ടെക്‌സസ്: ഫ്രാന്‍സിസ് പാപ്പയുടെ അമേരിക്കന്‍ സന്ദര്‍ശനം ഫലം കണ്ടോ എന്നറിയാന്‍ മാരിസ്റ്റ് പോള്‍ നടത്തിയ സര്‍വേയില്‍ പ്രൊ-ലൈഫ് ആണെന്നും മനുഷ്യജീവന്‍ ഏതു ഘട്ടത്തിലും സംരക്ഷിക്കപ്പെടണമെന്നും വാദിക്കുന്നവരുടെ എണ്ണം അമേരിക്കയില്‍ വന്‍തോതില്‍ വര്‍ദ്ധിച്ചിരിക്കുന്നതായി റിപ്പോര്‍ട്ട്. പാപ്പായുടെ സന്ദര്‍ശത്തിനുമുമ്പും ശേഷവും ശാസ്ത്രീയമായി നടത്തപ്പെട്ട സര്‍വേയിലാണ് വന്‍വ്യത്യാസം കാണുവാനായത്. അടുത്തകാലത്തെങ്ങും പ്രകടമാകാത്തവിധം അമേരിക്കയിലെ 62 ശതമാനം വ്യക്തികള്‍ ഗര്‍ഭധാരണം മുതല്‍ മനുഷ്യജീവന്‍ സംരക്ഷിക്കപ്പെടണം എന്ന പ്രൊ-ലൈഫ് അനുഭാവമുള്ളവരാണെന്ന് തെളിഞ്ഞു. പ്ലാന്‍ഡ് പേരന്റ് ഹുഡ് പോലുള്ള ഭീമന്‍ അബോര്‍ഷന്‍ ബിസിനസ്സുകള്‍ കാപട്യം കാണിക്കുന്നു എന്ന തിരിച്ചറിവ് ജനങ്ങളില്‍ വ്യാപകമായതും ഇതിന് കാരണമായിട്ടുണ്ട്. സ്ത്രീ സംരക്ഷണത്തിന്റെ പേരില്‍ മാധ്യമങ്ങള്‍ നടത്തുന്ന പ്രചാരണങ്ങളുടെ പിന്നിലെ ഹിഡല്‍ അജന്‍ഡ ജനങ്ങള്‍ക്ക് വലിയരീതിയില്‍ മനസിലായതായും സര്‍വേ വ്യക്തമാക്കുന്നു. 

പ്രധാനമായു ഈ രണ്ടു കാരണങ്ങളാണ് ജനങ്ങളുടെ അഭിപ്രായത്തില്‍ മാറ്റമുണ്ടാകുവാന്‍ കാരണമായി സര്‍വേ അവതരിപ്പിച്ചത്. കഴിഞ്ഞ മൂന്ന് നാല് മാസത്തിനുള്ളില്‍ പ്രൊ-ലൈഫ് അനുഭാവികളുടെ എണ്ണത്തില്‍ പത്തുശതമാനത്തോളം വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഇക്കാര്യത്തില്‍ കത്തോലിക്കരുടെ ഇടയിലെ വന്‍ വ്യത്യാസമാണ് ഫ്രാന്‍സിസ് ഇഫക്ടായി വിശദീകരിക്കപ്പെട്ടത്. മതസ്വാതന്ത്ര്യം അനുവദിക്കപ്പെടണമെന്ന അഭിപ്രായവും വലിയ തോതില്‍ ചലനം കാണിക്കുന്നു. സ്വവര്‍ഗ്ഗാനുരാഗം പോലുള്ള പ്രവണതകളെ ജനം അത്രയധികമായി പിന്തുണക്കുന്നില്ല എന്നതും സര്‍വേ വ്യക്തമാക്കുന്നുണ്ട്. റാന്‍ഡം ആയി തിരഞ്ഞെടുക്കപ്പെട്ട അമേരിക്കയുടെ പല ഭാഗത്തുനിന്നുള്ളവരാണ് സര്‍വേയില്‍ പങ്കെടുത്തത്. ജീവിതത്തിന്റെ എല്ലാ തുറകളില്‍നിന്നുമുള്ളവരെ ഇതില്‍ ഉള്‍പ്പെടുത്തിയിരുന്നു. 

രാഷ്ട്രീയമായി പാപ്പയുടെ സന്ദര്‍ശനത്തെ കണ്ടവര്‍ വളരെ ചുരുക്കമാണ്. ഫ്രാന്‍സിസ് പാപ്പയുടെ വീക്ഷണങ്ങളോട് യോജിക്കുന്നവരുടെ എണ്ണത്തിലും വന്‍വര്‍ദ്ധനവുണ്ട്. സമ്പത്ത് പങ്കുവയ്ക്കപ്പെടണമെന്ന ആശയവും പാവങ്ങളോട് ഐക്യദാര്‍ഢ്യം വേണമെന്ന് സമ്മതിക്കുന്നവരും ഏറെ. ഏതെങ്കിലും തരത്തില്‍ മാധ്യമങ്ങളിലൂടെ പാപ്പയുടെ അമേരിക്കന്‍ സന്ദര്‍ശനം കണ്ടവരുടെ സംഖ്യയും ആരെയും അത്ഭുതപ്പെടുത്തുന്നതാണ്. 96 ശതമാനം കത്തോലിക്കര്‍ ഈ സംഭവത്തെ അടുത്തു വീക്ഷിച്ചവരാണ് എന്ന സര്‍വേഫലവും പ്രതീക്ഷനല്‍കുന്നുണ്ട്. വധശിക്ഷയെക്കുറിച്ച് പാപ്പയോട് വിയോജിക്കുന്നവരുടെ എണ്ണത്തിലുള്ള വ്യത്യാസവും ശ്രദ്ധിക്കേണ്ടതാണ്. കാരണം 41 ശതമാനം മാത്രമാണ് വധശിക്ഷയോട് വിയോജിക്കുന്നതായി സമ്മതിച്ചത്.