''ഒരു കര്‍ദ്ദിനാള്‍ കാലെടുത്തുവയ്ക്കുന്നത് റോമിലെ സഭയിലേക്കാണ്; അല്ലാതെ റോമാചക്രവര്‍ത്തിയുടെ കൊട്ടാരത്തിലേയ്ക്കല്ല.'' ഫ്രാന്‍സീസ് പാപ്പാ കര്‍ദ്ദിനാളന്മാരു മൊത്തുളള കുര്‍ബാനയില്‍ പറഞ്ഞു. 

''അതിനാല്‍ രാജകൊട്ടാരത്തിന്റേതായ ശീലങ്ങളെ നമുക്ക് ഉപേക്ഷിക്കാം. അവയെ ഉപേക്ഷിക്കാന്‍ മറ്റുളളവരെ നമുക്ക് സഹായിക്കാം. പരദൂഷണവും, നിഗൂഢ സഖ്യങ്ങളും, സ്വജനപക്ഷപാതവും രാജകൊട്ടാരത്തിന്റെ രീതികളാണ്. അവയൊക്കെ നാം കൈവെടിയണം.'' പാപ്പാ പറഞ്ഞു. 

    ''ശത്രുക്കളെ നമുക്ക് സ്‌നേഹിക്കാം; ദൂഷണം പറയുന്നവരെ നമുക്ക് അനുഗ്ര ഹിക്കാം, എതിരാളികളെ സ്‌നേഹത്തോടെ നമുക്ക് അഭിവാദ്യം ചെയ്യാം.'' കര്‍ദ്ദിനാള്‍ സംഘത്തോടായി പാപ്പാ പറഞ്ഞു. 

''അധികാരപ്രമത്തത കാണിക്കുക നമ്മുടെ ലക്ഷ്യമല്ല ;അസഹിഷ്ണുതയെ ശാന്തതകൊണ്ടു നാം നേരിടണം. നമ്മള്‍ അനുഭവിച്ച അപമാനങ്ങളെ നാം മറക്കണം.'' 
    ഓരോന്നിനും കല്പിക്കേണ്ട പ്രാധാന്യക്രമത്തെയും പാപ്പാ പരാമര്‍ശിച്ചു.''എന്റെ സഹോദരന്മാരായ കര്‍ദ്ദിനാളന്മാരേ, ഈശോ വന്നത് നമ്മളെ ഉപചാരശീലങ്ങള്‍ പഠിപ്പിക്കാനല്ല; തീന്‍മേശയിലെ മുറകള്‍ അഭ്യസിപ്പിക്കാനുമല്ല. അതിനായിരുന്നെങ്കില്‍ അവിടുന്ന് മനുഷ്യാവതാരമെടുത്ത് കുരിശില്‍ മരിക്കേണ്ടിയിരുന്നില്ല'' പാപ്പാപറഞ്ഞു നിര്‍ത്തി.