രോഗികളുടെ പ്രാര്‍ത്ഥന
ആരോഗ്യവാന്മാര്‍ക്കല്ല രോഗികള്‍ക്കാണു വൈദ്യനെക്കൊണ്ടാവശ്യം എന്നരുളിച്ചെയ്തുകൊണ്ട് രോഗികളോടും പീഢിതരോടും അവശരോടും വേദനയനുഭവിക്കുന്നവരോടും അതിയായ സ്‌നേഹവും പരിഗണനയും പ്രകടിപ്പിച്ച ഈശോയേ, ഞങ്ങള്‍ അങ്ങയെ സ്തുതിക്കുകയും ആരാധിക്കുകയും ചെയ്യുന്നു. ആത്മീയവും ശാരീരികവുമായി വേദനയനുഭവിക്കുന്ന എല്ലാ രോഗികളേയും അങ്ങുന്ന് ആശ്വസിപ്പിക്കുകയും സൗഖ്യപ്പെടുത്തുകയും ചെയ്യണമേ. അന്ധര്‍ക്ക് കാഴ്ചയും ചെകിടര്‍ക്ക് കേള്‍വിയും രോഗികള്‍ക്ക് സൗഖ്യവും നല്കിയ കര്‍ത്താവേ, അങ്ങയുടെ നാമം വിളിച്ചപേക്ഷിക്കുകയും അങ്ങയില്‍ ആശ്രയമര്‍പ്പിക്കുകയും ചെയ്യുന്ന ഞങ്ങളുടെമേല്‍ അങ്ങുന്ന് കരുണയായിരിക്കണമേ. അങ്ങേ മാതാവായ പരിശുദ്ധ കന്യാമറിയത്തിന്റെയും വി. ഔസേപ്പിതാവിന്റേയും ഞങ്ങളുടെ പ്രത്യേക മദ്ധ്യസ്ഥരായ വിശുദ്ധരുടേയും ഭൂമിയിലെ എല്ലാ നീതിമാന്മാരുടെയും  സുകൃതങ്ങളും പ്രാര്‍ത്ഥനകളും പരിഗണിച്ച് രോഗത്താല്‍ വലയുന്ന ഞങ്ങളോട് അങ്ങുന്ന് കരുണ കാണിക്കണമേ. എല്ലാ വേദനകളും ആകുലതകളും ആത്മാവിനും ശരീരത്തിനും ഉപകരിക്കത്തക്കവിധം ക്ഷമയോടും സന്തോഷത്തോടും ദൈവതിരുമനസ്സിനോടുള്ള വിധേയത്വത്തോടുംകൂടി ശാന്തമായി സ്വീകരിക്കാന്‍  വേണ്ട അനുഗ്രഹം ഞങ്ങള്‍ക്കു നല്കണമേ. രോഗികളുടെ ആശ്രയമായ ഈശോയേ, അങ്ങയുടെ സൗഖ്യദായകമായ വലതുകരം നീട്ടി ഞങ്ങളെ അനുഗ്രഹിക്കുകയും പൂര്‍ണ്ണ സൗഖ്യം നല്കി ഞങ്ങളെ അനുഗ്രഹിക്കുകയും  ഞങ്ങളെ ആശ്വസിപ്പിക്കുകയും ചെയ്യണമേ. നിത്യം പുത്രനും പരിശുദ്ധാത്മാവുമായ സര്‍വ്വേശ്വരാ. ആമ്മേന്‍.

തിരുവചനം

കര്‍ത്താവേ എന്നെ സുഖപ്പെടുത്തണമേ, അപ്പോള്‍ ഞാന്‍ സൗഖ്യമുള്ളവനാകും. എന്നെ രക്ഷിക്കേണമേ, അപ്പോള്‍ ഞാന്‍ രക്ഷപ്പെടും, അങ്ങു മാത്രമാണ് എന്റെ പ്രത്യാശ(ജറെമിയാ  17:14).

ഞാന്‍ നിന്റെ കണ്ണീര്‍ കാണുകയും പ്രാര്‍ത്ഥന കേള്‍ക്കുകയും ചെയ്തിരിക്കുന്നു. ഞാന്‍ നിന്നെ സുഖപ്പെടുത്തും. മൂന്നാം ദിവസം നീ കര്‍ത്താവിന്റെ ആലയത്തിലേക്കു പോകും (2 രാജാക്കന്മാര്‍ 20:5).

എന്റെ  ദൈവമായ കര്‍ത്താവേ, ഞാനങ്ങയോടു നിലവിളിച്ച് അപേക്ഷിച്ചു. അവിടുന്ന് എന്നെ സുഖപ്പെടുത്തുകയും ചെയ്തു (സങ്കീര്‍ത്തനങ്ങള്‍ 30:2).

+++