അമേരിക്കയില്‍ അറിയപ്പെടുന്ന മാര്യേജ് കൗണ്‍സിലറാണ് വാഷിംഗ്ഡണിലെ  ഫാ, ടി.ജി. മോറോ, ആയിരക്കണക്കിനാളുകളാണ് ദിനംപ്രതി അദ്ദേഹത്തിന്റെ  ഉപദേശം തേടിയെത്തുന്നത്. ആത്മീയ ജീവിതത്തിലെ പരാജയം പലരുടെയും കുടുംബജീവിതം തകര്‍ക്കുന്നത് അദ്ദേഹം കണ്ടിട്ടുണ്ട്. എന്നാല്‍ കുഞ്ഞുങ്ങളെ വിശ്വാസത്തില്‍ വളര്‍ത്തുകയും കൗദാശിക ജീവിതത്തില്‍ ശ്രദ്ധിക്കുകയും ചെയ്ത രണ്ടു കുടുംബങ്ങള്‍ വിവാഹമോചനത്തിന്റെ വാക്കിലെത്തേണ്ടിവന്നു. കുടുംബത്തെ തകര്‍ക്കുന്ന രഹസ്യ ശത്രവിനെക്കുറിച്ച് അദ്ദേഹത്തിന് തിരിച്ചറിയാന്‍.

ഏറെ ഉപദേശങ്ങള്‍ക്കും  ചര്‍ച്ചകള്‍ക്കും വിധേയമായെങ്കിലും ഈ രണ്ടു കുടുംബബന്ധങ്ങളും പരാജയപ്പെടുന്നത് വേദനയോടെ നോക്കിനില്‍ക്കേണ്ടിവന്നു. അദ്ദേഹത്തിന് ശത്രു മറ്റാരുമല്ല, അമിതമായ കോപം തന്നെ, ഓവര്‍ കമിംഗ് സിന്‍ഫുള്‍ ആംഗര്‍ എന്ന പേരില്‍ പ്രശസ്തമായ ഒരു പുസ്തകം എഴുതാന്‍ അദ്ദേഹത്തെ പ്രചോദിപ്പിച്ച സംഭവങ്ങളായിരുന്നു അവ.

കോപം  എന്നത് അത്ര വലിയ പ്രശ്‌നമാണോ എന്ന് ചിന്തിക്കുന്നവരോട് ഫാ, മോറോയ്ക്ക് ഒന്നേ  പറയാനുള്ളൂ. ഭാര്യയും ഭര്‍ത്താവും അമിതമായ കോപത്തിന് അടിമപ്പെട്ടവരാണെങ്കില്‍, എത്ര ആത്മീയമാകാന്‍ ശ്രദ്ധിച്ചാലും അവരുടെ ബന്ധം  തകരാന്‍ സാധ്യതയുണ്ട്. കുറച്ചുനാള്‍ കഴിയുമ്പോള്‍ ആ ബന്ധത്തില്‍നിന്ന് എങ്ങനെയെങ്കിലും പുറത്തുകടക്കണമെന്ന് ദമ്പതിമാര്‍ ആഗ്രഹിച്ചുതുടങ്ങും. വേര്‍പിരിയലിന്റെ  വക്കില്‍നിന്ന് നിരവധി ദമ്പതികളെ പുതുജീവിതത്തിലേക്ക് കൈപിടിച്ചുകയറ്റിയ അനുഭവസമ്പത്തുമായി അദ്ദേഹം തുടരുന്നു.

അമിതമായ കോപമുള്ളയാളോടൊപ്പമുള്ള സഹവാസവും അത്തരം വ്യക്തികളുമായുള്ള ബന്ധവും അനിഷ്ടത്തോടെയാണ് എല്ലാവരും നോക്കിക്കാണുന്നത്. ഈ ബന്ധത്തെ എങ്ങനെ ദൃഢമാക്കാം എന്നതിനെക്കാള്‍, അതില്‍നിന്ന് എങ്ങനെ രക്ഷപെടാം എന്നാണ് പലരും ചിന്തിക്കുന്നത്. കോപം എന്ന വികാരം  എല്ലാവര്‍ക്കുമുള്ളതാണ്. മറ്റുള്ളവരുടെ പ്രവൃത്തികളില്‍ അനിഷ്ടമുണ്ടാകുമ്പോള്‍ സ്വാഭാവികമായി രൂപപ്പെടുന്ന വികാരമാണത്. എന്നാല്‍ പ്രതികാരചിന്തയും പ്രവര്‍ത്തികളും അതിനെ പിന്തുടരുമ്പോള്‍ അത് കൂടുതല്‍ ഗുരുതരമാകും . മറ്റുള്ളവരെ മുറിപ്പെടുത്തുന്ന രീതിയില്‍ കോപമുള്ളവര്‍ തീര്‍ച്ചയായും ശ്രദ്ധിക്കേണ്ടതുണ്ട്.

മനസ്സില്‍ കോപം പ്രവേശിക്കുന്നത് ശരീരത്തില്‍  വിഷം കടക്കുന്നതിനു സമാനമായാണ് അദ്ദേഹം വിലയിരുത്തുന്നത്. ചെറിയരീതിയിലുള്ള വിഷത്തെ ശരീരം ചിലപ്പോള്‍ സ്വന്തം ശക്തികൊണ്ട് പുറന്തള്ളിയേക്കാം. എന്നാല്‍ മരണകാരമായ വിഷം ബന്ധത്തെ ആകെ തകര്‍ത്തുകളയും.

ഈ അപകടത്തെ അതിജീവിക്കാനുള്ള ചില വഴികളും അദ്ദേഹത്തിന്റെ പുസ്തകം വിവരിക്കുന്നുണ്ട്. എന്തെങ്കിലും സംഭിവിക്കുമ്പോള്‍ കോപിക്കേണ്ട സാഹചര്യമാണോ എന്ന് തീരുമാനിക്കാനുള്ള കഴിവ് ആര്‍ജ്ജിക്കുകയാണ് ആദ്യം വേണ്ടത്. അതാണ് കോപത്തെ അതിജീവിക്കുന്നതിനുള്ള  ആദ്യപടി. ഇത് സാധിക്കാതെ ചെറിയകാര്യങ്ങള്‍ക്ക് അമിതമായ കോപം പുലര്‍ത്തുന്നവര്‍ ജാഗ്രത പുലര്‍ത്തണം. പരിശ്രമം കൂടാതെ കോപത്തെ അതിജീവിക്കാനാവില്ല എന്ന ഉപദേശവും ഫാ.മോറെ നല്‍കുന്നു. ദൈവത്തിന് ഈ സ്വഭാവത്തെ ബലിയായി സമര്‍പ്പിക്കാന്‍ സാധിക്കുമ്പോഴാണ് വിജയം നമ്മുടെ ഭാഗത്തു വരുന്നത്.

ഏതെങ്കിലും പ്രവര്‍ത്തികളില്‍ അനിഷ്ടമുണ്ടാവുകയും കോപം രൂപപ്പെടുകയും ചെയ്യുമ്പോള്‍ ഭീരുക്കളെപ്പോലെ പ്രവര്‍ത്തിച്ച് ഉള്ളിലെ വികാരത്തെ അടിച്ചമര്‍ത്തുന്നതും സത് സ്വഭാവത്തിന് യോജിച്ചതല്ലെന്ന് അദ്ദേഹം പറയുന്നുണ്ട്. ആ സാഹചര്യം കൈകാര്യംചെയ്യേണ്ടതിനുള്ള ഉദാഹരണവും അദ്ദേഹം പുസ്തകത്തില്‍  കുറിക്കുന്നു. അഗസ്തിനോസിന്റെ അമ്മയായ മോനിക്ക പുണ്യവതിയുടെ ഭര്‍ത്താവ് അമിതകോപത്തിനടിമയായിരുന്നു.  എല്ലാ ദിവസവും എന്തെങ്കിലും കാര്യത്തിന് അദ്ദേഹം അവരുമായി വഴക്കിടുമായിരുന്നു. ഒരു കാരണവുമില്ലാതെ ദേഷ്യപ്പെടും. ഭാര്യയ്ക്ക് യാതൊരു വിലയും കൊടുക്കാതെ പെരുമാറും.

സ്വന്തം ഇഷ്ടങ്ങള്‍ അടിച്ചേല്‍പ്പിക്കുകയും ഭാര്യയ്ക്ക് എന്തെങ്കിലും  അസ്തിത്വമുണ്ടെന്ന് വിശ്വസിക്കാതിരിക്കുകയും ചെയ്യുന്ന ഒരു മനുഷ്യന്‍. സ്വന്തം താല്‍പര്യങ്ങള്‍ അടിച്ചേല്‍പ്പിക്കാനുള്ള ഒരു യന്ത്രമായാണ് അദ്ദേഹം ഭാര്യയെ കണ്ടത്. അദ്ദേഹത്തിന്റെ കാര്യങ്ങളും പദ്ധതികളും നിറവേറ്റുന്നതിനായി ഉപയോഗിക്കപ്പെടേണ്ട വസ്തുകണക്കായിരുന്നു മോനിക്കായുടെ ജീവിതം. പക്ഷേ, സഭ കണ്ട വലിയ വിശുദ്ധരില്‍ ഒരാളായി  മോനിക്ക മാറി, മോനിക്കയുടെ ഭര്‍ത്താവാരെന്ന് ചോദിച്ചാല്‍ അറിയാവുന്നര്‍ അധികമുണ്ടെന്നും തോന്നുന്നില്ല.

വിശുദ്ധയായ ആ സ്ത്രീയുടെ തിരികെയുള്ള പെരുമാറ്റം പക്വതയും സ്‌നേഹവും നിറഞ്ഞതായിരുന്നു. കോപം ശമിക്കുമ്പോള്‍ അദ്ദേഹത്തെ ഇക്കാര്യം ബോധ്യപ്പെടുത്താനും അവര്‍ ശ്രമിച്ചിരുന്നു. മോനിക്കക്ക് ഒരു വിശുദ്ധയാകണമെന്ന ആഗ്രഹമുണ്ടായിരുന്നു. ആ ലക്ഷ്യം മുന്‍നിറുത്തിയാണ് ഭര്‍ത്താവിന്റെ കോപസ്വഭാവത്തെയും മകന്റെ ദുര്‍നടപ്പിനെയും അവര്‍ വിലയിരുത്തിയത്. അവര്‍ തമ്മിലുള്ള ബന്ധം തകരാതിരിക്കാനുള്ള കാരണവും അതുതന്നെ.

കോപത്തെക്കുറിച്ചും ദാമ്പത്യബന്ധങ്ങളില്‍ അതിന്റെ പ്രതിഫലനത്തെക്കുറിച്ചുമുള്ള ഓവര്‍കമിംഗ് സിന്‍ഫുള്‍ ആംഗര്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത് പ്രമുഖ കത്തോലിക്കാ പുസ്ത പ്രസാധകരായ സോഫിയ ഇന്‍സ്റ്റിറ്റിയൂട്ട് പ്രസ്സാണ്.