കാപട്യമാകുന്ന രോഗവിഷാണു ബാധിക്കാതിരിക്കുന്നതിന് ജാഗ്രത പുലര്‍ത്താന്‍ മാര്‍പാപ്പ ഉപദേശിക്കുന്നു.
വത്തിക്കാനില്‍, തന്റെ വാസയിടമായ വിശുദ്ധ മാര്‍ത്തയുടെ നാമത്തിലുള്ള മന്ദിരത്തിലെ, ദോമൂസ് സാംക്തെ മാര്‍ത്തെയിലെ, കപ്പേളയില്‍ വെള്ളിയാഴ്ചത്തെ (16/10/2015) പ്രത്യൂഷ ദിവ്യപൂജാവേളയില്‍ നടത്തിയ വചനവിശകലനത്തിലാണ് ഫ്രാന്‍സിസ് പാപ്പാ ഈ ഉപദേശമേകിയത്. 


'ഫരിസേയരുടെ കാപട്യമാകുന്ന പുളിപ്പിനെ സൂക്ഷിച്ചുകൊള്ളുവിന്‍' എന്ന് യേശു ജാഗ്രതാനിര്‍ദ്ദേശമേകുന്ന സുവിശേഷഭാഗം, ലൂക്കായുടെ സുവിശേഷം, പന്ത്രണ്ടാം അദ്ധ്യായം 1 മുതല്‍ 7 വരെയുള്ള വാക്യങ്ങളായിരുന്നു. പാപ്പായുടെ പരിചിന്തനത്തി നാധാരം. 
കാപട്യമാകുന്ന പുളിപ്പ് രോഗത്തിനു കാരണമാകുന്ന അണു അഥവാ വൈറസ് ആണെന്നും അത് മാരകമാണെന്നും പറഞ്ഞ പാപ്പാ അത് ബാധിക്കാതിരിക്കാനുള്ള ഏക മാര്‍ഗ്ഗം യേശു കാട്ടിത്തന്ന പ്രാര്‍ത്ഥനയാണെന്ന് ഉദ്‌ബോധിപ്പിച്ചു. 
ഇരുളുമല്ല എന്നാല്‍ വെളിച്ചവുമല്ലാത്തതായ ഫരിസേയരുടെ മനോഭാവത്തില്‍ വീഴാതെ സൂക്ഷിക്കേണ്ടതിന്റെ അനിവാര്യത പാപ്പാ ഊന്നിപ്പറഞ്ഞു.