വത്തിക്കാന്‍ സിറ്റി: ജോലിയിലുള്ള കാര്യക്ഷമതയ്ക്കും ക്രിയാത്മകതയ്ക്കും കുടുംബം ഒരു പ്രതിബന്ധമോ ഭാരമോ ആയിതോന്നുന്ന പ്രവണത അപകടം പിടിച്ചതാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പാ.

പൊതുദര്‍ശനവേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാര്‍പാപ്പായുടെ കഴിഞ്ഞ ആഴ്ചയിലെ പ്രഭാഷണം ആഘോഷവും ജോലിയുമായി ബന്ധപ്പെടുത്തിക്കൊണ്ടുള്ളതായിരുന്നു. സൃഷ്ടിക്കുവേണ്ടിയുള്ള ദൈവത്തിന്റെ പദ്ധതിയിലെ ഭാഗമാണ് ആഘോഷവും ജോലിയും എന്ന് അദ്ദേഹം അന്ന് ഓര്‍മ്മിപ്പിച്ചിരുന്നു. ജോലിയുടെ വിവിധരൂപങ്ങളായിക്കോട്ടെ, അവയെല്ലാം നല്ല രീതിയില്‍ വീടുകളില്‍ നിന്നാരംഭിക്കുക. പൊതുനന്മയ്ക്ക് വേണ്ടി ഉപയോഗിക്കുക. ജോലിയെക്കുറിച്ചുള്ള മാതൃകകളും ഉദാഹരണങ്ങളും നമുക്ക് ലഭിക്കുന്നത് വീടുകളില്‍നിന്നാണ്, നമ്മുടെ മാതാപിതാക്കളില്‍നിന്നാണ്. സുവിശേഷഭാഗം ക്രിസ്തുവിനെ പരാമര്‍ശിക്കുന്നത് ആശാരിയുടെ മകന്‍ എന്നാണ്. ക്രിസ്തു തന്നെ സ്വയം വിശേഷിപ്പിക്കുന്നതും ആശാരിയെന്നാണ്. വിശുദ്ധ പൗലോസ് തെസലോനിയാക്കാര്‍ക്ക് എഴുതിയ ലേഖനത്തില്‍ പറയുന്നത് അദ്ധ്വാനിക്കാത്തവന്‍ ഭക്ഷിക്കാതിരിക്കട്ടെ എന്നാണ്. തൂക്കം കുറയ്ക്കാനുള്ള എളുപ്പവഴിയാണ് അദ്ധ്വാനം എന്ന് തമാശ പറയാനും പാപ്പാ മറന്നില്ല.

''ജോലിയോടുള്ള പ്രതിബദ്ധതയും ആത്മീയജീവിതവും തമ്മില്‍ സംഘര്‍ഷം ഉണ്ടാവേണ്ടതില്ല. ജോലിയും പ്രാര്‍ത്ഥനയും തമ്മില്‍ ഒരു സ്വരലയം ഉണ്ടായിരിക്കണം. ജോലിയില്ലായ്മ നമ്മുടെ ഉന്മേഷത്തിന് ദോഷം ചെയ്യും. ജോലി ഏതുമായിക്കൊള്ളട്ടെ എല്ലാം മനുഷ്യനുമായി ബന്ധപ്പെട്ടിരിക്കുന്നു. ദൈവത്തിന്റെ ഛായയിലുള്ള ആദരവിനെയാണ് അത് പ്രകടിപ്പിക്കുന്നത്. ഇക്കാരണത്താല്‍ ജോലി പരിശുദ്ധവുമാണ്.'' മാര്‍പാപ്പാ ഓര്‍മ്മിപ്പിച്ചു.