പരിശുദ്ധ കന്യകാമാതാവിന്റെ ജപമാല

പ്രാരംഭപ്രാര്‍ത്ഥന

അളവില്ലാത്ത സകല നന്‍മ സ്വരൂപനായിരിക്കുന്ന സര്‍വ്വേശ്വരാ കര്‍ത്താവേ, നിസ്സാരരും നന്ദിയറ്റ പാപികളുമായ ഞങ്ങള്‍ നിസ്സീമപ്രതാപവാനായ അങ്ങേ സന്നിധിയില്‍ പ്രാര്‍ത്ഥിക്കുവാന്‍ അയോഗ്യരാകുന്നു. എങ്കിലും അങ്ങേ അനന്തമായ ദയയില്‍ ശരണപ്പെട്ടുകൊണ്ട് പരിശുദ്ധ ദൈവമാതാവിന്റെ സ്തുതിക്കായി ജപമാല അര്‍പ്പിക്കുവാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു.  ഈ അര്‍പ്പണം ഭക്തിയോടും ശ്രദ്ധയോടും കൂടെ ചെയ്യുന്നതിന് കര്‍ത്താവേ ഞങ്ങളെ അനുഗ്രഹിക്കണമെ. 

 

വിശ്വാസപ്രമാണം

സര്‍വ്വശക്തനായ പിതാവും ആകാശത്തിന്റെയും ഭൂമിയുടെയും സ്രഷ്ടാവുമായ ദൈവത്തില്‍ ഞാന്‍ വിശ്വസിക്കുന്നു. അവിടുത്തെ ഏകപുത്രനും ഞങ്ങളുടെ കര്‍ത്താവുമായ ഈശോമിശിഹായിലും ഞാന്‍ വിശ്വസിക്കുന്നു. ഈ പുത്രന്‍ പരിശുദ്ധാത്മാവിനാല്‍ ഗര്‍ഭസ്ഥനായി കന്യാമറിയത്തില്‍ വന്നുപിറന്നു. പന്തിയോസ് പീലാത്തോസിന്റെ കാലത്ത് പീഡകള്‍ സഹിച്ച്, കുരിശില്‍ തറയ്ക്കപ്പെട്ട്, മരിച്ച് അടയ്ക്കപ്പെട്ടു. പാതാളത്തില്‍ ഇറങ്ങി മരിച്ചവരുടെ ഇടയില്‍നിന്നും മൂന്നാം നാള്‍ ഉയിര്‍ത്ത് സ്വര്‍ഗ്ഗത്തിലേക്ക് എഴുന്നള്ളി, സര്‍വ്വശക്തിയുള്ള പിതാവായ ദൈവത്തിന്റെ വലതുഭാഗത്ത് ഇരിക്കുന്നു. അവിടെനിന്ന് ജീവിക്കുന്നരേയും മരിച്ചവരെയും വിധിക്കാന്‍ വരുമെന്നും ഞാന്‍ വിശ്വസിക്കുന്നു. പരിശുദ്ധാവിലും ഞാന്‍ വിശ്വസിക്കുന്നു. വിശുദ്ധ കത്തോലിക്കാ സഭയിലും, പുണ്യവാന്‍മാരുടെ ഐക്യത്തിലും, പാപങ്ങളുടെ മോചനത്തിലും, ശരീരത്തിന്റെ ഉയിര്‍പ്പിലും, നിത്യമായ ജീവിതത്തിലും ഞാന്‍ വിശ്വസിക്കുന്നു. ആമ്മേന്‍. 1 സ്വര്‍ഗ.

 

പിതാവായ ദൈവത്തിന്റെ മകളായിരിക്കുന്ന പരിശുദ്ധ മറിയമേ, ഞങ്ങളില്‍ ദൈവവിശ്വാസമെന്ന പുണ്യമുണ്ടായി ഫലം ചെയ്യുന്നതിന് അങ്ങേ തിരുക്കുമാരനോട് അപേക്ഷിക്കണമെ. 1 നന്‍മ.

 

പുത്രനായ ദൈവത്തിന്റെ മാതാവായിരുന്ന പരിശുദ്ധ മറിയമേ, ഞങ്ങളില്‍ ദൈവശരണമെന്ന പുണ്യമുണ്ടായി വളരുന്നതിന് അങ്ങേ തിരുക്കുമാരനോട് അപേക്ഷിക്കണമേ. 1 നന്‍മ. 

 

പരിശുദ്ധാത്മാവായ ദൈവത്തിന് ഏറ്റുവും പ്രിയമുള്ള പരിശുദ്ധ മറിയമേ, ഞങ്ങളില്‍ ദൈവസ്‌നേഹമെന്ന പുണ്യമുണ്ടായി വര്‍ദ്ധിക്കുന്നതിന് അങ്ങേ തിരക്കുമാരനോട് അപേക്ഷിക്കണമേ. 1 നന്‍മ.

 

ഫാത്തിമാ സുകൃതജപം (കൊന്തയുടെ ഓരോ രഹസ്യം കഴിയുമ്പോഴും ചൊല്ലണം)

ഓ എന്റെ ഈശോയേ, ഞങ്ങളുടെ പാപങ്ങള്‍ ക്ഷമിക്കണമെ. നരകാഗ്നിയില്‍ നിന്നും ഞങ്ങളെ രക്ഷിക്കണമെ. എല്ലാ ആത്മാക്കളെയും പ്രത്യേകം അങ്ങേ സഹായം കൂടുതല്‍ ആവശ്യമുള്ളവരേയും സ്വര്‍ഗ്ഗത്തിലേക്ക് ആനയിക്കണമെ. പരിശുദ്ധ ജപമാലയുടെ രാജ്ഞി ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ.

 

സന്തോഷകരമായ ദിവ്യരഹസ്യങ്ങള്‍ (തിങ്കള്‍, ശനി ദിവസങ്ങളില്‍ ചൊല്ലുന്നു)

1.മംഗളവാര്‍ത്ത (ബൈബിള്‍ ഭാഗം  ലൂക്കാ 1:26-32/യോഹ 1: 1:12-14)  
പരിശുദ്ധ ദൈവമാതാവ് ഗര്‍ഭം ധരിച്ച് ഈശോമിശിഹായെ പ്രസവിക്കുമെന്ന മംഗളവാര്‍ത്ത ഗബ്രിയേല്‍ മാലാഖ ദൈവകല്‍പനയില്‍ അറിയിച്ചു എന്ന് ധ്യാനിക്കുക.  1 സ്വര്‍ഗ, 10 നന്‍മ, 1 ത്രിത്വ. 

2.ഏലീശ്വായെ സന്ദര്‍ശനം (ബൈബിള്‍ ഭാഗം  ലൂക്കാ 1:39-45)
പരിശുദ്ധ ദൈവമാതാവ് ഏലീശ്വാ ഗര്‍ഭിണിയായ വിവരം കേട്ടപ്പോള്‍ ആ പുണ്യവതിയെ ചെന്നുകണ്ട് മൂന്നുമാസത്തോളം അവള്‍ക്ക് ശുശ്രൂഷ ചെയ്തു എന്നു ധ്യാനിക്കുക. 1 സ്വര്‍ഗ, 10 നന്‍മ,1 ത്രിത്വ.  

3.തിരുപ്പിറവി (ബൈബിള്‍ ഭാഗം  ലൂക്കാ 2:1-14)
പരിശുദ്ധ ദൈവമാതാവ് തന്റെ ഉദരത്തില്‍ ഉത്ഭവിച്ച ദൈവകുമാകരനെ പ്രസവിക്കാന്‍ കാലമായപ്പോള്‍ ബെത്‌ലഹേം നഗരയില്‍ പാതിരായ്ക്ക് പ്രസവിച്ച് ഒരു തൊഴുക്കൂട്ടില്‍ കിടത്തി എന്ന് ധ്യാനിക്കുക.  1 സ്വര്‍ഗ, 10 നന്‍മ, 1 ത്രിത്വ. 

4.ദൈവത്തിനു കാഴ്ചവയ്പ് (ബൈബിള്‍ ഭാഗം  ലൂക്കാ 2:21-35)
പരിശുദ്ധ ദൈവമാതാവ് തന്റെ ശുദ്ധീകരണത്തിന്റെ നാള്‍ വന്നപ്പോള്‍ ഈശോമിശിഹായെ ദൈവലായത്തില്‍ കൊണ്ടുചെന്ന് ദൈവത്തിന് കാഴ്ചവച്ച് ശെമയോന്‍ എന്ന് മഹാത്മാവിന്റെ കരങ്ങളില്‍ ഏല്‍പ്പിച്ചു എന്ന് ധ്യാനിക്കുക.  1 സ്വര്‍ഗ, 10 നന്‍മ, 1 ത്രിത്വ.  

5.ദൈവാലയത്തില്‍ കണ്ടെത്തല്‍ (ബൈബിള്‍ ഭാഗം  ലൂക്കാ 2:41-52)
പരിശുദ്ധ ദൈവമാതാവ് തന്റെ ദിവ്യകുമാരനു പന്ത്രണ്ട് വയസ്സായിരിക്കേ മൂന്നു ദിവസം അവിടുത്തെ കാണാതെ അന്വേഷിച്ചിട്ട് മൂന്നാം നാള്‍ ദൈവാലയത്തില്‍ വച്ച് വേദശാസ്ത്രികളുമായി തര്‍ക്കിച്ചിരിക്കയില്‍ അവിടുത്തെ കണ്ടെത്തിയെന്നു ധ്യാനിക്കുക. 1 സ്വര്‍ഗ, 10 നന്‍മ, 1 ത്രിത്വ  

 

പ്രകാശത്തിന്റെ ദിവ്യ രഹസ്യങ്ങള്‍ (വ്യാഴാഴ്ചകളില്‍ ചൊല്ലുന്നത്)

1.യേശുവിന്റെ മാമ്മോദീസ (ബൈബിള്‍ ഭാഗം  മത്തായി 2:13-17/യോഹ 1:29-34)
നമ്മുടെ കര്‍ത്താവീശോമിശിഹാ   ജോര്‍ദാന്‍ നദിയില്‍വെച്ച് സ്‌നാപകയോഹന്നാന്റെ കരങ്ങളില്‍നിന്ന് മാമ്മോദീസാ സ്വീകരിച്ചപ്പോള്‍ സ്വര്‍ഗ്ഗം തുറക്കപ്പെടുകയും പരിശുദ്ധാത്മാവ് പ്രാവിന്റെ രൂപത്തില്‍ അവിടുത്തെമേല്‍ എഴുന്നള്ളി വരികയും ചെയ്തു എന്നു ധ്യാനിക്കുക. 1 സ്വര്‍ഗ, 10 നന്‍മ, 1 ത്രിത്വ 

2.കാനായിലെ കല്യാണം (ബൈബിള്‍ ഭാഗം  യോഹ 2:1-12)
നമ്മുടെ കര്‍ത്താവീശോമിശിഹാ കാനായില്‍ വച്ച് വിവാഹ വിരുന്നിന്റെ അവസരത്തില്‍ പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥത്താല്‍ വെള്ളം വീഞ്ഞാക്കി തന്റെ ആദ്യത്തെ അത്ഭുതം പ്രവര്‍ത്തിച്ചു എന്നു ധ്യാനിക്കുക. 1 സ്വര്‍ഗ, 10 നന്‍മ, 1 ത്രിത്വ

3.ദൈവരാജ്യപ്രഘോഷണം (ബൈബിള്‍ ഭാഗം  മത്തായി 5:1-12/മര്‍ക്കോസ് 2:3-13)
നമ്മുടെ കര്‍ത്താവീശോമിശിഹാ ജോര്‍ദാനിലെ മാമ്മോദീസായ്ക്കും മരുഭൂമിയിലെ ഒരുക്കത്തിനുംശേഷം ദൈവരാജ്യത്തിന്റെ ആഗമനത്തെക്കുറിച്ചുള്ള സുവിശേഷം പ്രസംഗിക്കുവാന്‍ ആരംഭിച്ചു എന്നു ധ്യാനിക്കുക. 1 സ്വര്‍ഗ, 10 നന്‍മ, 1 ത്രിത്വ

4.യേശുവിന്റെ രൂപാന്തരീകരണം (ബൈബിള്‍ ഭാഗം  മത്തായി 17:18/ലൂക്കാ 9:28-36)
നമ്മൂടെ കര്‍ത്താവീശോമിശിഹാ താബോര്‍ മലമുകളില്‍വച്ച് തന്റെ പ്രിയപ്പെട്ട ശിഷ്യന്‍മാരുടെ സാന്നിദ്ധ്യത്തില്‍ രൂപാന്തരപ്പെട്ട് തന്റെ സ്വര്‍ഗ്ഗീയമഹത്വം അവര്‍ക്ക് വെളിപ്പെടുത്തി എന്നു ധ്യാനിക്കുക. 1 സ്വര്‍ഗ, 10 നന്‍മ, 1 ത്രിത്വ

5.വിശുദ്ധ കുര്‍ബാന സ്ഥാപിക്കുന്നു (ബൈബിള്‍ ഭാഗം  ലൂക്കാ 22:7-20/യോഹ 13:21-30)
നമ്മുടെ കര്‍ത്താവീശോമിശിഹാ സെഹിയോന്‍ ഊട്ടുശാലയില്‍വച്ച് ശിഷ്യന്‍മാരുടെ  പാദങ്ങള്‍ കഴുകയും അവര്‍ക്ക് സ്‌നേഹത്തിന്റെ പുതിയ കല്പന നല്‍കുകയും ചെയ്തശേഷം അവിടുത്തെ സ്‌നേഹത്തിന്റെ ശ്വാശത സ്മാരകമായ വിശുദ്ധ കുര്‍ബ്ബാന സ്ഥാപിച്ചു എന്നു ധ്യാനിക്കുക. 1 സ്വര്‍ഗ, 10 നന്‍മ, 1 ത്രിത്വ

 

ദു:ഖകരമായ ദിവ്യരഹസ്യങ്ങള്‍ (ചൊവ്വ, വെള്ളി ദിവസങ്ങളില്‍ ചൊല്ലുന്നു)

1.ഈശോ ചോര വിയര്‍ക്കുന്നു (ബൈബിള്‍ ഭാഗം  ലൂക്കാ 22:41-44/മത്തായി 26:36-44)
നമ്മുടെ കര്‍ത്താവീശോമിശിഹാ പുങ്കാവനത്തില്‍ പ്രാര്‍ത്ഥിച്ചിരിക്കുമ്പോള്‍ ചോര വിയര്‍ത്തു എന്നു ധ്യാനിക്കുക. 1 സ്വര്‍ഗ, 10 നന്‍മ, 1 ത്രിത്വ

2.ചമ്മട്ടികളാല്‍ അടിക്കപ്പെടുന്നു (ബൈബിള്‍ ഭാഗം  മത്തായി 27:20-26/യോഹ 19:14)
നമ്മുടെ കര്‍ത്താവീശോമിശിഹാ പീലാത്തോസിന്റെ വീട്ടില്‍വച്ചു ചമ്മട്ടികളാല്‍ അടിക്കപ്പെട്ടു എന്നു ധ്യാനിക്കുക. 1 സ്വര്‍ഗ, 10 നന്‍മ, 1 ത്രിത്വ

3.മുള്‍മുടി ധരിപ്പിക്കുന്നു (ബൈബിള്‍ ഭാഗം മത്തായി 27:27-31/യോഹ 19:5-16)
നമ്മുടെ കര്‍ത്താവീശോമിശിഹായെ യൂദന്‍മാര്‍ മുള്‍മുടി ധരിപ്പിച്ചു എന്നു ധ്യാനിക്കുക. 1 സ്വര്‍ഗ, 10 നന്‍മ, 1 ത്രിത്വ

4.കുരിശു ചുമക്കുന്നു (ബൈബിള്‍ ഭാഗം ലൂക്ക 23:26-26/യോഹ 19:17)
നമ്മുടെ കര്‍ത്താവീശോമിശിഹായെ മരണത്തിനു വിധിക്കപ്പെട്ടതിനു ശേഷം തനിക്ക് അധികം അപമാനവും വ്യാകുലവുമുണ്ടാകുവാന്‍ വേണ്ടി അവിടുത്തെ തിരുത്തോളിന്‍മേല്‍ ഭാരമുള്ള കുരിശുമരം ചുമത്തപ്പെട്ടു എന്നു ധ്യാനിക്കുക. 1 സ്വര്‍ഗ, 10 നന്‍മ, 1 ത്രിത്വ

5.കുരിശുമരണം (ബൈബിള്‍ ഭാഗം  യോഹ 19:23/മത്തായി 27:33-48)
നമ്മുടെ കര്‍ത്താവീശോമിശിഹാ ഗാഗുല്‍ത്താമലയില്‍ ചെന്നപ്പോള്‍ വ്യാകുല സമുദ്രത്തില്‍ മുഴുകിയ പരിശുദ്ധമാതാവിന്റെ മുമ്പാകെ തിരുവസ്ത്രങ്ങളുരിഞ്ഞെടുക്കപ്പെട്ട് കുരിശിന്‍മേല്‍ തറയ്ക്കപ്പെട്ടു എന്ന് ധ്യാനിക്കുക. 1 സ്വര്‍ഗ, 10 നന്‍മ, 1 ത്രിത്വ

 

മഹിമയുടെ ദിവ്യരഹസ്യങ്ങള്‍ (ബുധന്‍, ഞായര്‍ ദിവസങ്ങളില്‍ ചൊല്ലുന്നു)

1.ഈശോ ഉയിര്‍ത്തെഴുന്നേല്‍ക്കുന്നു (ബൈബിള്‍ ഭാഗം  ലൂക്ക 24:5-13/അപ്പോ പ്രവ 12:29-34)
നമ്മുടെ കര്‍ത്താവീശോമിശിഹാ പീഢസഹിച്ചു മരിച്ചതിന്റെ മൂന്നാംനാള്‍ ജയസന്തോഷങ്ങളോടെ ഉയിര്‍ത്തെഴുന്നള്ളി എന്നു ധ്യാനിക്കുക. 1 സ്വര്‍ഗ, 10 നന്‍മ, 1 ത്രിത്വ

2.സ്വര്‍ഗ്ഗാരോഹണം ചെയ്യുന്നു (ബൈബിള്‍ ഭാഗം  ലൂക്ക 24:50-52/അപ്പോ പ്രവ 1:9-11)
നമ്മുടെ കര്‍ത്താവീശോമിശിഹാ തന്റെ ഉയിര്‍പ്പിന്റെശേഷം നാല്‍പതാം നാള്‍ അത്ഭുതകരമായ മഹിമയോടും ജയത്തോടും കൂടെ തന്റെ ദിവ്യമാതാവും ശിഷ്യരും കണ്ടുകൊണ്ടു നില്‍ക്കുമ്പോള്‍ സ്വര്‍ഗ്ഗാരോഹണം ചെയ്തു എന്നു ധ്യാനിക്കുക. 1 സ്വര്‍ഗ, 10 നന്‍മ, 1 ത്രിത്വ

3.പരിശുദ്ധാത്മാവിനെ അയയ്ക്കുന്നു (ബൈബിള്‍ ഭാഗം അപ്പോ. പ്രവ 2:14)
നമ്മുടെ  കര്‍ത്താവീശോമിശിഹാ പിതാവായ ദൈവത്തിന്റെ വലതുഭാഗത്ത് എഴുന്നള്ളിയിരിക്കുമ്പോള്‍ സെഹിയോന്‍ ഊട്ടുശാലയില്‍ ധ്യാനിച്ചിരുന്ന കന്യകാമാതാവിന്റെമേലും ശ്ലീഹന്‍മാരുടെമേലും പരിശുദ്ധാത്മാവിനെ അയച്ചു എന്നു ധ്യാനിക്കുക. 1 സ്വര്‍ഗ, 10 നന്‍മ, 1 ത്രിത്വ

4.കന്യകാമാതാവ് സ്വര്‍ഗ്ഗത്തിലേയ്ക്ക് എടുക്കപ്പെടുന്നു (ബൈബിള്‍ ഭാഗം ലൂക്ക 1:46-47/1 കോറി 15:20-23)
നമ്മുടെ  കര്‍ത്താവീശോമിശിഹാ ഉയിര്‍ത്തെഴുന്നള്ളി കുറേക്കാലം കഴിഞ്ഞപ്പോള്‍ കന്യകാമാതാവ് ഈ ലോകത്തില്‍നിന്ന് മാലാഖമാരാല്‍ സ്വര്‍ഗ്ഗത്തിലേക്ക് എടുക്കപ്പെട്ടു എന്ന് ധ്യാനിക്കുക. 1 സ്വര്‍ഗ, 10 നന്‍മ, 1 ത്രിത്വ

5.പരിശുദ്ധ ദൈവമാതാവ് മുടി ധരിപ്പിക്കപ്പെടുന്നു (ബൈബിള്‍ ഭാഗം വെളിപാട്. 12/1) 
പരിശുദ്ധ ദൈവമാതാവ് പരലോകത്തെത്തിയ ഉടനെ തന്റെ ദിവ്യകുമാരനാല്‍ സ്വര്‍ഗ്ഗത്തിന്റെയും ഭൂമിയുടെയും രാജ്ഞിയായി മുടി ധരിക്കപ്പെട്ടു എന്നു ധ്യാനിക്കുക. 1 സ്വര്‍ഗ, 10 നന്‍മ, 1 ത്രിത്വ

 

ജപമാല സമര്‍പ്പണം
മുഖ്യദൂതനായ വി.മിഖായേലേ, ദൈവദൂതന്‍മാരായ വി.ഗബ്രിയേലേ, വി.റപ്പായേലേ, മഹാത്മാവായ വി.യൗസേപ്പേ, ശ്ലീഹന്‍മാരായ വി.പത്രോസേ, മാര്‍.പൗലോസേ, മാര്‍ യോഹന്നാനേ, ഞങ്ങളുടെ പിതാവായ മാര്‍ തോമ്മാ, ഞങ്ങള്‍ വലിയ പാപികളായിരുന്നുവെങ്കിലും ഞങ്ങള്‍ ജപിച്ച ഈ പ്രാര്‍ത്ഥന നിങ്ങളുടെ കീര്‍ത്തനങ്ങളോടുകൂടെ ഒന്നായി ചേര്‍ത്തു പരിശുദ്ധ ദൈവമാതാവിന്റെ തൃപ്പാദത്തിങ്കല്‍ കാഴ്ചവയക്കുവാന്‍ നിങ്ങളോടു ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.

 

ദൈവമാതാവിന്റെ ലൂത്തിനിയ

കര്‍ത്താവേ അനുഗ്രഹിക്കണമേ
കര്‍ത്താവേ അനുഗ്രഹിക്കണമേ
മിശിഹായേ അനുഗ്രഹിക്കണമേ
മിശിഹായേ അനുഗ്രഹിക്കണമേ
കര്‍ത്താവേ അനുഗ്രഹിക്കണമേ
കര്‍ത്താവേ അനുഗ്രഹിക്കണമേ
മിശിഹായേ ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ
മിശിഹായേ ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ
മിശിഹായേ ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ
മിശിഹായേ ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ
സ്വര്‍ഗ്ഗസ്ഥനായ പിതാവായ ദൈവമേ
ഞങ്ങളെ അനുഗ്രഹിക്കണമേ
ഭൂലോകരക്ഷകനായ പുത്രനായ ദൈവമേ
ഞങ്ങളെ അനുഗ്രഹിക്കണമേ
പരിശുദ്ധാത്മാവായ ദൈവമേ
ഞങ്ങളെ അനുഗ്രഹിക്കണമേ

'ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ' എന്ന് ഏറ്റു ചൊല്ലുക
പരിശുദ്ധ മറിയമേ, 
ദൈവത്തിന്റെ പരിശുദ്ധ ജനനി,
കന്യകകള്‍ക്കു മകുടമായ നിര്‍മ്മല കന്യകേ, 
മിശിഹായുടെ മാതാവേ, 
ഏറ്റം നിര്‍മ്മലമായ മാതാവേ 
ദൈവവരപ്രസാദത്തിന്റെ മാതാവേ,
അത്യന്തവിരക്തയായ മാതാവേ 
കളങ്കമറ്റ കന്യകയായ മാതാവേ,
കന്യാത്വത്തിനു ഭംഗം വരാത്ത മാതാവേ, 
സ്‌നേഹത്തിനു ഏറ്റം യോഗ്യയായ മാതാവേ, 
അത്ഭുതത്തിനു വിഷയമായ മാതാവേ, 
സദുപദേശത്തിന്റെ മാതാവേ, 
സ്രഷ്ടാവിന്റെ മാതാവേ, 
രക്ഷകന്റെ മാതാവേ, 
ഏറ്റം വിവേകമതിയായ കന്യകേ, 
വണക്കത്തിന് ഏറ്റം യോഗ്യയായ കന്യകേ, 
സ്തുതിക്കു യോഗ്യയായ കന്യകേ, 
മഹാവല്ലഭയായ കന്യകേ, 
കനിവുള്ള കന്യകേ, 
ഏറ്റവും വിശ്വസ്തയായ കന്യകേ, 
നീതിയുടെ ദര്‍പ്പണമേ, 
ദിവ്യജ്ഞാനത്തിന്റെ സിംഹാസനമേ, 
ഞങ്ങളുടെ സന്തോഷത്തിന്റെ കാരണമേ, 
ആത്മജ്ഞാനപൂരിതപാത്രമേ, 
ബഹുമാനത്തിന്റെ പാത്രമേ 
അത്ഭുതകരമായ ഭക്തിയുടെ പാത്രമേ 
ദിവ്യരഹസ്യം നിറഞ്ഞിരിക്കുന്ന റോസാപുഷ്‌മേ,
ദാവീദിന്റെ കോട്ടയേ,
നിര്‍മ്മലദന്തംകൊണ്ടുള്ള കോട്ടയെ 
സ്വര്‍ണ്ണാലയമേ, 
വാഗ്ദാനത്തിന്റെ പേടകമേ, 
സ്വര്‍ഗ്ഗത്തിന്റെ വാതിലേ, 
ഉഷ:കാല നക്ഷത്രമേ, 
രോഗികളുടെ ആരോഗ്യമേ, 
പാപികളുടെ സങ്കേതമേ, 
പീഡിതരുടെ ആശ്വാസമേ, 
ക്രിസ്ത്യാനികളുടെ സഹായമേ, 
മാലാഖമാരുടെ രാജ്ഞീ, 
പൂര്‍വ്വപിതാക്കന്‍മാരൂടെ രാജ്ഞീ, 
ദീര്‍ഘദര്‍ശികളുടെ രാജ്ഞീ, 
ശ്ലീഹന്‍മാരുടെ രാജ്ഞീ, 
വേദസാക്ഷികളുടെ രാജ്ഞീ, 
വന്ദകന്‍മാരുടെ രാജ്ഞീ, 
കന്യകളുടെ രാജ്ഞീ, 
സകലവിശുദ്ധന്‍മാരുടെയും രാജ്ഞീ, 
അമലോത്ഭവയായ രാജ്ഞീ, 
സ്വര്‍ഗാരോപിതയായ രാജ്ഞീ, 
പരിശുദ്ധജപമാലയുടെ രാജ്ഞീ, 
കര്‍മ്മല സഭയുടെ അലങ്കാരമായ രാജ്ഞീ, 
സമാധാനത്തിന്റെ രാജ്ഞീ, 

ലോകത്തിന്റെ പാപങ്ങള്‍ നീക്കുന്ന ദിവ്യകുഞ്ഞാടേ
കര്‍ത്താവേ, ഞങ്ങളുടെ പാപങ്ങള്‍ ക്ഷമിക്കേണമേ,
ലോകത്തിന്റെ പാപങ്ങള്‍ നീക്കുന്ന ദിവ്യകുഞ്ഞാടേ
കര്‍ത്താവേ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ,
ലോകത്തിന്റെ പാപങ്ങള്‍ നീക്കുന്ന ദിവ്യകുഞ്ഞാടേ
കര്‍ത്താവേ, ഞങ്ങളെ അനുഗ്രഹിക്കണമേ,

സര്‍വ്വേശ്വരന്റെ പുണ്യപൂര്‍ണമായ മാതാവേ, ഇതാ ഞങ്ങള്‍ നിന്നിലഭയം തേടുന്നു. ഞങ്ങളുടെ ആവശ്യനേരത്ത് ഞങ്ങളുടെ അപേക്ഷകള്‍ ഉപേക്ഷിക്കരുതേ. ഭാഗ്യവതിയും അനുഗൃഹീതയുമായ കന്യകാമാതാവേ, സകല ആപത്തുകളില്‍നിന്നും എപ്പോഴും ഞങ്ങളെ കാത്തുകൊള്ളേണമേ. 

ഈശോമിശിഹായുടെ വാഗ്ദാനങ്ങള്‍ക്കു ഞങ്ങള്‍ യോഗ്യരാകുവാന്‍, സര്‍വ്വേശ്വരന്റെ പരിശുദ്ധമാതാവേ, ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ,

 

പ്രാര്‍ത്ഥിക്കാം
കര്‍ത്താവേ, പൂര്‍ണ്ണമനസ്സോടുകൂടി സാഷ്ടാംഗം വീണുകിടക്കുന്ന ഈ കുടുംബത്തെ തൃക്കണ്‍പാര്‍ത്ത് നിത്യകന്യകയായ പരിശുദ്ധമറിയത്തിന്റെ അപേക്ഷയാല്‍ സകല ശത്രുക്കളുടേയും ഉപദ്രവങ്ങളില്‍നിന്ന് രക്ഷിച്ചുകൊള്ളണമേ.  ഈ അപേക്ഷകളൊക്കെയും ഞങ്ങളുടെ കര്‍ത്താവീശോമിശിഹായുടെ യോഗ്യതകളെക്കുറിച്ച് ഞങ്ങള്‍ക്ക് തരേണമെ, ആമ്മേന്‍.

 

പരിശുദ്ധ രാജ്ഞീ
പരിശുദ്ധ രാജ്ഞീ, കരുണയുടെ മാതാവേ സ്വസ്തി! ഞങ്ങളുടെ ജീവനും മാധുര്യവും ശരണവുമേ, സ്വസ്തി! ഹവ്വായുടെ പുറന്തള്ളപ്പെട്ട മക്കളായ ഞങ്ങള്‍ അങ്ങേ പക്കല്‍  നിലവിളിക്കുന്നു.  കണ്ണുനീരിന്റെ ഈ താഴ്‌വരയില്‍നിന്ന് വിങ്ങിക്കരഞ്ഞ് അങ്ങേ പക്കല്‍ ഞങ്ങള്‍ നെടുവീര്‍പ്പിടുന്നു. ആകയാല്‍ ഞങ്ങളുടെ മദ്ധ്യസ്ഥേ! അങ്ങയുടെ കരുണയുള്ള കണ്ണുകള്‍ ഞങ്ങളുടെനേരെ തിരിക്കേണമേ.  ഞങ്ങളുടെ ഈ പ്രവാസത്തിനുശേഷം അങ്ങയുടെ ഉദരത്തിന്റെ അനുഗൃഹീതഫലമായ ഈശോയെ ഞങ്ങള്‍ക്കു കാണിച്ചു തരണമേ, കരുണയും വാത്സല്യവും മാധുര്യവും നിറഞ്ഞ കന്യകാമറിയമേ! ആമ്മേന്‍.

ഈശോമിശിഹായുടെ വാഗ്ദാനങ്ങള്‍ക്ക് ഞങ്ങള്‍ യോഗ്യരാകുവാന്‍, സര്‍വ്വേശ്വരന്റെ പരിശുദ്ധ മാതാവേ, ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ.

 

പ്രാര്‍ത്ഥിക്കാം
സര്‍വ്വശക്തനും നിത്യനുമായ സര്‍വ്വേശ്വരാ, ഭാഗ്യവതിയായ മറിയത്തിന്റെ ആത്മാവും ശരീരവും പരിശുദ്ധാത്മാവിന്റെ അനുഗ്രഹത്താല്‍ അങ്ങേ ദിവ്യപുത്രനു യോഗ്യമായ പീഠമായിരിക്കാന്‍ ആദിയില്‍ അങ്ങ് നിശ്ചയിച്ചുവല്ലോ. ഈ ദിവ്യമാതാവിനെ നിനച്ചു സന്തോഷിക്കുന്ന ഞങ്ങള്‍ അവളുടെ ശക്തിയുള്ള അപേക്ഷകളാല്‍ ഈ ലോകത്തിലുള്ള സകല ആപത്തുകളിലും നിത്യമരണത്തിലും നിന്ന് രക്ഷപെടുവാന്‍ കൃപ ചെയ്യണമേ. ഈ അപേക്ഷകളൊക്കെയും ഞങ്ങളുടെ കര്‍ത്താവീശോമിശിഹായുടെ യോഗ്യതകളെക്കുറിച്ച് ഞങ്ങള്‍ക്ക് തരണമേ. ആമ്മേന്‍.

 

എത്രയും ദയയുള്ള മാതാവേ
എത്രയും ദയയുള്ള മാതാവേ, നിന്റെ സങ്കേതത്തില്‍ ഓടിവന്ന്, നിന്റെ സഹായം തേടി നിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചവരില്‍ ഒരുവനെയെങ്കിലും നീ ഉപേക്ഷിച്ചതായി കേട്ടിട്ടില്ല എന്നു നീ ഓര്‍ക്കേണമേ. കന്യകകളുടെ രാജ്ഞിയായ കന്യകേ, ദയയുള്ള മാതാവേ, ഈ വിശ്വാസത്തില്‍ ധൈര്യപ്പെട്ടു നിന്റെ ദയാധിക്യത്തെ കാത്തുകൊണ്ട് നിന്റെ സന്നിധിയില്‍ നില്‍ക്കുന്നു.  അവതരിച്ച വചനത്തില്‍ മാതാവേ! എന്റെ അപേക്ഷ ഉപേക്ഷിക്കാതെ ദയാപൂര്‍വ്വം കേട്ടരുളണമേ. ആമ്മേന്‍.

+++