ഫ്രാന്‍സീസ്പാപ്പാ ഇറ്റാലിയന്‍ മാഫിയാസംഘങ്ങളെ ഏറ്റവും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരിക്കുന്നു.''നിങ്ങള്‍ മാനസാന്തരപ്പെടണം'' പാപ്പാ പറഞ്ഞു. ''രക്തപങ്കിലമായ പണവും അധികാരവും നിങ്ങള്‍ ഉപേക്ഷിക്കണം. അല്ലെങ്കില്‍ നിങ്ങളുടെ വഴി നിത്യനരകത്തിലേയ്ക്കാണ്.'' മാഫിയാസംഘത്തിന്റെ അക്രമത്തിന് ഇരകളായവരുടെ ബന്ധുക്കളുമൊത്തുളള പ്രാര്‍ത്ഥനാവേളയിലാണ് പാപ്പാ ഈ മുന്നറിയിപ്പ് നടത്തിയത്. 

    പാപ്പാ തന്റെ പ്രസംഗത്തില്‍ മാഫിയാസംഘത്തെ പ്രത്യേകം പരാമര്‍ശിച്ചാണ് സംസാരിച്ചത്. ''ഇന്നത്തെ സമ്മേളനത്തിന്റെ കഥാനായകന്മാരെക്കുറിച്ച് ഒരു വാക്കു പറയാതെ എനിക്കീ സംഭാഷണം അവസാനിപ്പിക്കാനാകില്ല'' പാപ്പാ പറഞ്ഞു.''ഈ കഥാനായകന്മാരാരും ഇന്നിവിടെ സന്നിഹിതരല്ല. അതായത് മാഫിയാസംഘത്തിന്റെ നേതാക്കളും അംഗങ്ങളും. എനിക്കവരോടു പറയാനുളളത് ഒരു കാര്യം മാത്രമേയുളളൂ. നിങ്ങളുടെ ജീവിതത്തില്‍ മാറ്റമുണ്ടാകണം. നിങ്ങള്‍ മാനസാന്തരപ്പെടണം. തിന്മ ചെയ്യുന്നത് നിങ്ങള്‍ അവസാനിപ്പിക്കണം.'' 

    മാഫിയാസംഘത്തിന് ഇരകളായ 842 പേരുടെ പേരുകള്‍ ഉറക്കെ വായിച്ചു കൊണ്ടാണ് അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചത്.     ഇറ്റലിയിലെ മാഫിയാസംഘങ്ങള്‍ അതി കക്തമാണ്. അവരുടെ വാര്‍ഷികവരുമാനം 116 ബില്യണ്‍ യൂറോയാണെന്നാണ് ഐക്യ രാഷ്ട്രസംഘടനയുടെ കണക്ക്.