രക്ഷ ദൈവത്തിന്റെ ഒരു ദാനമാണെന്നും, അതിനാല്‍ അത് നമുക്ക് വാങ്ങാനോ വില്ക്കാനോ സാധിക്കില്ലെന്നും ഫ്രാന്‍സീസ് പാപ്പാ പറഞ്ഞു. മാര്‍ച്ച് 25 ന് സാന്താ മാര്‍ത്തായില്‍വച്ചുളള കുര്‍ബാനയ്ക്കിടയിലെ പ്രസംഗത്തിലായിരുന്നു ഈ സന്ദേശം. 

    അന്ന് മംഗളവാര്‍ത്തതിരുന്നാളായിരുന്നു. മറിയത്തെപ്പോലെ എളിമയുളള ഹൃദയമുളളവര്‍ക്ക് മാത്രമേ ദൈവത്തോടു അടുക്കാന്‍ സാധിക്കുകയുളളൂ. ''ഹൃദയത്തിന്റെ അഹങ്കാരമായിരുന്നു ആദത്തെയും ഹവ്വായേയും വഴിതെറ്റിച്ചതും അവരുടെ വീഴ്ചയ്ക്കു കാരണമായതും.'' പാപ്പാ പറഞ്ഞു. 

    ''എന്നാല്‍ ദൈവം അവരെ ഉപേക്ഷിച്ചില്ല. അവിടുന്ന് അവര്‍ക്ക് രക്ഷ വാഗ്ദാനം ചെയ്തു. മനുഷ്യകുലത്തിന്റെകൂടെ ദൈവം നടന്നു. ഹവ്വായുടെ അനുസരണക്കേടില്‍ ആരംഭിച്ച യാത്ര മറിയത്തിന്റെ അനുസരണത്തിലൂടെ രക്ഷയിലെത്തി. ഹവ്വായുടെ അനുസരണക്കേടിലൂടെ സംഭവിച്ച ഊരാക്കുടുക്ക് മറിയം തന്റെ അനുസരണത്തിലൂടെ അഴിച്ചു.'' 

    ഇതൊരു യാത്രയാണ്. ഈ യാത്രയില്‍ ദൈവം തന്റെ ജനത്തിന്റെ കൂടെ നടക്കുന്നു. ദൈവം അങ്ങനെതന്നെ വാഗ്ദാനം ചെയ്യുന്നു. ''നിങ്ങളുടെ കഠിനഹൃദയ ങ്ങളെ മാറ്റി ഞാന്‍ നിങ്ങളുടെ ഹൃദയങ്ങളെ മാംസളമാക്കും. ദൈവത്തിന്റെ വാഗ്ദാന മായ രക്ഷ സ്വീകരിക്കാന്‍ പറ്റിയ രീതിയില്‍ അവന്‍ നമ്മുടെ ഹൃദയങ്ങളെ മൃദുലമാക്കും. അഹങ്കാരമില്ലാത്തതും, സ്വയംപര്യാപ്തമല്ലാത്തതും ദൈവത്തെ ആശ്രയിക്കുന്നതുമായ മാനുഷികഹൃദയം രൂപപ്പെടുത്താന്‍ അവന്‍ നമ്മെ സഹായി ക്കുന്നു.'' 

    ''രക്ഷാകരയാത്രയുടെ ഈ ഘട്ടത്തില്‍ ഇന്നത്തെ സുവിശേഷം നമ്മോടു സംസാരിക്കുന്നത് അനുസരണത്തെക്കുറിച്ചാണ്. ദൈവവചനത്തോടുളള അനുസരണ ത്തെക്കുറിച്ച്. രക്ഷയെന്നത് ദൈവത്തിന്റെ സൗജന്യദാനമാണ്. അത് വാങ്ങാനാവില്ല: വില്ക്കാനുമാവില്ല. അത് സൗജന്യമായി നല്കപ്പെടുന്നതാണ്. നമുക്ക് നമ്മെത്തന്നെ രക്ഷിക്കാനാവില്ല.'' 

    ''രക്ഷ സമ്പൂര്‍ണ്ണമായും സൗജന്യമായ ദാനമാണ്. കാളകളുടെയോ, ആടുകളുടെ യോ രക്തംകൊണ്ട് അത് വാങ്ങിയെടുക്കാനാവില്ല. രക്ഷയിലേയ്ക്ക് കടന്നുവരാന്‍ നമ്മള്‍ ചെയ്യേണ്ടത് ഒരേ ഒരു കാര്യംമാത്രം-എളിമയുളള ഹൃദയം ഒരുക്കുക. മറിയ ത്തെപ്പോലെ അനുസരണയുള്ള ഒരു ഹൃദയം തയ്യാറാക്കുക. ഈ യാത്രയില്‍ നമുക്ക് മാതൃക ദൈവപുത്രനായ ക്രിസ്തുതന്നെയാണ്. അവന്‍ ദൈവത്തോടുളള തന്റെ സമാ നത മുറുകെ പിടിക്കാതെ തന്നെത്തന്നെ താഴ്ത്തി.''

    മാര്‍പാപ്പ എളിമയെപ്പറ്റി പിന്നീട് വിശദീകരിച്ചു.''ഹൃദയത്തിന്റെ എളിമയെന്നത് വളരെ ലളിതമാണ്. ഞാനൊരു മനുഷ്യനാണെന്ന ഏറ്റുപറച്ചിലാണത്. ഞാന്‍ വെറും മനുഷ്യന്‍. തമ്പുരാനേ, നീ ദൈവവും. ഈ മനോഭാവത്തോടെ ദൈവസന്നിധിയില്‍ നില്‍ക്കുന്നതാണ് എളിമ.''

    ''അതിനാല്‍ മംഗളവാര്‍ത്തത്തിതിരുനാളില്‍ നമുക്ക് ഈ രക്ഷാകരയാത്ര ആഘോഷിക്കാം. ആദിമാതാവില്‍നിന്ന് മറിയമെന്ന അമ്മയിലേക്കുളള ഈ യാത്ര നമുക്ക് ആഘോഷിക്കാം. ആദത്തിന്റെയും ഹവ്വായുടെയും ചിത്രത്തെ നമുക്ക് വീക്ഷിക്കാം. മാതാവിനെയും ഈശോയേയും നമുക്ക് നോക്കാം. ദൈവം മനുഷ്യനോടുകൂടെനടന്ന രക്ഷാകരചരിത്രത്തെ നമുക്ക് വീക്ഷിക്കാം. എന്നിട്ട് നമുക്ക് പറയാം-'തമ്പുരാനേ, നിനക്ക് നന്ദി! കാരണം നീ ഞങ്ങള്‍ക്ക് രക്ഷ സൗജന്യമായി നല്കുന്നു. നീ ഞങ്ങള്‍ക്ക് രക്ഷ സമ്മാനമായി തരുന്നു. അതിനാല്‍ നാഥാ നന്ദി.' നന്ദി പറയാനുളള ദിവസമായി നമുക്കീ ദിവസത്തെ മാറ്റാം.''