കുടുംബങ്ങളില്‍ ആരാലും അറിയപ്പെടാതെ നടക്കുന്ന ഹീറോയിസത്തെ പാപ്പാ ഫ്രാന്‍സിസ് പ്രശംസിച്ചു. കുടുംബത്തില്‍ രോഗികളായി കഴിയുന്നവരെ ശുശ്രൂഷിക്കുന്നവരാണ് ശരിക്കുളള താരങ്ങള്‍ എന്ന് പാപ്പാ പറഞ്ഞു. 

    കുടുംബാംഗങ്ങളെ ശുശ്രൂഷിച്ച് രാത്രിയുറക്കം നഷ്ടപ്പെട്ട് അടുത്ത ദിവസം ജോലിക്കെത്തുന്നവരെ പാപ്പാ വാഴ്ത്തി. ആര്‍ദ്രതയോടെയും ധീരതയോടെയും ചെയ്യുന്ന ഈ ധീരകൃത്യം അഭിനന്ദനാര്‍ഹമാണെന്ന് പാപ്പാ പറഞ്ഞു. കുടുംബങ്ങള്‍ക്കായി സമര്‍പ്പിതമായിരിക്കുന്ന വേദോപദേശത്തിന്റെ ഏറ്റവും പുതിയ പ്രഭാഷണമാണ് പാപ്പാ നടത്തിയത്. സെപ്തംബര്‍, ഒക്‌ടോബര്‍ മാസങ്ങളില്‍ നടക്കാനിരിക്കുന്ന കുടുംബാംഗങ്ങളുടെ ലോകസമ്മേളനത്തിന് ഒരുക്കമായാണ് ഈ പ്രഭാഷണങ്ങള്‍. 

    ''നമ്മുടെ ബലഹീനത കൂടുതലായി അനുഭവപ്പെടുന്നത് കുടുംബത്തില്‍ കുട്ടി കളും പ്രായമായവരും രോഗികളാകുമ്പോഴാണ്. കുടുംബാംഗമായൊരാള്‍ രോഗിയാകു മ്പോള്‍ നമുക്ക് കൂടുതല്‍ ദു:ഖം അനുഭവപ്പെടും. ലോകത്തിന്റെ പല ഭാഗങ്ങളിലും ആവശ്യത്തിന് ആശുപത്രികളില്ല. അത്തരം സന്ദര്‍ഭങ്ങളില്‍ കുടുംബം തന്നെയാണ് ഏറ്റവും സമീപസ്ഥമായ ആശുപത്രി'' പാപ്പാ പറഞ്ഞു. 

    ''രോഗികളെ കണ്ടും പരിചയിച്ചും വളരാന്‍ നാം കുഞ്ഞുങ്ങളെ അനുവദിക്കണം. മറ്റുളളവരുടെ സഹനങ്ങളുടെ നേര്‍ക്ക് നിസ്സംഗത അവരില്‍ വളരാന്‍ അനുവദിക്കരുത്. മറിച്ച് മനുഷ്യാവസ്ഥ ശരിക്കു മനസ്സിലാക്കി അപരനെ സഹായിക്കാനുളള മനസ്സ് അവര്‍ക്ക് ലഭ്യമാക്കണം'' പാപ്പാ കൂട്ടിച്ചേര്‍ത്തു.