വത്തിക്കാന്‍ സിറ്റി: കുടുംബം സ്‌നേഹത്തിന്റെ സത്യം പഠിപ്പിക്കുന്നില്ലെങ്കില്‍ വേറൊരു വിദ്യാലയത്തിനും അതു പഠിപ്പിക്കാന്‍ സാധിക്കുകയില്ലെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ഇന്നലെ സെന്റ് പീറ്റേഴ്‌സ്ചത്വരം നിറഞ്ഞുകവിഞ്ഞ തീര്‍ത്ഥാടകര്‍ക്ക് പൊതുസന്ദര്‍ശനം നല്കുന്നതുനിടെ വചനസന്ദേശം നല്കുകയായിരുന്നു മാര്‍പാപ്പ. 
ഒരു നിയമത്തിനും മനുഷ്യമഹത്ത്വത്തിന്റെ അമൂല്യനിധിയായ സ്‌നേഹത്തിന്റെ സൗന്ദര്യം അടിച്ചേല്‍പ്പിക്കാന്‍ സാധിക്കുകയില്ല. അതു നമ്മുടെ കുടുംബങ്ങളില്‍നിന്നു നമ്മള്‍ സ്യാംശീകരിച്ചെടുക്കണം. സ്‌നേഹമില്ലാത്ത കുടുംബം ഒരു വൈരുധ്യമാണ്. 
ഈ കാലഘട്ടത്തില്‍ പരസ്പരം നല്കുന്ന വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ കുറവുണ്ടാകുന്നു. ഓരോ വ്യക്തിയും വ്യക്തിപരമായ സംതൃപ്തിയാണ് അന്വേഷിക്കുന്നത്. കുടുംബം എന്ന യാഥാര്‍ത്ഥ്യം നിലനില്‍ക്കുന്നത് നല്കുന്ന വാഗ്ദാനങ്ങളിലുള്ള വിശ്വസ്തതയിലാണ്. സ്വാതന്ത്ര്യമില്ലാതെ സ്‌നേഹബന്ധമില്ല. സ്‌നേഹമില്ലാതെ വിവാഹമില്ല. സ്വാതന്ത്ര്യവും വിശ്വസ്തതയും പരസ്പരം എതിര്‍ക്കുന്നില്ല. മറിച്ചു പരസ്പരം സഹായിക്കുന്നുവെന്നും മാര്‍പാപ്പ കൂട്ടിച്ചേര്‍ത്തു. 
കേരളകത്തോലിക്കാസഭ പശ്ചിമേഷ്യയിലെ ജനങ്ങളെ സഹായിക്കാനായി സമാഹരിച്ച തുക ഇന്നലെ കെ.സി.ബി.സി. പ്രസിഡന്റും സീറോമലങ്കരസഭ മേജര്‍ ആര്‍ച്ച് ബിഷപ്പുമായ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമിസ് കാതോലിക്കാ ബാവ ഫ്രാന്‍സിസ് മാര്‍പാപ്പായ്ക്കു കൈമാറി. സീറോമലബാര്‍സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്, പുനലൂര്‍ ബിഷപ് ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍, മലങ്കര കാത്തലിക് അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് പ്രഫ. ജേക്കബ് എം. എബ്രഹാം എന്നിവരും തദവസരത്തില്‍ സന്നിഹിതരായിരുന്നു. 
ഇന്നു രാവിലെ ഒമ്പതുമുതല്‍ പന്ത്രണ്ടരവരെ നടക്കുന്ന പതിനഞ്ചാം പൊതുസമ്മേളനത്തില്‍ സിനഡിന്റെ അവസാനപ്രമേയത്തിനുവേണ്ടിയുള്ള കരട് രേഖ അവതരിപ്പിക്കുന്നതും സിനഡ് പിതാക്കന്മാര്‍ക്ക് അതിന്റെ പകര്‍പ്പ് നല്കുന്നതുമാണ്. ഉച്ചകഴിഞ്ഞ് നാലരമുതല്‍ ഏഴുവരെ നടക്കുന്ന പതിനാറാം പൊതുസമ്മേളനത്തില്‍ സിനഡ് പിതാക്കന്മാര്‍ ഈ കരട് രേഖയില്‍ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് സംസാരിക്കുന്നതും അവരുടെ നിര്‍ദ്ദേശങ്ങള്‍ എഴുതി സമ്മര്‍പ്പിക്കുന്നതുമാണ്.