പ്രാര്‍ത്ഥനയില്‍ പാലിക്കേണ്ട മനോഭാവത്തെക്കുറിച്ചാണ് പാപ്പാ ചൊവ്വാഴ്ച ദിവ്യബലി മദ്ധ്യേയുളള വായനയ്ക്കുശേഷം സംസാരിച്ചത്.
സാമുവല്‍ പ്രവാചകന്റെ 2-ാം പുസ്തകമായിരുന്നു വിചിന്തിനത്തിനായി ഉപയോഗിച്ചത്. തന്റെ സര്‍വശക്തിയോടെയുംകൂടെ ദാവീദ് ദൈവതിരുമുമ്പില്‍ നൃത്തം ചെയ്ത ഭാഗമായിരുന്നു പാപ്പാ വിശദീകരിച്ചത്. ഉടമ്പടി പേടകം മടങ്ങിയെത്തിയ സന്ദര്‍ഭത്തിലായിരുന്നു എല്ലാം മറന്നുളള ദാവീദിന്റെ നൃത്തം. സ്വസ്ഥതയുടെ അതിരുക ളെല്ലാം ഉപേക്ഷിച്ച് ദാവീദ് സ്തുതിയുടെ പ്രാര്‍ത്ഥന ചൊല്ലി എന്നാണ് പാപ്പാ ഇതിനെ വിശേഷിപ്പിച്ചത്. ശരിക്കും സ്തുതിയുടെ പ്രാര്‍ത്ഥനയായിരുന്നു അത്. പാപ്പാ പറഞ്ഞു. അത് വായിച്ചപ്പോള്‍ തനിക്ക് ഓര്‍മ്മ വന്നത് ഇസഹാക്കിന്റെ ജനനത്തിലുളള ആഹ്ലാദം അടക്കാനാവാതെ നൃത്തം ചവിട്ടിയ അബ്രാഹത്തിന്റെ ഭാര്യയായ സാറയെ ആണെന്ന് അദ്ദേഹം പറഞ്ഞു.
അപേക്ഷാപ്രാര്‍ത്ഥനയും നന്ദിയുടെ പ്രാര്‍ത്ഥനയും മനസ്സിലാക്കാന്‍ കുറേക്കൂടി എളുപ്പമാണ്. ആരാധനയുടെ പ്രാര്‍ത്ഥനപോലും മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുളളതല്ല. എന്നാല്‍ സ്തുതിയുടെ പ്രാര്‍ത്ഥന നമ്മള്‍ മാറ്റിവയ്ക്കുന്നു. കാരണം അത് അത്ര എളുപ്പമല്ല എന്ന് നാം ചിന്തിക്കുന്നു. അച്ചാ, അത് നവീകരണത്തിലുളളവര്‍ക്കുവേണ്ടി മാത്രമുളളതാണ്. എല്ലാ ക്രിസ്ത്യാനികള്‍ക്കുമുളളതല്ല. അങ്ങനെയല്ല അത് ക്രിസ്തീയ പ്രാര്‍ത്ഥന തന്നെയാണ്. നമുക്കെല്ലാവര്‍ക്കും വേണ്ടിയുളളത് തന്നെ. ദിവ്യബലിയില്‍ നാം നിത്യവും പരിശുദ്ധന്‍. പരിശുദ്ധന്‍ പാടാറുണ്ടല്ലോ. ഇത് സ്തുതിയുടെ പ്രാര്‍ത്ഥ നയാണ്. നാം ദൈവത്തിന്റെ മഹിമ വാഴ്ത്തുന്നു. കാരണം അവിടുന്ന് മഹോന്നതനാണ്. നാം മനോഹരമായ വാക്കുകളാല്‍ അവിടുത്തെ മഹത്വം വര്‍ണ്ണിക്കുന്നു. എന്തെന്നാല്‍ അവിടുത്തെ മഹിമയില്‍ നാം സന്തോഷിക്കുന്നു.
''പക്ഷേ, അച്ചാ എനിക്കതു കഴിയുന്നില്ല എനിക്ക്...'' കൊളളാം നിങ്ങളുടെ ടീം വിജയിക്കുമ്പോള്‍ ആര്‍ത്തുവിളിക്കാന്‍ നിങ്ങള്‍ക്കാവുമല്ലോ. എന്നാല്‍ ദൈവത്തിനു സ്തുതി പാടാന്‍ കഴിയുന്നില്ലെന്നോ? അവിടുത്തെ സ്തുതിക്കുവാനായി നിങ്ങളുടെ കുടുസ്സുമുറിയില്‍നിന്നും പുറത്തുകടക്കാന്‍ കഴിയില്ലേ? ദൈവത്തെ സ്തുതിക്കുക എന്നത് തികച്ചും സ്വതന്ത്രമായി ചെയ്യേണ്ട ഒന്നാണ്. നാം അവിടുത്തോട് ഒന്നും ചോദിക്കുന്നില്ല. അവിടുന്നില്‍നിന്നും സ്വീകരിച്ച ഒന്നിനും നന്ദി പ്രകാശിപ്പിക്കുന്നില്ല. അവിടുത്തെ സ്തുതിക്കുക മാത്രം ചെയ്യുന്നു.
പൂര്‍ണ്ണമനസ്സോടെ വേണം അവിടുത്തോട് നാം പ്രാര്‍ത്ഥിക്കുവാന്‍. അത് നീതിയുക്തമാണ്. എന്തെന്നാല്‍ അവിടുന്ന് വലിയവനാണ്. അവിടുന്ന് നമ്മുടെ ദൈവമാണ്. ദൈവത്തിന്റെ പേടകം മടങ്ങിവരുന്നതുകണ്ട് ദൈവം മടങ്ങിവരുന്നതു കണ്ട്-ദാവീദിന് സന്തോഷം അടക്കാനായില്ല. നൃത്തത്തിലൂടെ ദാവിദീന്റെ ഗാത്രവും പ്രാര്‍ത്ഥിക്കുകയായിരുന്നു.
നമുക്കിപ്പോള്‍ സ്വയം ചോദിക്കാം : സ്തുതിപ്പിന്റെ പ്രാര്‍ത്ഥനയില്‍ നാം എന്താണ് ചെയ്യുന്നത്? കര്‍ത്താവിനെ സ്തുതിക്കാന്‍ എനിക്കറിയാമോ? അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം പാടുമ്പോഴും പരിശുദ്ധന്‍ പാടുമ്പോഴും ദൈവത്തെ സ്തുതിക്കാന്‍ എനിക്കറിയാമോ? ഞാന്‍ മുഴുഹൃദയത്തോടെയാണോ അവിടുത്തെ സ്തുതിക്കുന്നത് ? അതോ എന്റേത് വെറും അധരസേവ മാത്രമാണോ? നൃത്തംചെയ്ത ദാവീദും, സാറായും ഈ സന്ദര്‍ഭത്തില്‍ എന്താണ് എന്നോടു പറയുന്നത്? ദാവീദ് നഗരത്തില്‍ പ്രവേശിക്കുമ്പോള്‍ മറ്റൊരു കാര്യം ആരംഭിക്കുന്നു : ഒരു വിരുന്നുത്സവം!
സ്തുതിയുടെ ആനന്ദം നമ്മെ വിരുന്നിന്റെ ആനന്ദത്തിലേക്ക് നയിക്കുന്നു- കുടുംബത്തിലെ വിരുന്നുത്സവം. ദാവീദ് കൊട്ടാരത്തിലേക്കു മടങ്ങിയെത്തിയപ്പോള്‍ സാവുളിന്റെ മകളായ മിക്കാള്‍ ദാവീദിന്റെ പ്രവൃര്‍ത്തിയെപ്രതി അദ്ദേഹത്തെ ശകാരിക്കുകയും മറ്റുളളവരുടെ മുന്നില്‍ നൃത്തം ചെയ്യാന്‍ രാജാവായ ദാവീദിനു നാണമില്ലേ എന്നു ചോദിച്ചു അദ്ദേഹത്തെ പരിഹസിക്കുകയും ചെയ്തു.
സ്വയംപ്രേരിതമായി ദൈവത്തെ സ്തുതിക്കുന്ന നല്ല മനുഷ്യരെ എത്ര തവണ നാം ഹൃദയത്തില്‍ നിന്ദിച്ചിട്ടുണ്ട്? അവര്‍ക്കു സംസ്‌കാരമില്ല. അവര്‍ ഔപചാരികതകള്‍ പാലിക്കുന്നില്ല എന്ന് പറഞ്ഞ് നാമവരെ നിന്ദിച്ചിട്ടില്ലേ? ഇക്കാരണത്താല്‍ ജീവിതകാലം മുഴുവന്‍ മിക്കാള്‍ വന്ധ്യയായി കഴിയേണ്ടി വന്നു എന്നാണ് ബൈബിള്‍ പറയുന്നത്.
ഇവിടെ ദൈവവചനം എന്താണ് അര്‍ത്ഥമാക്കുന്നത്? സ്തുതിയുടെ പ്രാര്‍ത്ഥന നമ്മെ സദ്ഫലങ്ങള്‍കൊണ്ട് നിറയ്ക്കുന്നു എന്നുതന്നെ. തൊണ്ണൂറാം വയസ്സില്‍ ഫലമണിഞ്ഞതിന്റെ ആഹ്ലാദം കൊണ്ടാണ് സാറാ നൃത്തമാടിയത്. സ്തുതിപ്പിന്റെ പ്രാര്‍ത്ഥന നമുക്കു നല്‍കുന്ന സദ്ഫലങ്ങള്‍ ദൈവത്തെ സ്തുതിക്കുന്നതിനുളള സമ്മാനമാണ്. കര്‍ത്താവിനെ സ്തുതിക്കുന്നവരും, അത്യുന്നതങ്ങളില്‍ പരിശുദ്ധന്‍ പാടു ന്നവരും, അവിടുത്തെ സ്തുതിച്ചുകൊണ്ട് പ്രാര്‍ത്ഥിക്കുന്നവരും ഫലം പുറപ്പെടുവി ക്കുന്ന വ്യക്തികളാണ്.
മറ്റൊരു കാര്യത്തിന്റെ അപകടവും പാപ്പാ ഓര്‍മ്മപ്പെടുത്തി. പ്രാര്‍ത്ഥനയുടെ ഔപചാരികവലയത്തില്‍ ഒതുങ്ങി ഊഷ്മളതയില്ലാതെ പ്രാര്‍ത്ഥിക്കുന്നവരെല്ലാം മിക്കാളിനെപ്പോലെ ഫലം പുറപ്പെടുവിക്കാത്തവരായി മാറും! ഇത്രയും പറഞ്ഞിട്ട് സര്‍വശക്തിയോടെ കര്‍ത്താവിന്റെ മുമ്പില്‍ നൃത്തം വയ്ക്കുന്ന ദാവീദിനെ ഭാവനയില്‍ കാണാന്‍ പാപ്പാ പറഞ്ഞു. അപ്പോള്‍ ബോധ്യമാകും, സ്തുതിയുടെ പ്രാര്‍ത്ഥന എത്ര മനോഹരമാണെന്ന്. 23-ാം സങ്കീര്‍ത്തനത്തിലെ ഈ വാക്കുകള്‍ ഉരുവിടുന്നത് നമു ക്കേറെ ഗുണം ചെയ്യും. കവാടങ്ങള്‍ ഉയര്‍ത്തുവിന്‍, രാജകുമാരന്‍മാരേ, നിത്യകവാട ങ്ങളേ ഉയരുവിന്‍ മഹത്വത്തിന്റെ രാജാവ് പ്രവേശിക്കട്ടെ. ആരാണ് മഹത്വത്തിന്റെ രാജാവ് ? സൈന്യങ്ങളുടെ കര്‍ത്താവ്തന്നെ. അവിടുന്നാണ് മഹത്വ ത്തിന്റെ രാജാവ്.