സമ്പത്തിനോടുളള അമിതമായ ഭ്രമം കുടുംബത്തെ നശിപ്പിക്കുമെന്ന് ഫ്രാന്‍സിസ് പാപ്പ. പേപ്പല്‍ വസതിയായ 'സാന്താമാര്‍ത്ത'യിലെ കപ്പേളയില്‍ ദിവ്യബലിയര്‍പ്പിച്ചു സംസാരിക്കുകയായിരുന്നു പാപ്പ. ജീവിക്കുന്നതിന് സമ്പത്ത് ആവശ്യമാണ്. എന്നാല്‍ സമ്പത്താകരുത് ജീവിതലക്ഷ്യം. സമ്പത്തിനു പിന്നാലെ പോകുന്ന കുടുംബങ്ങള്‍ പിന്നീട് കണ്ണീരണിയുന്നത് ആധുനികനാളുകളിലെ കാഴ്ചയാണ്. ക്രിസ്തീയവിശ്വാസത്തിനും സമ്പത്തിനോടുളള ഭ്രമത്തിനും ഒന്നിച്ചുപോകാന്‍ സാധിക്കില്ല. സമ്പാദിക്കുന്നതിനപ്പുറം ആവശ്യക്കാര്‍ക്ക് കൈതുറന്ന് കൊടുക്കുന്നതിനും വിശ്വാസികള്‍ തയ്യാറാകണം. ആര്‍ക്കാണ് കൊടുക്കേണ്ടത്, എങ്ങനെയാണ് കൊടുക്കേണ്ടത്, എപ്പോഴാണ് കൊടുക്കേണ്ടത് എന്നതിനെക്കുറിച്ചും നാം അവബോധമുളളവരാകേണ്ടതുണ്ട്.
    ധനികനായ ചെറുപ്പക്കാരന്റെ ഹൃദയം രണ്ടു യജമാനന്മാരായ ദൈവത്തിന്റെയും സമ്പത്തിന്റെയും നടുവില്‍ വിഭജിതമായിരുന്നു. ഈശോയുടെ സ്‌നേഹപൂര്‍വ്വമായ നോട്ടത്താല്‍ മാനസാന്തരപ്പെടാനായി വിട്ടുകൊടുക്കുന്നതിന് ഈ ചെറുപ്പക്കാരനു സാധിച്ചില്ല. കര്‍ത്താവിന്റെ സ്‌നേഹം എളിമയോടും നന്ദിയോടും കൂടെ സ്വീകരിക്കുമ്പോള്‍ മാത്രമേ ഭൗതികതയുടെ വശീകരണത്തില്‍ നിന്നും മിഥ്യാബോധത്തില്‍ നിന്നുണ്ടാകുന്ന അന്ധതയില്‍ നിന്നും മോചനം ലഭിക്കുകയുളളൂ.
    സമ്പത്തും സന്തോഷവും വിജയവും നമ്മുടെ കണ്ണഞ്ചിപ്പിക്കുമെങ്കിലും പിന്നീട് അവ നമ്മെ നിരാശപ്പെടുത്തുന്നു. അവ ജീവന്‍ വാഗ്ദാനം ചെയ്യുന്നെങ്കിലും മരണമാണു നമുക്കു നേടിത്തരുന്നത്. ഈശോ നമ്മോടാവശ്യപ്പെടുന്നത് സമ്പത്തില്‍ നിന്നു വേര്‍പെട്ട് നില്‍ക്കാനും നിത്യജീവനിലേക്കു പ്രവേശിക്കാനുമാണ്. നിത്യജീവന്‍ എന്നാല്‍ ആനന്ദം എന്നാണ് അര്‍ത്ഥമാക്കുന്നത്.
    അതു മരണാനന്തരമുളള ജീവിതം മാത്രമല്ല, മറിച്ചു പൂര്‍ണ്ണവും പൂര്‍ത്തീകരിക്കപ്പെട്ടതും പരമിതിയില്ലാത്തതും സത്യവും ആധികാരികവും പ്രകാശപൂര്‍ണ്ണവുമായ ജീവിതമാണ്. ഈശോ നല്‍കുന്ന സന്തോഷത്തോടെ പോകാനാണോ അതോ ലൗകികത നല്‍കുന്ന ദു:ഖത്തോടെ പോകാനാണോ ആഗ്രഹിക്കുന്നതെന്ന് ഓരോരുത്തരും സ്വയം ചോദിക്കണം പാപ്പ പറഞ്ഞു.