വിശുദ്ധമായത് വിശുദ്ധിയോടെ ചെയ്യുന്നവര്‍ വിശുദ്ധരാകും.

അനേകം വിശുദ്ധരുള്ള കത്തോലിക്കാ സഭയില്‍ വിശുദ്ധരുടെ പേരില്‍ നൊവേനകളും പെരുന്നാളുകളും, നേര്‍ച്ചകളും  നമ്മള്‍ നടത്തുന്നു. യഥാര്‍ത്ഥത്തില്‍ ജനങ്ങളും, ഈ വിശുദ്ധരും തമ്മില്‍ നിലനില്‍ക്കുന്ന അകലത്തെകുറിച്ചു നമ്മള്‍ ചിന്തിക്കുന്നുണ്ടോ? ഒരു ചില്ലുപാളിയുടെ അകലം. വിശുദ്ധര്‍ അകത്തും നമ്മള്‍ പുറത്തും. രൂപക്കൂട്ടിലേക്കു ഈ വിശുദ്ധരെ ഒതുക്കിനിര്‍ത്താനാണ് നമ്മുക്കു താല്‍പ്പര്യം. അഭയം തേടിയെത്തുന്നവരുടെ പ്രാര്‍ത്ഥന കേട്ട് മറുത്തൊരു വാക്കു പറയാതെ, ഒന്നും ചോദ്യം ചെയ്യാതെ ഈ വിശുദ്ധര്‍ നമുക്കുവേണ്ടി  സ്വര്‍ഗ്ഗത്തില്‍  മാദ്ധ്യസ്ഥം അപേക്ഷിക്കണം. ഇവരെ നമ്മുടെ ഹൃദയത്തില്‍ പ്രതിഷ്ഠിക്കേണ്ട  കാലം അതിക്രമിച്ചിട്ടില്ലേ?

ഈ രൂപക്കൂടിനു മുന്നില്‍ നേര്‍ച്ചയിട്ടും, നൊവനയില്‍ പങ്കെടുത്തും പ്രാര്‍ത്ഥിക്കുന്ന നമമുടെ ആവശ്യങ്ങള്‍ പരീക്ഷ പാസ്സാകണം, മക്കളുടെ വിവാഹം നടക്കണം, വീടുപണി പൂര്‍ത്തിയാകണം, ജോലി ലഭിക്കണം.   ഇങ്ങനെ പോകുന്നു നമ്മുടെ നീണ്ട ലിസറ്റ്. അതോടൊപ്പം ആ വിശുദ്ധരുടെ ജീവിത വിശുദ്ധിയെക്കുറിച്ചും അവര്‍ സഹിച്ച യാതനകളെക്കുറിച്ചും, അവര്‍ യേശുവിനെ പിന്തുടര്‍ന്ന വഴികളെക്കുറിച്ചും അറിയാനോ ധ്യാനിക്കാനോ, അനുകരിക്കാനോ നമ്മള്‍ ശ്രമിക്കാറുണ്ടോ?

ഓരോ വിശുദ്ധരും ഓരോ ചൈതന്യമാണ്. അനുകരണീയമായ ഒരു ജീവിത ശൈലിയാണ്. ഓരോ വിശുദ്ധ ജീവിതവും ആഴമായ ധ്യാനം ആവശ്യപ്പെടുന്നു. വി, ഫ്രാന്‍സിസ് അസ്സീസിയെ ധ്യാനിക്കുമ്പോള്‍ അനുപമമായ ആത്മപരിത്യാഗവും  ദാരിദ്യവുമാണ് നാം ധ്യാനിക്കേണ്ടത്. വി. കൊച്ചുത്രേസ്യായെ ധ്യാനിക്കുമ്പോള്‍ ചെറിയ കാര്യങ്ങള്‍ പോലും ദൈവസ്‌നേഹത്തെ  പ്രതി നിര്‍വ്വഹിച്ച് പൂര്‍ണ്ണത വരുത്തുന്നതിനെ കുറിച്ചാണ് നാം ശ്രദ്ധിക്കേണ്ടത്. വി. യൗസേപ്പിതാവിന്റേത് നീതിപൂര്‍വ്വമായ നിശബ്ദദതയാണ്. വി. അല്‍ഫോന്‍സാമ്മ സഹനത്തിലൂടെ ദൈവത്തെ സ്‌നേഹിച്ച ഹൃദയമാണ്.

വി അന്തോണീസിന്റെ ദേവാലയങ്ങള്‍ക്കു മുന്നില്‍  അന്തമില്ലാത്ത നിരയാണ്. അത്ഭുതപ്രവര്‍ത്തകന്‍ എന്നാണ് നാം അദ്ദേഹത്തെ വാഴ്ത്തുന്നത്. അദ്ദേഹം വെറും അത്ഭുത പ്രവര്‍ത്തകന്‍ മാത്രം ആയിരുന്നോ? അതിലുപരി  എന്തൊക്കെ ആയിരുന്നു വിശുദ്ധ അന്തോണീസ് ! ജീവനില്‍  പേടിയില്ലാതെ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഇറങ്ങിത്തിരിച്ച അന്തോണിസിനെ എത്രപേര്‍ക്കറിയാം? ഫ്രാന്‍സിസ്‌കനായിരുന്ന അദ്ദേഹത്തിന്റ ദാരിദ്യസ്‌നഹത്തെ കുറിച്ച് അറിയാനും അനുകരിക്കാനും നൊവേനകളില്‍ മുടങ്ങാതെ പങ്കെടുന്ന നമുക്ക് താല്‍പ്പര്യമുണ്ടോ?

വിശുദ്ധര്‍ നമ്മോടൊപ്പം ഓരോ നിമിഷവും ജീവിക്കാനുള്ളവരാണ്.  നമുക്കു  മുന്‍പേ ക്രിസ്തുവിനെ അനുകരിച്ച് നടന്നുപോയവരാണ്. അവര്‍ നടന്നുപോയ  വഴികളിലെ കാലടികള്‍ നോക്കി നടക്കാനാണ് നമ്മുടെ   വിളി. നാം വിശുദ്ധരുടെ കൂടം നടക്കുകയും വിശുദ്ധര്‍ സുഹൃത്തുക്കളെപോലെ  നമ്മുടെ കൂടെ നടക്കുകയും വണം. വിശുദ്ധരെ ഉപകാരസ്മരണാ രൂപങ്ങളാക്കി മാത്രം ഒതുക്കുന്നതുകൊണ്ടാണ് നമ്മുടെ നൊവേനകള്‍ മൃതമാകുന്നത്.

വിശുദ്ധരുടെ തിരുനാളുകള്‍ ആഘോഷിക്കുമ്പോള്‍ അവരുടെ ജീവിത സഹനങ്ങള്‍കൂടി നാം അനുസ്മരിക്കുകയും, സാധിക്കുനിനടത്തോളം  അവരെ അനുകരിക്കുകയും ചെയ്യേണ്ടിയിരിക്കുന്നു. നേര്‍ച്ച നേരുക. അത് കൊടുക്കാതിരുന്നാല്‍ പുണ്യാളന്‍ ശിക്ഷിക്കും  ഇത്രയേയുള്ളൂ നമുക്കു പലര്‍ക്കും വിശുദ്ധരുമായുള്ള  ബന്ധം. ഈ നേര്‍ച്ചാ ശിക്ഷാ ബന്ധത്തില്‍ നിന്നും സത്യമായും കര കയറുന്നില്ലെങ്കില്‍  നമ്മുടെ വിശ്വാസവും ഭക്തിയുമൊക്കെ ക്രിസ്തീയം പോലുമാകില്ല. നേര്‍ച്ചകള്‍ക്കപ്പുറത്തേക്കു നാം പോയേ തീരൂ.

വിശുദ്ധരുടെ ജീവചരിത്രങ്ങള്‍ വായിക്കുമ്പോള്‍ നമ്മില്‍ പകരുന്ന അരൂപി ഏതാണ്, ക്രിസ്തുവിനു വേണ്ടിയുള്ള ആവേശമാണോ ഉണരുന്നത്? ദാരിദ്ര്യത്തിനു വേണ്ടി ജീവിതം ഉഴിഞ്ഞു വച്ച വിശുദ്ധ ഫ്രാന്‍സിസ് അസ്സീസിയോട് എനിക്കു സാമ്പത്തിക ഉന്നമനം ഉണ്ടാകണമെന്നു നമ്മള്‍ പ്രാര്‍ത്ഥിക്കുന്നത് വിശ്വാസത്തോടെയാണോ?

അസാധാരണ പ്രവര്‍ത്തികള്‍ ചെയ്ത വിശുദ്ധരിലാണ് നമുക്കു കമ്പം. ആധുനിക കാലത്തെ ഏറ്റവും  വലിയ വിശുദ്ധ എന്നു വാഴ്ത്തപ്പെടുന്ന വി. കൊച്ചുത്രേസ്യ ജീവിത കാലത്ത് ഒരത്ഭുതവും ചെയ്തില്ലെന്നോര്‍ക്കുക.  ജനങ്ങള്‍ക്ക് എടുത്തു പറയാവുന്ന  അസാധാരണമായ ഒരു പ്രവര്‍ത്തിയും ചെയ്തില്ല. എന്നിട്ടും മനുഷ്യരുടെ കണ്ണില്‍ അസാധാരണമായ  കാര്യങ്ങള്‍ ചെയ്ത എല്ലാ വിശുദ്ധരെയുംക്കാള്‍ കൊച്ചുത്രേസ്യ വലുതായി. ഇത് ഒരു പാഠമാണ്. അസാധാരണത്വമോ അത്ഭുത പ്രവര്‍ത്തിയോ അല്ല നാം വിശുദ്ധരില്‍    അന്വേഷിക്കുന്നത്. അവര്‍ ക്രിസ്തുവിനെ അനുഗമിച്ച രീതിയാണ്. എത്ര  സമര്‍പ്പണത്തോടെ എത്ര സ്‌നേഹത്തോടെ അവര്‍ ക്രിസ്തുവിനെ പിന്‍ചെന്നു - അതാണ്  വിശുദ്ധിയുടെ  അളവുകോല്‍. അതു തന്നെയാണ് വിശുദ്ധരോടുള്ള  ഭക്തിയില്‍ നമ്മെയും വിധിക്കുന്ന അളവുകോല്‍. എത്ര രൂപക്കൂടുകള്‍  തൊട്ടുമുത്തി. എത്ര നൊവേനകളില്‍ പങ്കെടുത്തു എന്നതില്‍ കൂടുതല്‍ എത്ര സ്‌നേഹത്തോടെ ആ വിശുദ്ധ ജീവിത ചൈതന്യം ധ്യാനിച്ച് അവരെ പിന്‍തുടര്‍ന്നു എന്നതാണ്!.