നിത്യസഹായ മാതാവിനോടുള്ള നൊവേന

പ്രാരംഭഗാനം (നില്‍ക്കുന്നു)

നിത്യസഹായമാതേ, പ്രാര്‍ത്ഥിക്ക
ഞങ്ങള്‍ക്കായ് നീ
നിന്‍മക്കള്‍ ഞങ്ങള്‍ക്കായ് നാഥേ!
പ്രാര്‍ത്ഥിക്ക സ്‌നേഹനാഥേ!

നീറുന്ന മാനസങ്ങള്‍
ആയിരമായിരങ്ങള്‍
കണ്ണീരിന്റെ താഴ്‌വരയില്‍
നിന്നിതാ കേഴുന്നമ്മേ

കേള്‍ക്കണേ രോദനങ്ങള്‍
നല്‍കണേ നല്‍വരങ്ങള്‍
നിന്‍ ദിവ്യസുനുവിങ്കല്‍
ചേര്‍ക്കണേ മക്കളേ നീ

പ്രാരംഭപ്രാര്‍ത്ഥന (മുട്ടുകുത്തുന്നു) 

വൈദികന്‍: ഏറ്റം പരിശുദ്ധയും അമലോത്ഭവകന്യകയും ഞങ്ങളുടെ മാതാവുമായ മറിയമേ, നീ ഞങ്ങളുടെ നിത്യസഹായവും    അഭയസ്ഥാനവും, പ്രതീക്ഷയുമാകുന്നു.

ജനങ്ങള്‍:  ഞങ്ങള്‍ ഇന്നു അങ്ങേ സന്നിധിയില്‍ അണഞ്ഞിരിക്കുന്നു.  അങ്ങു ഞങ്ങള്‍ക്കുവേണ്ടി സമ്പാദിച്ചിരിക്കുന്ന/എല്ലാ നന്‍മകള്‍ക്കായും/ഞങ്ങള്‍ ദൈവത്തിനു കൃതജ്ഞതയര്‍പ്പിക്കുന്നു.  നിത്യസഹായമാതാവേ /ഞങ്ങള്‍ അങ്ങയെ സ്‌നേഹിക്കുന്നു.  നിരന്തരം അങ്ങേ തിരുക്കുമാരന് ശുശ്രൂഷ ചെയ്തുകൊണ്ടും/ ഞങ്ങളുടെ ശക്തിക്കനുസൃതമായി മറ്റുള്ളവരെ അങ്ങേ പുത്രന്റെ സന്നിധിയിലേക്കാനയിച്ചുകൊണ്ടും അങ്ങയുടെ നേര്‍ക്കുള്ള സ്‌നേഹം ഞങ്ങള്‍ പ്രകടിപ്പിച്ചുകൊള്ളാമെന്നു പ്രതിജ്ഞ ചെയ്യുന്നു.

വൈദികന്‍: ദൈവസന്നിധിയില്‍ ശക്തിയുള്ള നിത്യസഹായമാതാവേ, ഈ നന്‍മകള്‍ ഞങ്ങള്‍ക്കായി നീ വാങ്ങിത്തരണമേ

ജനങ്ങള്‍: പ്രലോഭനങ്ങളാല്‍ വിജയം വരിക്കുന്നതിനുള്ള  ശക്തിയും/ ഈശോമിശിഹായോടുള്ള പരിപൂര്‍ണ്ണ സ്‌നേഹവും നന്മരണവും വഴി/അങ്ങയോടും അങ്ങേ തിരുക്കുമാരനോടും കൂടെ/നിത്യമായി ജീവിക്കുന്നതിനും ഞങ്ങള്‍ക്കിടയാകട്ടെ.

വൈദികന്‍: നിത്യസഹായ മാതാവേ!
ജനങ്ങള്‍: ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമെ!

സമൂഹപ്രാര്‍ത്ഥന

വൈദികന്‍: മിശിഹാ  കര്‍ത്താവേ, അങ്ങേ മാതാവായ മറിയത്തിന്റെ അപേക്ഷയാല്‍ കാനായില്‍വച്ച് അങ്ങു വെള്ളം വീഞ്ഞാക്കിയല്ലോ, ഇപ്പോള്‍ നിത്യസഹായ മാതാവിനെ വണങ്ങുന്നതിനായി ഇവിടെ സമ്മേളിച്ചിരിക്കുന്ന ഈ ദൈവവജനത്തെ അനുഗ്രഹിക്കണമേ.  ഞങ്ങളുടെ ആവശ്യങ്ങള്‍ അങ്ങു സാധിച്ചുതരികയും ഞങ്ങളുടെ ആത്മാര്‍ത്ഥമായ കൃതജ്ഞത അങ്ങു സ്വീകരിക്കുകയും ചെയ്യണമേ.

ജനങ്ങള്‍: ഓ, നിത്യസഹായ മാതാവേ/ ഞങ്ങള്‍ ശക്തിയേറിയ അങ്ങയുടെ തിരുനാമം വിളിച്ചപേക്ഷിക്കുന്നു.  അങ്ങു ജീവിക്കുന്നവരെ പാലിക്കുന്നവളും മരിക്കുന്നരെ രക്ഷിക്കുന്നവളുമാകുന്നല്ലോ!  അങ്ങയുടെ നാമം എപ്പോഴും/ പ്രത്യേകിച്ചു പരീക്ഷകളിലും മരണസമയത്തും/ ഞങ്ങളുടെ അധരങ്ങളില്‍ ഉണ്ടായിരിക്കും.  അങ്ങയുടെ നാമം ഞങ്ങള്‍ക്ക് ശക്തിയും ശരണവുമാകുന്നു.  അനുഗൃഹീതയായ നാഥേ/, ഞങ്ങള്‍ അങ്ങയെ വിളിക്കുമ്പോഴെല്ലാം ഞങ്ങളെ സഹായിക്കണമേ, അങ്ങയുടെ നാമം ഉച്ചരിക്കുന്നതുകൊണ്ടുമാത്രം/ഞങ്ങള്‍ തൃപ്തരാകുകയില്ല.  അങ്ങു യഥാര്‍ത്ഥത്തില്‍ ഞങ്ങളുടെ നിത്യസഹായമാതാവാകുന്നുവെന്ന് അനുദിനജീവിതത്തില്‍ ഞങ്ങള്‍ പ്രഖ്യാപനം ചെയ്യുന്നതാണ്.

വൈദികന്‍: സകലവിധ ആവശ്യങ്ങള്‍ക്കും വേണ്ടി നമുക്കു പ്രാര്‍ത്ഥിക്കാം.

ജനങ്ങള്‍: ഓ, നിത്യസഹായ മാതാവേ, ഏറ്റം വലിയ ശരണത്തോടെ/ഞങ്ങളങ്ങയെ വണങ്ങുന്നു.  ഞങ്ങളുടെ അനുദിനജീവിതത്തിലെ ബുദ്ധിമുട്ടുകളില്‍/അവിടുത്തെ സഹായം ഞങ്ങള്‍ അപേക്ഷിക്കുന്നു. പരീക്ഷകളും ദുരിതങ്ങളും/ ഞങ്ങളെ ക്ലേശിതരാക്കുന്നു. പ്രതികൂലസാഹചര്യങ്ങളും/വേദനാജനകമായ പോരായ്മകളും/ഞങ്ങളുടെ ജീവിതത്തെ ശോകാവൃതമാക്കുന്നു.  എല്ലായിടത്തും ഞങ്ങള്‍ കുരിശിനെയാണഭിമുഖീകരിക്കുന്നത്.  കരുണാര്‍ദ്രയായ മാതാവേ, ഞങ്ങളില്‍ കനിയണമേ.  ഞങ്ങളുടെ സങ്കടങ്ങളില്‍നിന്നു ഞങ്ങളെ മോചിപ്പിക്കണമേ.  തുടര്‍ന്നു സഹിക്കുവാനാണ് ദൈവതിരുമനസ്സെങ്കില്‍/അവ സന്തോഷത്തോടും ക്ഷമയോടുംകൂടി/സ്വീകരിക്കുവാനുള്ള ശക്തി ഞങ്ങള്‍ക്കു നല്‍കണമേ.  ഓ, നിത്യസഹായ മാതാേവ ഈ വരങ്ങളൊക്കെയും/ഞങ്ങളുടെ നന്‍മകളില്‍ ആശ്രയിക്കാതെ/ അങ്ങയുടെ സ്‌നേഹത്തിലും ശക്തിയിലും ശരണംവെച്ചുകൊണ്ട് ഞങ്ങള്‍ അപേക്ഷിക്കുന്നു.

അര്‍ത്ഥനകളുടെയും കൃതജ്ഞതാര്‍പ്പണങ്ങളുടെയും വായന (ഇരിക്കുന്നു)

അപേക്ഷകള്‍ (മുട്ടുകുത്തുന്നു)

വൈദികന്‍: നമുക്കു പ്രാര്‍ത്ഥിക്കാം

ഞങ്ങളുടെ പരിശുദ്ധ പിതാവ് (പേര്) മാര്‍പ്പാപ്പയ്ക്കും ഞങ്ങളുടെ മെത്രാന്‍മാര്‍ക്കും, വൈദികര്‍ക്കും ഞങ്ങളുടെ രാജ്യത്തിലെ എല്ലാ നേതാക്കന്‍മാര്‍ക്കും ജനങ്ങള്‍ക്കും വിജ്ഞാനവും വിവേകവും നല്‍കണമേ.

ജനങ്ങള്‍: കര്‍ത്താവേ, ഞങ്ങളുടെ മാതാവായ മറിയത്തോടൊപ്പം/ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ

വൈദികന്‍: എല്ലാ മനുഷ്യരും സാമൂഹികസമാധാനത്തിലും മതൈക്യത്തിലും സഹോദരനെപ്പോലെ ജീവിക്കുന്നതിനുള്ള അനുഗ്രഹം നല്‍കണമേ.

ജനങ്ങള്‍: കര്‍ത്താവേ, ഞങ്ങളുടെ മാതാവായ മറിയത്തോടൊപ്പം/ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ.

വൈദികന്‍: ഈ നവനാളില്‍ സംബന്ധിക്കുന്ന യൂവതീയുവാക്കന്‍മാര്‍ക്കു പിരശുദ്ധാരൂപിയുടെ സഹായത്താല്‍ തങ്ങളുടെ ജീവിതാന്തസ്സു തെരഞ്ഞെടുക്കാനുള്ള അനുഗ്രഹം നല്‍കണമേ.

ജനങ്ങള്‍: കര്‍ത്താവേ, ഞങ്ങളുടെ മാതാവായ മറിയത്തോടൊപ്പം/ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ.
    

വൈദികന്‍: എല്ലാ മനുഷ്യരും സാമൂഹികസമാധാനത്തിലും മതൈക്യത്തിലും സഹോദരനെപ്പോലെ ജീവിക്കുന്നതിനുള്ള അനുഗ്രഹം നല്‍കണമേ.

ജനങ്ങള്‍: കര്‍ത്താവേ ഞങ്ങളുടെ മാതാവായ മറിയത്തോടൊപ്പം/ ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ.

വൈദികന്‍: ഈ നവനാളില്‍ സംബന്ധിക്കുന്ന എല്ലാവരും അങ്ങേ തിരുമനസ്സിനൊത്തവണ്ണം തങ്ങളുടെ ആരോഗ്യം പരിരക്ഷിക്കുന്നതിനും രോഗികള്‍ അവരുടെ ആരോഗ്യം വീണ്ടെടുക്കുന്നതിനുമുള്ള അനുഗ്രഹം നല്‍കണമേ.

ജനങ്ങള്‍: കര്‍ത്താവേ, ഞങ്ങളുടെ മാതാവായ മറിയത്തോടൊപ്പം/ ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ.

വൈദികന്‍: ഞങ്ങളുടെ ഇടയില്‍നിന്നും വേര്‍പിരിഞ്ഞുപോയ നവനാള്‍ഭക്തര്‍ക്കും എല്ലാ മരിച്ച വിശ്വാസികള്‍ക്കും നിത്യവിശ്രമം നല്‍കണമേ.

ജനങ്ങള്‍: കര്‍ത്താവേ, ഞങ്ങളുടെ മാതാവായ മറിയത്തോടൊപ്പം/ ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ.

വൈദികന്‍: ഈ നവനാളിന്റെയും ഇവിടെ സന്നിഹിതരായിട്ടുള്ള എല്ലാവരുടെയും പ്രത്യേക നിയോഗങ്ങള്‍ക്കു മാര്‍ഗ്ഗനിര്‍ദ്ദേശവും സഹായവും നല്‍കണമേ.

ജനങ്ങള്‍: കര്‍ത്താവ്, ഞങ്ങളുടെ മാതാവായ മറിയത്തോടൊപ്പം/ ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ.

വൈദികന്‍: മൗനമായി നമ്മുടെ വ്യക്തിപരമായ അര്‍ത്ഥനകള്‍ നിത്യസഹായമാതാവിനോടൊപ്പം ഈശോയ്ക്ക് സമര്‍പ്പിക്കാം. (നിശ്ശബ്ദം)

കൃതജ്ഞതാര്‍പ്പണം

വൈദികന്‍: പ്രസാദവരത്തിന്റെ നവജീവന്‍ ഞങ്ങള്‍ക്കു നല്‍കിയിരിക്കുന്നതിനാല്‍ കര്‍ത്താവേ, അങ്ങു ഞങ്ങളുടെ  കൃതജ്ഞത സ്വീകരിക്കണമേ.

ജനങ്ങള്‍: കര്‍ത്താവേ, ഞങ്ങളുടെ മാതാവായ മറിയത്തോടൊപ്പം/ അങ്ങേയ്ക്കു ഞങ്ങള്‍ നന്ദി പറയുന്നു.

വൈദികന്‍: സഭയുടെ കൗദാശികജീവിതത്തില്‍ നിന്നു ഞങ്ങള്‍ക്കു ലഭിക്കുന്ന എല്ലാ നന്‍മകള്‍ക്കുംവേണ്ടി കര്‍ത്താവേ, അങ്ങ് ഞങ്ങളുടെ കൃതജ്ഞത സ്വീകരിക്കണമേ.

ജനങ്ങള്‍: കര്‍ത്താവേ, ഞങ്ങളുടെ മാതാവായ മറിയത്തോടൊപ്പം/ അങ്ങേയ്ക്കു ഞങ്ങള്‍ നന്ദിപറയുന്നു.

വൈദികന്‍: ഞങ്ങളുടെ നവനാള്‍കുടുംബത്തിനു നല്‍കിയിരിക്കുന്ന ആദ്ധ്യാത്മികവും ഭൗതികവുമായ എല്ലാ അനുഗ്രഹങ്ങള്‍ക്കുംവേണ്ടി കര്‍ത്താവേ, അങ്ങ് ഞങ്ങളുടെ കൃതജ്ഞത സ്വീകരിക്കണമേ.

ജനങ്ങള്‍: കര്‍ത്താവേ, ഞങ്ങളുടെ മാതാവായ മറിയത്തോടൊപ്പം/ അങ്ങേയ്ക്കു ഞങ്ങള്‍ നന്ദിപറയുന്നു.

വൈദികന്‍: സന്തോഷകരവും സമാധാനപൂര്‍ണ്ണവുമായ കുടുംബജീവിതം ഞങ്ങള്‍ക്കു തന്നനുഗ്രഹിക്കുന്നതിനെയോര്‍ത്ത് കര്‍ത്താവേ, അങ്ങ് ഞങ്ങളുടെ കൃതജ്ഞത സ്വീകരിക്കണമേ.

ജനങ്ങള്‍: കര്‍ത്താവേ, ഞങ്ങളുടെ മാതാവായ മറിയത്തോടൊപ്പം/ അങ്ങേയ്ക്കു ഞങ്ങള്‍ നന്ദിപറയുന്നു.

വൈദികന്‍: നമുക്കു ലഭിച്ച എല്ലാ ഉപകാരങ്ങള്‍ക്കും വേണ്ടി നിത്യസഹായ മാതാവിനോടൊപ്പം ഈശോയ്ക്ക് കൃതജ്ഞതയര്‍പ്പിക്കാം. (നിശബ്ദം)

ഗാനം (എഴുന്നേല്‍ക്കുന്നു)

മറിയമേ, നിന്റെ ചിത്രത്തില്‍ നിന്നാ 
നേത്രങ്ങള്‍ കൊണ്ട് നോക്കുക.  
നിന്‍പാദേ ഇതാ നിന്‍മക്കള്‍ വന്നു 
നില്‍ക്കുന്നു.  അമ്മേ, കാണുക

മാധുര്യമേറും നിന്‍നേത്രങ്ങള്‍ ഹാ! 
ശോകപൂര്‍ണ്ണങ്ങളാണല്ലോ.  
ആ നിന്റെ തിരുനേത്രങ്ങള്‍കൊണ്ടു 
നോക്കുക.  മക്കള്‍ ഞങ്ങളെ 

നിന്‍ കരതാരില്‍  മേവും നിന്നുണ്ണി
യേശു മഹേശനംബികേ
നിന്‍ മഹാ ദു:ഖസന്തോഷഹേതു
നിര്‍മ്മലേ എന്നും നിര്‍മ്മലേ

നിന്നുടെ ആനന്ദത്തിന്‍ പാരമ്യം 
നീ മാത്രം അമ്മേ അറിയുന്നു 
നിന്നുടെ സന്താപത്തിന്നാഴവും 
നീ മാത്രം അമ്മേ അറിയുന്നു 

വി.ഗ്രന്ഥപാരായണം-പ്രസംഗം (ഇരിക്കുന്നു) 

രോഗികള്‍ക്ക് ആശിര്‍വ്വാദം (മുട്ടുകുത്തുന്നു) 
വൈദികന്‍: നമുക്കു പ്രാര്‍ത്ഥിക്കാം. 
ജനങ്ങള്‍: കര്‍ത്താവേ./ ശാരീരികവും മാനസികവുമായ അസ്വാസ്ഥ്യംമൂലം ക്ലേശിക്കുന്ന അങ്ങയുടെ ദാസരെ/തൃക്കണ്‍പാര്‍ക്കണമേ. അങ്ങു സൃഷ്ടിച്ച ഞങ്ങള്‍ക്ക് /ശക്തിയും ജീവനും നല്‍കണമേ. അങ്ങനെ സഹനംവഴി/ഞങ്ങള്‍ പവിത്രീകൃതരാവുകയും /ശുദ്ധരാക്കപ്പെടുകയും /അങ്ങയുടെ കാരുണ്യത്താല്‍ /ഞങ്ങള്‍ അതിവേഗം രോഗവിമുക്തരാവുകയും ചെയ്യട്ടെ. ഈ അപേക്ഷകളെല്ലാം കര്‍ത്താവിശോമിശിഹാവഴി /ഞങ്ങള്‍ക്കുതന്നരുളേണമേ. ആമേന്‍                

വൈദികന്‍: (ജനങ്ങളുടെ നേരെ കൈ ഉയര്‍ത്തിക്കൊണ്ട്)
നിങ്ങളെ സംരക്ഷിക്കുവാന്‍ കര്‍ത്താവീശോമിശിഹാ നിങ്ങളോടുകൂടെ ഉണ്ടായിരിക്കട്ടെ.  നിങ്ങളെ പരിപാലിക്കുവാന്‍ അവിടുന്നു നിങ്ങളില്‍ വസിക്കട്ടെ.  നിങ്ങളെ നയിക്കുവാന്‍ അവിടുന്ന് നിങ്ങളുടെ മുമ്പിലും, നിങ്ങളെ സൗഖ്യം നല്‍കി പരരിക്ഷിക്കുവാന്‍ നിങ്ങളുടെ  പിമ്പിലും, നിങ്ങളെ അനുഗ്രഹിക്കുവാന്‍ നിങ്ങളുടെ മുകളിലും ഉണ്ടായിരിക്കട്ടെ.
പിതാവിന്റെയും പുത്രന്റെയും  പരിശുദ്ധാത്മാവിന്റെയും നാമത്തില്‍

ജനങ്ങള്‍: ആമ്മേന്‍

മറിയത്തിന്റെ സ്‌തോത്രഗീതം (നില്‍ക്കുന്നു)

വൈദികന്‍: മറിയത്തിനോടൊപ്പം നമുക്കും ദൈവത്തെ സ്തുതിക്കാം.

ജനങ്ങള്‍: എന്റെ ആത്മാവ്/ കര്‍ത്താവിനെ മഹത്വപ്പെടുത്തുന്നു.  എന്റെ ചിത്തം എന്റെ രക്ഷകനായ/ ദൈവത്തില്‍ ആനന്ദിക്കുന്നു.അവിടുന്നു/ തന്റെ ദാസിയുടെ / താഴ്മയെ കടാക്ഷിച്ചു ഇപ്പോള്‍മുതല്‍/ സകലതലമുറകളും/ എന്നെ ഭാഗ്യവതി എന്നു പ്രകീര്‍ത്തിക്കും.  ശക്തനായവന്‍/ എനിക്കു വലിയ കാര്യങ്ങള്‍ ചെയ്തിരിക്കുന്നു.  / അവിടുത്തെ നാമം പരിശുദ്ധമാണ്.  അവിടുത്തെ ഭക്തരുടെമേല്‍ / തലമുറകള്‍ തോറും / അവിടുന്നു കരുണവര്‍ഷിക്കും.  അവിടുന്നു തന്റെ ഭുജംകൊണ്ട് / ശക്തി പ്രകടിപ്പിച്ചു, / ഹൃദയവിചാരത്തില്‍ അഹങ്കരിക്കുന്നവരെ ചിതറിച്ചു.  ശക്തമന്‍മാരെ/ സിംഹാസനത്തില്‍നിന്ന് മറിച്ചിട്ടു. / എളിയവരെ ഉയര്‍ത്തി. വിശക്കുന്നതുവരെ വിശിഷ്ടവിഭവങ്ങള്‍ കൊണ്ടു/ സംതൃപ്തരാക്കി, / സമ്പന്നരെ/ വെറുംകൈയോടെ പറഞ്ഞയച്ചു.  തന്റെ കാരുണ്യം / അനുസ്മരിച്ചുകൊണ്ട് / അവിടുത്തെ തന്റെ ദാസനായ / ഇസ്രായേലിനെ സഹായിച്ചു.  നമ്മുടെ പിതാക്കന്‍മാരായ / അബ്രാഹത്തോടും അവന്റെ സന്തതികളോടും / എന്നേക്കുമായി ചെയ്ത വാഗ്ദാനം അനുസരിച്ചുതന്നെ.
(ലൂക്ക 1:46-55).

മരിയസ്തുതി

വൈദികന്‍: എല്ലാ തലമുറകളോട് ചേര്‍ന്നുകൊണ്ടു നമുക്കു  മറിയത്തെ പ്രകീര്‍ത്തിക്കുകയും അവിടത്തെ ശക്തിയേറിയ സംരക്ഷണത്തില്‍ നമ്മെത്തന്നെ സമര്‍പ്പിക്കുകയും ചെയ്യാം.

ജനങ്ങള്‍: നന്‍മനിറഞ്ഞ മറിയമേ സ്വസ്തി, കര്‍ത്താവ് അങ്ങയോടുകൂടെ/ സ്ത്രീകളില്‍ അങ്ങ് അനുഗ്രഹിക്കപ്പെട്ടവളാകുന്നു/ അങ്ങയുടെ ഉദരത്തില്‍ / ഫലമായ ഈശോ / അനുഗ്രഹിക്കപ്പെട്ടവനാകുന്നു.

പരിശുദ്ധ മറിയമേ, തമ്പുരാന്റെ അമ്മേ, പാപികളായ ഞങ്ങള്‍ക്കുവേണ്ടി / ഇപ്പോഴും ഞങ്ങളുടെ മരണസമയത്തും തമ്പുരാനോട് അപേക്ഷിക്കണമേ.

വൈദികന്‍: ഈശോമിശിഹായുടെ വാഗ്ദാനങ്ങള്‍ക്കു ഞങ്ങള്‍ യോഗ്യരാകുവാന്‍

ജനങ്ങള്‍: സര്‍വ്വേശ്വരന്റെ പരിശുദ്ധ മാതാവേ, ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ.

വൈദികന്‍: നമുക്കു പ്രാര്‍ത്ഥിക്കാം.
കര്‍ത്താവീശോയേ, അങ്ങയുടെ മാതാവായ മറിയത്തെ എപ്പോഴും സഹായമരുളുവാന്‍ സന്നദ്ധതയുള്ള അമ്മയായി അങ്ങു ഞങ്ങള്‍ക്കു നല്‍കിയല്ലോ.  ആ അമ്മയുടെ അത്ഭുതചിത്രം വണങ്ങുകയും അവളുടെ മാതൃസഹായം ഉത്സാഹപൂര്‍വ്വം തേടുകയും ചെയ്യുന്ന ഞങ്ങള്‍ അങ്ങയുടെ പരിത്രാണത്തിന്റെ ഫലംഎന്നുമനുഭവിക്കാന്‍ ഇടയാക്കണമെന്ന് നിത്യമായ ജീവിക്കുകയും ചെയ്യുന്ന അങ്ങയോട് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.

ജനങ്ങള്‍: ആമ്മേന്‍

ഗാനം

മറിയമേ നിന്റെ നിത്യസഹായം
തേടുന്നു ഞങ്ങളമ്മേ
മക്കളെന്നോര്‍ത്തു നീ,  ഞങ്ങള്‍തന്‍
പ്രാര്‍ത്ഥന ഒക്കെയും കേള്‍ക്കണമെ!

ഭാഗ്യവിഹീനരെ നിത്യവും കാത്തിടാന്‍
കെല്‍പ്പെഴും താങ്ങായ നിന്നെ
നിന്‍പുത്രന്‍ ഏല്‍പ്പിച്ചു ഭാരമേറ്റ നീ
ഞങ്ങളെ കാത്തീടണേ

നിത്യസഹായം നീ എന്നുള്ള ബോധമീ
ഞങ്ങളിലാഴമായി
വളരുവാന്‍ നല്ലൊരു വരമിന്നുനല്‍കണേ
നിന്‍ മക്കള്‍ കേഴുന്നിതാ..

പരിശുദ്ധകുര്‍ബാനയുടെ ആശീര്‍വ്വാദം 
ഗാനം 

ഭക്ത്യാവണങ്ങുക സാഷ്ടാംഗം വീണു നാം
ഏറ്റം മഹത്താമീ കൂദാശയെ 
നവ്യനിയമത്തിന്‍ കര്‍മ്മങ്ങള്‍ വന്നല്ലോ 
പൂര്‍വികം സാദരം മാറിനില്‍ക്കൂ 
ഇന്ദ്രിയങ്ങള്‍ക്കെഴും പോരായ്മയൊക്കെയും 
തീര്‍ക്കുക വിശ്വാസ ദിവ്യദീപ്തി 
ദൈവപിതാവിനും തന്നേകജാതനും 
സ്‌തോത്രമുണ്ടാകണമെന്നുമെന്നും 

പാവനാത്മാവിനും അവ്വിധം നിസ്തുല 
സ്‌തോത്രമുണ്ടാകണം നിത്യകാലം
സ്വസ്തിയും കീര്‍ത്തിയും ശക്തിയുമാര്‍ന്നെന്നും
വാഴുക ത്രിതൈ്വക ദൈവം.  ആമേന്‍

വൈദികന്‍: നമുക്കു പ്രാര്‍ത്ഥിക്കാം

ദൈവമേ, അങ്ങേ തിരുക്കുമാരന്റെ പീഡാനുഭവത്തിന്റെ സ്മാരകമായി വിസ്മയാവഹമായ ഈ കൂദാശ ഞങ്ങള്‍ക്കു നല്‍കിയല്ലോ. അവിടുത്തെ പരിത്രാണത്തിന്റെ ഫലം ഞങ്ങള്‍ നിരന്തരം  അനുഭവിക്കുമാറ് അവിടുത്തെ തിരുശരീരത്തിന്റെയും തിരുരക്തത്തിന്റെയും ദിവ്യരഹസ്യങ്ങള്‍ എന്നും വണങ്ങുവാന്‍ അനുഗ്രഹം അരുളണമേ എന്ന്, നിത്യമായ ജീവിച്ചുവാഴുന്ന അങ്ങയോടു ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.

ജനങ്ങള്‍: ആമ്മേന്‍    

ഗാനം

സ്വര്‍ഗ്ഗത്തില്‍ നിന്നാഗതമാം
ജീവന്‍ നല്‍കുമൊരപ്പം നീ
മര്‍ത്യനു മുക്തി പകര്‍ന്നരുളും
നിത്യമഹോന്നതമപ്പം നീ,

മാനവരേ, മോദമൊടേ
നാഥനെ വാഴ്ത്തിപ്പാടിടുവിന്‍.
ദൈവത്തില്‍ പരിപാവനമാം
സന്നിധി ചേര്‍ന്നു വണങ്ങീടുവിന്‍...
സ്വര്‍ഗ്ഗത്തില്‍...

ദിവ്യശരീരം മാനവനായ്
നല്‍കിയ നാഥനെ വാഴ്ത്തിടുവിന്‍
ദിവ്യനിണത്താല്‍പ്പാപികളെ
നേടിയ നാഥനെ വാഴ്ത്തിടുവിന്‍...
സ്വര്‍ഗ്ഗത്തില്‍... 

വൈദികന്‍: പരിശുദ്ധ ശരീരത്താലും
വിലയേറിയ രക്തത്താലും
പാപത്തിന്‍ കറകളില്‍ നിന്നും
മര്‍ത്ത്യനു നീ മോചനമേകി

ജനങ്ങള്‍: സകലേശാ ദിവ്യകടാക്ഷം
തൂകണമേ വത്സലസുതരില്‍
നിര്‍മ്മലരായ് ജീവിച്ചിടുവാന്‍
ചിന്തണമേ ദിവ്യവരങ്ങള്‍ 

ദൈവത്തെ വാഴ്ത്തിടുവിന്‍
ദൈവത്തെ വാഴ്ത്തിടുവിന്‍
ദൈവനാമം വാഴ്ത്തിടുവിന്‍
ദൈവവും മനുജനുമാം
മിശിഹാനാഥനെ വാഴ്ത്തിടുവിന്‍
മിശിഹാതന്‍ പൂജിതമാം
തിരുനാമം വാഴ്ത്തിടുവിന്‍
സ്‌നേഹത്തിന്‍ ഉറവിടമാം
തിരുഹൃദയം വാഴ്ത്തിടുവിന്‍
പീഠത്തില്‍ വാണരുളും
മിശിഹായെ വാഴ്ത്തിടുവിന്‍
രക്ഷകനാം മിശിഹാതന്‍
ദിവ്യനിണം വാഴ്ത്തിടുവിന്‍
വരനിരയാലൊളിവിതറും 
ദൈവത്മാവിനെ വാഴ്ത്തിടുവിന്‍
ദൈവത്തിന്‍ മാതാവാം
കന്യാമേരിയെ വാഴ്ത്തിടുവിന്‍
മറിയത്തിന്‍ നിര്‍മ്മലമാം
ഉത്ഭവം വാഴ്ത്തിടുവിന്‍
സ്വര്‍ഗ്ഗാരോപിത മാതാവിന്‍
തിരുനാമം വാഴ്ത്തിടുവിന്‍
സിദ്ധരിലും ദൂതരിലും
ദൈവത്തെ വാഴ്ത്തിടുവിന്‍

സമാപനസ്‌തോത്രം

വാനവദൂതര്‍തന്‍ മണിനാദമിതാ
കേള്‍ക്കുന്നു പാടീടാം മേരിതന്‍ സ്‌തോത്രം
ആവേ, ആവേ,ആവേ മരിയ
ആവേ, ആവേ,ആവേ മരിയ
മാമകഹൃത്തിതാ നിന്‍ സ്വന്തമമ്മേ
ഓ, മേരി,നിര്‍മ്മലേ തൃക്കണ്‍പാര്‍ക്കണേ
ആവേ, ആവേ,ആവേ മരിയ   
ആവേ, ആവേ,ആവേ മരിയ

+++