക്ഷത്തോളംപേരെ ജ്ഞാനസ്‌നാനപ്പെടുത്തിയെന്ന് ജീവചരിത്രകാരന്മാര്‍ പറയുന്നു. കുട്ടികള്‍ക്ക് മതബോധനം നല്‍കി. വിശുദ്ധ കുര്‍ബാനയിലേയ്ക്കും കുര്‍ബാന സ്വീകരത്തിലേയ്ക്കും ജനത്തെ ആനയിച്ചു. നിയമാനുസരണം സാധ്യമായവരെ വിവാഹത്തില്‍ ഒന്നിപ്പിച്ചു. ആദ്ധ്യാത്മിക ആഹ്ലാദങ്ങളുടെ ഇടയില്‍ അദ്ദേഹം അപേക്ഷിക്കുമായിരുന്നു. ''മതി കര്‍ത്താവേ...മതി.'' സങ്കടങ്ങളും കുരിശുകളും വരുമ്പോള്‍ ''കുറേക്കൂടി, കര്‍ത്താവേ, കുറേക്കൂടി'' എന്ന് അപേക്ഷിച്ചു കൊണ്ടിരുന്നു. വിശ്വാസത്തിന്റെ ഒരു പുതിയ തരംഗംതന്നെ പൗരസ്ത്യദേശത്ത് അദ്ദേഹം നടത്തി.
നാമകരണനടപടികള്‍
1554- ല്‍ പോള്‍ അഞ്ചാമന്‍ മാര്‍പാപ്പ സേവ്യറിന് ധന്യപദവി നല്‍കി. 1622-ല്‍ ഗ്രിഗറി പതിനഞ്ചാമന്‍ മാര്‍പാപ്പ വിശുദ്ധനായി പേര് വിളിച്ചു. 1747-ല്‍ ബെനഡിക്റ്റ് പതിനാലാമന്‍ മാര്‍പാപ്പ പൗരസ്ത്യദേശങ്ങളുടെ വിശുദ്ധ സംരക്ഷകനായി വി. ഫ്രാന്‍സിസ് സേവ്യറെ പ്രഖ്യാപിച്ചുകൊണ്ട് ആദരിച്ചു. 1904-ല്‍ പത്താംപിയൂസ് മാര്‍പാപ്പ വേദപ്രചാരക സംഘത്തിന്റെ സ്വര്‍ഗ്ഗീയമദ്ധ്യസ്ഥനായി വിശുദ്ധ ഫ്രാന്‍സിസ് സേവ്യറെ ഉയര്‍ത്തി.
ശരീരം പൊതുപ്രദര്‍ശനത്തിന്
1774-ല്‍ ഗോവ മെത്രാപ്പോലീത്ത ഭൗതികാവശിഷ്ടം പരിശോധിച്ചു. ശരീരം അക്ഷയമാണെന്ന് രേഖപ്പെടുത്തി. ഗോവയിലെ സെന്റ് പോള്‍സ് കോളേജ് പള്ളിയില്‍നിന്ന് മൃതശരീരം പഴയ ഗോവയിലെ ബോം ജീസസ് ദേവാലയത്തിലേക്ക് മാറ്റി. അവിടെ ഒരു അള്‍ത്താരയുടെ മുകളില്‍ ഒരു വെള്ളിപേടകത്തില്‍ മൃതശരീരം പ്രതിഷ്ഠിച്ചു. അത് ഇന്നും അവിടെ വിശ്രമിക്കുന്നു.
പൗരസ്ത്യദേശങ്ങളുടെ അപ്പസ്‌തോലന്‍
പതിനാറാം നൂറ്റാണ്ടില്‍ സഭയില്‍ ജീവിച്ച ഫ്രാന്‍സിസ് സേവ്യറിന്റെ വ്യക്തിത്വം വി. പൗലോസിനോട് കിടപിടിക്കുന്ന ഒന്നാണ്. തിരുസഭാചരിത്രത്തില്‍ ഇരുണ്ട വശങ്ങളെ ഉള്‍കൊള്ളുന്ന സമയത്താണ് സേവ്യറിന്റെ പ്രവര്‍ത്തനം നടന്നത്. പ്രൊട്ടസ്റ്റന്റ് നവീകരണം മൂലം യൂറോപ്പില്‍ പല രാജ്യങ്ങളും മാര്‍പാപ്പയുടെ അധികാരത്തെ ചോദ്യം ചെയ്യുന്ന അവസരത്തില്‍ സഭയില്‍നിന്ന് അനേകര്‍ വിട്ടുപോയി. ഈ അവസരത്തില്‍ പൗരസ്ത്യദേശങ്ങളുടെ ന്യൂണ്‍ഷ്യോയായി മാര്‍പാപ്പ ഫ്രാന്‍സിസിനെ നിയോഗിച്ചു. 1747-ല്‍ ബെനഡിക്റ്റ് 14-ാം മന്‍ മാര്‍പാപ്പ പൗരസ്ത്യദേശങ്ങളുടെ വിശുദ്ധസംരക്ഷകനായി വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിനെ പ്രഖ്യാപിച്ചു.
വിശുദ്ധ ഫ്രാന്‍സിസ് സേവ്യറേ, ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ.