വാര്‍ദ്ധക്യത്തില്‍ കഴിയുന്നവര്‍ക്കുവേണ്ടി പ്രാര്‍ത്ഥന

കാരുണ്യവാനായ കര്‍ത്താവേ, പ്രാര്‍ത്ഥനാനിരതമായി വാര്‍ദ്ധക്യകാലം തരണം ചെയ്യുവാന്‍ എന്നെ സഹായിക്കണമെ. എന്റെ കഴിവുകള്‍ ബലഹീനമായിത്തീരുമ്പോള്‍ യഥാര്‍ത്ഥ ബോധത്തോടുകൂടി ആ വസ്തുത അംഗീകരിക്കാന്‍ എന്നെ പ്രാപ്തനാക്കണമെ. സംസാരം കുറച്ച് കൂടുതല്‍ ചിന്തിക്കുവാന്‍ എന്നെ പഠിപ്പിക്കേണമെ, നാവു നിയന്ത്രിച്ചുകൊണ്ട്  മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ ആദരിക്കുവാന്‍ എന്നെ തല്പരനാക്കേണമേ. ഏതു വിഷയത്തെപ്പറ്റിയും എപ്പോഴും ഒരഭിപ്രായം പറയുവാനുള്ള ആഗ്രഹത്തില്‍നിന്നും എന്നെ മോചിപ്പിക്കേണമെ. മറ്റുള്ളവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുവാനുള്ള വ്യഗ്രതയില്‍നിന്നും എന്നെ രക്ഷിക്കേണമേ. എന്റെ ആശയങ്ങള്‍ മറ്റുള്ളവരെ അടിച്ചേല്‍പ്പിക്കാതെ അവരുടെ ആവശ്യങ്ങള്‍ മനസ്സിലാക്കി അവരെ സഹായിക്കുവാന്‍ എനിക്കു കഴിവുതരണമെ. അന്യരെ വിമര്‍ശിക്കാതെ അവരെപ്പറ്റി ഉപവിയോടെ സംസാരിക്കുവാന്‍ എന്നെ പഠിപ്പിക്കണമെ. 

എന്റെ ആകുലതകളെയും വേദനകളെയുംകുറിച്ച് പരാതിപ്പെടാതെ ക്ഷമാപൂര്‍വ്വം സഹിക്കുവാന്‍ എനിക്കു ശക്തിതരണമെ. മറ്റുള്ളവര്‍ എന്റെ കുറ്റങ്ങളും കുറവുകളും പറയുമ്പോള്‍ ക്ഷമയോടും ശാന്തതയോടുംകൂടി അവരോടൊപ്പം ചിരിക്കുവാന്‍ എന്നെ പ്രാപ്തമാക്കണമെ. എല്ലാം പൂര്‍ത്തിയായി അങ്ങേ തൃക്കരങ്ങളില്‍ എന്റെ ആത്മാവിനെ ഞാന്‍ ഭാരമേല്‍പിക്കുന്നു, എന്നു സ്വര്‍ഗ്ഗീയപിതാവിനോട് പറഞ്ഞുകൊണ്ട് ജീവന്‍ വെടിഞ്ഞ കര്‍ത്താവേ അവിടുത്തെ മാതൃകയനുസരിച്ച്  ഞാന്‍ നല്ലൊരു സമരം ചെയ്തു. എന്റെ ഓട്ടം പൂര്‍ത്തിയാക്കി എന്ന് പൗലോസ്ശ്ലീഹായേപ്പോലെ പറഞ്ഞുകൊണ്ടു മരിക്കാനുള്ള അനുഗ്രഹം തരണമേയെന്ന് അങ്ങയോട് ഞാനപേക്ഷിക്കുന്നു. മരണത്തിന്റെ മദ്ധ്യസ്ഥനായ മാര്‍ യൗസേപ്പേ ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമെ. ആമ്മേന്‍.

തിരുവചനം

നിങ്ങളുടെ വാര്‍ധക്യംവരെയും ഞാന്‍ അങ്ങനെതന്നെയായിരിക്കും. നിങ്ങള്‍ക്കു നര ബാധിക്കുമ്പോഴും ഞാന്‍ നിങ്ങളെ വഹിക്കും.  ഞാന്‍ നിങ്ങളെ സൃഷ്ടിച്ചു, നിങ്ങളെ വഹിക്കും, ചുമലിലേറ്റി രക്ഷിക്കുകയും ചെയ്യും (ഏശയ്യാ 46:4).

എന്നാല്‍ ദൈവത്തില്‍ ആശ്രയിക്കുന്നവര്‍ വീണ്ടും ശക്തി പ്രാപിക്കും, അവര്‍ കഴുകന്‍മാരെപ്പോലെ ചിറകടിച്ചുയരും. അവര്‍ ഓടിയാലും ക്ഷീണിക്കുകയില്ല, നടന്നാല്‍ തളരുകയുമില്ല (ഏശയ്യാ 40:31).

നരച്ച മുടി മഹത്വത്തിന്റെ കിരീടമാണ്, സുകൃതപൂര്‍ണമായ ജീവിതം കൊണ്ടാണ് അതു കൈവരുന്നത് (സുഭാഷിതങ്ങള്‍  16:31).

+++