സിനഡിന്റെ റിപ്പോര്‍ട്ട് -2015 ഒക്‌ടോബര്‍ 6-ാം തിയതി നടന്ന 3-ാ മത് പൊതുസമ്മേളനങ്ങളെക്കുറിച്ച് (General Congregations): 
കുടുംബങ്ങളെ സംബന്ധിച്ച മെത്രാന്മാരുടെ 14-ാമത് സാധാരണ സിനഡ് ഒക്‌ടോബര്‍ 7-ാം തിയതി ബുധനാഴ്ച ചെറിയ ഗ്രൂപ്പു ചര്‍ച്ചകളിലേയ്ക്കു പ്രവേശിച്ചു. 
ഒക്‌ടോബര്‍ 5, 6, തിങ്കള്‍, ചൊവ്വ ദിവസങ്ങളിലായി നടന്ന 1, 2, 3, പൊതുസമ്മേളനങ്ങളില്‍ കുടുംബങ്ങള്‍ നേരിടുന്ന വെല്ലുവിളികളില്‍ (Part I Instrumentum Laboris)െ ഗാര്‍ഹികപീഡനം, ബഹുഭാര്യുത്വം, തലമുറകളുടെ വിശ്വാസരൂപവത്കരണം, കുടുംബങ്ങളെ ബാധിക്കുന്ന കുടിയേറ്റപ്രതിഭാസം, യുദ്ധം, ആഭ്യന്തരകലാപങ്ങള്‍ എന്നീ വിഷയങ്ങള്‍ പൊതുസമ്മേളനങ്ങളിലെ മെത്രാന്മാരുടെ അഭിപ്രായ പ്രകടനങ്ങളില്‍ പൊന്തിവന്നതായി പരിശുദ്ധ സിംഹാസനത്തിന്റെ വക്താവ്, ഫാദര്‍ ഫെദറിക്കോ ലൊമ്പാര്‍ഡി ഒക്‌ടോബര്‍ 6-ാം തിയതി ചൊവ്വാഴ്ച റോമില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചു. 
വിവാഹത്തെക്കുറിച്ചുള്ള സഭയുടെ പ്രാമാണികസിദ്ധാന്തത്തെക്കുറിച്ച് (Catholic Doctrine of the Sacrament of Marriage) കഴിഞ്ഞവര്‍ഷം ഒക്‌ടോബറില്‍ നടന്ന മെത്രാന്മാരുടെ പ്രത്യേകസിനഡു സമ്മേളനം പഠിച്ചതാണെന്ന് പാപ്പാ ചൂണ്ടിക്കാട്ടിയതായി ഫാദര്‍ ലൊമ്പാര്‍ഡി വ്യക്തമാക്കി.
ആവര്‍ത്തിച്ചുകേള്‍ക്കുന്ന, വിവാഹമോചിതര്‍ക്ക് ദിവ്യകാരുണ്യം നല്കുന്ന പ്രശ്‌നത്തില്‍ ചര്‍ച്ചകള്‍ കുടുങ്ങിപ്പോകരുതെന്നും, അത് സൈദ്ധാന്തികനിലപാടിനെ (Doctrine) ബാധിക്കുന്നില്ലെന്നും, പരമ്പരാഗതമായ സഭയുടെ ചട്ടങ്ങളില്‍ പെടുന്നതാണ് അതെന്നും (Discipline) അദ്ധ്യക്ഷപദത്തില്‍ അധികവും മൗനമായിരുന്ന പാപ്പാ സമ്മേളനത്തെ ഓര്‍മ്മപ്പെടുത്തിയതായി ഫാദര്‍ ലൊമ്പാര്‍ഡി പറഞ്ഞു. 
സഭയുടെ ആസന്നമാകുന്ന കാരുണ്യത്തിന്റെ ജൂബിലി വര്‍ഷത്തില്‍ വിട്ടുവീഴ്ചയുടെയും മാപ്പുനല്കലിന്റെയും സാകല്യഭാവം അല്ലെങ്കില്‍ സകലരെയും ഉള്‍ക്കൊള്ളുകയും ആശ്ലേഷിക്കുകയും ചെയ്യുന്ന ക്രിയാത്മകമായ മനോഭാവവും നിലപാടും സഭ സ്വീകരിക്കണമെന്ന അഭിപ്രായം പൊതുസമ്മേളനത്തില്‍ പൊന്തിവന്നതായും ഫാദര്‍ ലൊമ്പാര്‍ഡി വെളിപ്പെടുത്തി. 
'സ്വവര്‍ഗ്ഗ വിവാഹിതര്‍' എന്ന് വിളിക്കപ്പെടുന്ന കൂട്ടരും നമ്മുടെ മക്കളും സഹോദരങ്ങളാണെന്ന കാഴ്ചപ്പാടില്‍ അവരോടുള്ള സമീപനത്തില്‍ സഭ കാരുണ്യത്തിന്റെ നിലപാടു കൈക്കൊള്ളണമെന്ന അഭിപ്രായവും പൊതുസമ്മേളനത്തിലെ ചര്‍ച്ചകളില്‍ പ്രകടമായിരുന്നെന്ന് വാര്‍ത്താസമ്മേളനത്തില്‍ ഫാദര്‍ ലൊമ്പാര്‍ഡി വ്യക്തമാക്കി. 
'കുടുംബങ്ങളുടെ വിളിയും ദൗത്യവും സഭയിലും സമകാലീനലോകത്തും' (The call and mission of the family in the church and in the contemporary world), എന്ന വിഷയം ചര്‍ച്ച ചെയ്യാനാണ് ഒക്‌ടോബര്‍ 4-മുതല്‍ 25-വരെ തിയതികളില്‍ മെത്രാന്മാരുടെ സിനഡ് വത്തിക്കാനില്‍ സമ്മേളിച്ചിരിക്കുന്നത്.