മദര്‍ തെരേസയെ സെപ്റ്റംബര്‍ നാലിനു വിശുദ്ധയായി നാമകരണം ചെയ്യുമ്പോള്‍ കാരുണ്യവര്‍ഷത്തിലെ ഒരു അവിസ്മരണീയ ദിനമായിരിക്കും അത്. ജീവിച്ചിരുന്നപ്പോള്‍ തന്നെ അമ്മയെ പലരും വിശുദ്ധയായി കണ്ടു. കണ്ടുമുട്ടിയവര്‍ കരുണയുടെ ഒരു മാലാഖയെ തിരിച്ചറിഞ്ഞു. കരുണ നിറഞ്ഞ ജീവിതംകൊണ്ടു മദര്‍ തെരേസ, ഇപ്പോള്‍ ഫ്രാന്‍സിസ് മാര്‍പാപ്പ പഠിപ്പിക്കുന്ന കാര്യങ്ങള്‍ ഉള്‍ക്കൊണ്ടു മുമ്പേ ജീവിച്ചു കടന്നുപോയി. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വാക്കുകളില്‍: ദൈവത്തിന്റെ കരുണ കൊണ്ടുവരാന്‍ ധൈര്യവും സര്‍ഗാത്മകതയും കാണിച്ച മിഷനറീസ് ഓഫ് ചാരിറ്റി സ്ഥാപക മദര്‍ തെരേസ അല്ലാതെ ലോകത്തു മറ്റാരും അതിനില്ലായിരുന്നു.
 
പാവപ്പെട്ട സഭയും പാവപ്പെട്ടവര്‍ക്കു വേണ്ടിയുള്ള സഭയുമാണ് എനിക്ക് വേണ്ടത് എന്ന ഫ്രാന്‍സിസ് മാര്‍പാപ്പായുടെ വാക്കുകള്‍ മദര്‍ തെരേസ എത്രയോ മുമ്പ് തന്റെ അനുയായികളെ അനുദിനം അനുസ്മരിപ്പിച്ചിരുന്നു. ലൊറോറ്റോ മഠം വിട്ടു പാവങ്ങളോട് ഒരുമിച്ചു താമസിക്കാനുള്ള മദര്‍ തെരേസയുടെ തീരുമാനത്തിനും വത്തിക്കാനിലെ പേപ്പല്‍ കൊട്ടാരം വിട്ടു സാന്ത മാര്‍ത്തയിലേക്കു മാറിത്താമസിച്ച് പാവങ്ങളോട് അനുരൂപപ്പെടാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ എടുത്ത തീരുമാനത്തിനും സമാനതകളുണ്ട്. പാപ്പാ സ്ഥാനം ഏറ്റെടുത്ത ആദ്യകാലയളവില്‍ തന്നെ സഭ തന്നെത്തന്നെ നവീകരിച്ചു കൂടുതല്‍ പ്രേഷിതയും കരുണനിറഞ്ഞവളും ആകണമെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ ഉദ്‌ബോധിപ്പിച്ചിരുന്നു.
 
പാവങ്ങളോടും രോഗികളോടും അഭയാര്‍ഥികളോടും മാനസിക ശാരീരിക പീഡകള്‍ സഹിക്കുന്നവരോടു, പ്രകൃതിദുരന്തങ്ങളാല്‍ കഷ്ടപ്പെടുന്നവരോടും പ്രത്യേക സ്‌നേഹവും കാരുണ്യവും മാര്‍പാപ്പ കാട്ടി. അവരെ ആശ്വസിപ്പിക്കാനും അവരോടൊപ്പം ഭക്ഷിക്കാനും മുന്‍കൈ എടുക്കുന്ന മാര്‍പാപ്പ കാട്ടിത്തരുന്നതു പറയുന്നത് പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുന്ന സഭാധികാരിയെയാണ്. 
 
പ്രവാചകശബ്ദമാകാന്‍ തെരഞ്ഞെടുക്കപ്പെട്ട മാതൃകകളാണു മദര്‍ തെരേസയും ഫ്രാന്‍സിസ് മാര്‍പാപ്പയും. മനുഷ്യരെല്ലാവരെയും ദൈവത്തിന്റെ മക്കളായി കണ്ടു സേവിച്ച മദര്‍ തെരേസ ജീവിതത്തില്‍ ചെയ്ത നന്മകള്‍ പിന്തുടരാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ നിരന്തരം പഠിപ്പിക്കുന്നു. 

കടപ്പാട് : wwws.syromalabarchurch.in