ഹൃദയം തുറന്നുളള ഒരു ചെറുപുഞ്ചിരിയില്‍ എന്തിരിക്കുന്നു എന്നാണോ ? എന്നാലതിന് ലോകത്തെത്തന്നെ മാറ്റിമറിക്കാനുളള ശക്തിയുണ്ടെന്നാണ് ഫ്രാന്‍സിസ് പാപ്പായുടെ ഭാഷ്യം.''ഊഷരമായ ഭൂമിയില്‍ അതു മഴ പെയ്യിക്കും. മരുഭൂമിയിലെ മരുപ്പച്ചപോലെ വരണ്ട ഭൂമികളെ സമ്പന്നമാക്കും. കുടുംബാംഗങ്ങളുടെ കാപട്യമില്ലാത്ത സ്‌നേഹവും ഹൃദയഭേദകമായ ചിരിയും ലോകമാകുന്ന കുടുംബത്തിന്റെ വര്‍ത്തമാനഅവസ്ഥയെ ആകമാനം മാറ്റിമറിക്കുമെന്നാണ് ഫ്രാന്‍സിസ്പാപ്പ പറഞ്ഞത്. തണുത്തിരിക്കുന്ന ഭൂമിക്ക് അതു ചൂടുപകരുമെന്നും ലോകം എത്രയൊക്കെ വികസിച്ചാലും സാങ്കേതികവിദ്യകള്‍ എത്രയൊക്കെ മാറിയാലും ഈ സ്‌നേഹവും സന്തോഷവുമില്ലെങ്കില്‍ നമ്മുടെ ജീവിതം നിരര്‍ത്ഥകമാണ്. കാപട്യമില്ലാത്ത സ്‌നേഹം എവിടെനിന്നും വാങ്ങാന്‍ പറ്റുന്നതല്ല. അത് ഒരുവന്റെ ഉളളില്‍ തന്നെ ഉളളതാണ്. 

ഈ സ്‌നേഹത്തിന്റെ വ്യാകരണം നാം അഭ്യസിക്കുന്നത് സ്വന്തം കുടുംബങ്ങളില്‍ നിന്നു തന്നെയാണ്. സ്വാര്‍ത്ഥതയില്ലാത്ത, കറ പുരളാത്ത സ്‌നേഹമാണത്. ആ സ്‌നേഹ ത്തിന് ഒരിക്കലും മരണമില്ല. നഗരങ്ങള്‍ ഇന്ന് സ്‌നേഹശൂന്യമായ ഇടങ്ങള്‍ മാത്രമായി മാറിയിരിക്കുകയാണ്. ഇവിടങ്ങളില്‍നിന്നും യഥാര്‍ത്ഥസ്‌നേഹം അപ്രത്യക്ഷമായി രിക്കുന്നു. കുടുംബത്തിനായി മാറ്റിവെയ്ക്കാന്‍ ഈ നെട്ടോട്ടത്തിനിടയില്‍ സമയമില്ല. ഒന്നു ചിരിക്കാന്‍ പോലും മറക്കുന്നു. ഏതോ മായയുടെ പിന്നാലെ പരക്കം പായുന്ന തിനിടയില്‍ ജീവിതത്തിലെ തിക്കിത്തിരക്കലുകള്‍ക്കിടയില്‍ ചവിട്ടിയരയ്ക്കപ്പെടുന്നത് പവിത്രമായ മൂല്യങ്ങളാണ്.''ദമ്പതികള്‍ സുവിശേഷപുണ്യങ്ങള്‍ക്കനുസൃതമായ ജീവിതം നയിക്കണമെന്നും അത് മക്കളിലേക്കും പകരണമെന്നും ഫ്രാന്‍സിസ് പാപ്പാ കൂട്ടിച്ചേര്‍ത്തു.