കുമ്പസാരിപ്പിക്കുന്ന വൈദികന് സ്വന്തം പാപങ്ങളെക്കുറിച്ച് ബോധ്യമുണ്ടായിരിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. സ്വന്തം പാപങ്ങള്‍ മനസിലാക്കുന്ന വൈദികനു മാത്രമേ നല്ല കുമ്പസാരക്കാരന്‍ ആകുവാന്‍ കഴിയുകയുള്ളു എന്ന്, വലിയ നോമ്പ് തുടങ്ങുന്നതിനു മുമ്പുള്ള സന്ദേശത്തില്‍ മാര്‍പാപ്പ വൈദികരെ ഓര്‍മ്മിപ്പിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമെത്തിയ കപ്പൂച്ചിയന്‍ ഫ്രാന്‍സിസ്‌ക്കന്‍ വൈദികരുമൊത്ത് ദിവ്യബലി അര്‍പ്പിക്കുന്ന വേളയിലാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ഈ സന്ദേശം നല്‍കിയത്. 

'നിങ്ങളുടെ സഹോദരന്‍ എന്ന നിലയ്ക്കാണ് ഞാനിത് പറയുന്നത്. നിങ്ങളിലൂടെ ഞാന്‍ ഈ സന്ദേശം ലോകമെങ്ങുമുള്ള കുമ്പസാരക്കാര്‍ക്കായി നല്‍കുകയാണ്. കരുണയുടെ ഈ വര്‍ഷത്തില്‍ കുമ്പസാരത്തിന് അത്യധികം പ്രാധാന്യമുണ്ട് എന്ന് ഓര്‍ത്തിരിക്കുക.' പുരോഹിതര്‍ക്ക് ദണ്ഡ വിമോചനം കല്‍പ്പിക്കാനാവാത്ത പാപങ്ങളുണ്ട്. അത്തരം അവസരങ്ങളില്‍ കുമ്പസാരകൂട്ടിലേക്ക് എത്തുന്ന വിശ്വാസികളെ വാക്കുകൊണ്ടും മനസുകൊണ്ടും ശപിക്കാന്‍ ശ്രമിക്കരുത്. 'വിശ്വാസികള്‍, ഒരല്‍പ്പം ആശ്വാസം തേടിയാണ്, മനസ്സിനും ആത്മാവിനും സമാധാനം തേടിയാണ്, കുമ്പസാരക്കൂട്ടിലേക്ക് എത്തുന്നത്. ദൈവം നിങ്ങളെ സ്‌നേഹിക്കുന്നു എന്ന് അവരെ ഓര്‍മ്മപ്പെടുത്തുക; അതാണ് ഒരു വൈദികന്റെ കടമ.' പിതാവ് പറഞ്ഞു. 

തുടര്‍ന്ന് അദ്ദേഹം, കുമ്പസാരം എന്ന കൂദാശയുടെ ഏറ്റവും മഹത്തായ പാരമ്പര്യം തുടര്‍ന്നു വരുന്ന കപ്പൂച്ചിയന്‍ സന്യാസ സമൂഹത്തേയും, പ്രസ്തുത സന്യാസസമൂഹത്തിലെ മഹത്തുക്കളായ, മാന്ദിക്കിലെ വിശുദ്ധ ലെപ്പോള്‍ഡ്, പെട്രോസീനയിലെ വിശുദ്ധ പാദ്രെ പീയോ എന്നിവരെയും പ്രത്യേകം പരാമര്‍ശിച്ചു സംസാരിച്ചു. വിശുദ്ധ പീയോയുടെ ദൗതിക ശരീരം ഉള്‍പ്പടെ, രണ്ടു വിശുദ്ധരുടെയും തിരുശേഷിപ്പുകള്‍, കരുണയുടെ വര്‍ഷത്തിന്റെ പ്രത്യേക പ്രാര്‍ത്ഥനകള്‍ക്കായും പാപവിമോചനത്തിന്റെ പ്രതീകങ്ങളായും ഇപ്പോള്‍ റോമില്‍ എത്തിച്ചിട്ടുണ്ട്. 

'പാപികളുടെ മനസ് തൊട്ടറിഞ്ഞ വിശുദ്ധരായിരുന്നു ഇവര്‍.' അദ്ദേഹം പറഞ്ഞു. 'തെറ്റുകള്‍ക്ക് മാപ്പ് ആവശ്യമില്ല എന്നു കരുതുന്നവര്‍ സാവധാനത്തില്‍ ദൈവത്തെ മറക്കുന്നു. മാപ്പ് ചോദിക്കാത്തവര്‍ മാപ്പ് കൊടുക്കാനും മടി കാണിക്കുന്നു. തനിക്കും അശുദ്ധിയുണ്ടായിരുന്നു എന്നു ബോദ്ധ്യമുള്ള വൈദികനാണ് എളിമയോടെ, മറ്റുള്ളവരുടെ തെറ്റുകള്‍ക്ക് മാപ്പു കൊടുക്കുന്നത്. തങ്ങള്‍ വിശുദ്ധന്മാരെന്നു സ്വയം കരുതുന്നവര്‍ മറ്റുള്ളവരുടെ പാപങ്ങള്‍ക്കുനേരെ ശാപവാക്കുകള്‍ ഉച്ചരിക്കുന്നു.' 'ഒരു വ്യക്തി കുമ്പസാരകൂട്ടില്‍ എത്തുന്നു എന്ന പ്രക്രിയ തന്നെ, പശ്ചാത്താപത്തിന്റെ ഒരു പ്രഖ്യാപനമാണ്. പാപം ഇറക്കി വച്ച് ആശ്വസിക്കാന്‍ വേണ്ടിയാണ് ആ വ്യക്തി കുമ്പസാര കൂട്ടിലേക്ക് എത്തുന്നത്. അയാള്‍ക്ക് അത് പറയാന്‍ അറിയില്ലായിരിക്കാം. പക്ഷേ, അയാള്‍ അവിടെ എത്തുന്നു എന്നതു തന്നെ, പശ്ചാത്തപിക്കുന്ന ഒരു മനസ്സിനെ കാണിക്കുന്നു.' 

മനശാസ്ത്രപരമായ പ്രത്യേക അവസ്ഥകളോ, ജീവിത സാഹചര്യങ്ങളോ മനുഷ്യരുടെ സ്വഭാവ പരിണാമത്തിന് തടസ്സമായി നില്‍ക്കാം. വൈദികര്‍ അത് വിസ്മരിക്കരുത്. 'എല്ലാവര്‍ക്കും മാപ്പു കൊടുക്കുന്ന, കരുണയുടെ മുഖവും മനസ്സുമുള്ള വൈദികരെയാണ്, നമുക്ക് ആവശ്യം. എല്ലാത്തിലും തിന്മ കാണുന്നത് സാത്താന്റെ സ്വഭാവമാണ്.' 'മാപ്പ് ദൈവത്തിന്റെ തലോടലാണ്. അതില്‍ വിശ്വസിക്കുക.' പ്രഭാഷണം അവസാനിപ്പിച്ചുകൊണ്ട് മാര്‍പാപ്പ പറഞ്ഞു. 

കടപ്പാട്: pravachakasabdam.com