വത്തിക്കാന്‍: വിശുദ്ധനാടായ പലസ്തീനിലെ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കാനും സമാധാനം പുന:സ്ഥാപിക്കാനും പ്രാര്‍ത്ഥിക്കണമെന്ന് ഫ്രാന്‍സിസ് പാപ്പാ. അക്രമവും പ്രതികാരവും ഒന്നിനും പരിഹാരമാകില്ലെന്നും മാര്‍പാപ്പ പറഞ്ഞു. പലസ്തീനില്‍ നടക്കുന്ന ആക്രമങ്ങളുടെ പശ്ചാത്തലത്തിലാണ് മാര്‍പാപ്പായുടെ പരാമര്‍ശം. 
'പലസ്തീനില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്ന അക്രമപരമ്പരകളില്‍ എനിക്ക് അതീവമായ ദുഃഖമുണ്ട്. പകയോ വെറുപ്പോ അല്ല നാം വെച്ചുപുലര്‍ത്തേണ്ടത്. സ്‌നേഹവും സമാധാനവുമാണ്. അതാണ് മനുഷ്യത്വമുള്ളവര്‍ ചെയ്യേണ്ടത്. ദൈവം നമ്മില്‍ നിന്നും ആഗ്രഹിക്കുന്നതും അതാണ്' മാര്‍പാപ്പ പറഞ്ഞു. 
കഴിഞ്ഞയാഴ്ച ഗാസയിലും വെസ്റ്റ് ബാങ്കിലുമായി നടന്ന ആക്രമത്തില്‍ ഏഴ് ഇസ്രയേല്‍ വംശജരാണ് കൊല്ലപ്പെട്ടത്. ജറുസലേമിലും ഗാസയിലുമായി കഴിഞ്ഞ രണ്ടാഴ്ചക്കിടെ 44 പലസ്തീന്‍ വംശജരും കൊല്ലപ്പെട്ടു. യുവാക്കളടക്കമുള്ളവര്‍ ആയുധധാരികളായാണ് പുറത്തിറങ്ങി നടക്കുന്നത്.